ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം സാധ്യമായി; നേട്ടം കോണ്‍ഗ്രസിന്
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ വീണ്ടും കൈകോര്‍ക്കുന്നു. നവംബര്‍ 25 ന് നടക്കുന്ന ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയായിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബംഗാളില്‍ ഇത്തവണ ഒരു സീറ്റില്‍ പോലും വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിനാവട്ടെ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മൂന്ന് സീറ്റില്‍
മൂന്ന് സീറ്റുകളിലേക്കാണ് നവംബര്‍ 25 ന് ബംഗാളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഎം ഒരു സീറ്റില്‍ മത്സരിക്കും. നേരത്തെ രണ്ട് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം സിപിഎം ഉയര്‍ത്തിയിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടത്-1 , കോണ്‍ഗ്രസ്-2 എന്ന ധാരണയില്‍ എത്തുകയായിരുന്നു.

കോണ്‍ഗ്രസിന് നേട്ടം
മൂന്നില്‍ 2 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് നേട്ടമാണ്. കരിപൂര്‍, കാലിയാഗഞ്ച്, ഖരക്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. കാലിയഗഞ്ചിലും ഖരക്പൂരിലും കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ കരീംപൂരിലാണ് ഇടതുപക്ഷം മത്സരിക്കുന്നത്.

സംയുക്ത പ്രചരണം
കരീപൂരിലേയും ഖരക്പൂരിലേയും എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനലാണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നത്. എംഎല്‍എയുടെ നിര്യാണമാണ് കാലിയാഗഞ്ചില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. മണ്ഡലങ്ങളില്‍ സംയുക്തമായി പ്രചാരണം നടത്താനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനം.

ഒന്നിച്ച് പോരാടും
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏകോപനസമിതികള്‍ രൂപീകരിക്കും. എന്‍ആര്‍സി, സംസ്ഥാനത്തിന്‍റെ വര്‍ഗീയവത്കരണം, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കെതിരെ ഒന്നിച്ച് പോരാടുമെന്നാണ് കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ബിമൻ ബോസ്
1977-ൽ ഇടതുപക്ഷം അധികാരത്തിൽവന്നതിൽനിന്ന് ഏറെ മാറിയ രാഷ്ട്രീയസാഹചര്യമാണ് പശ്ചിമബംഗാളില്‍ ഇപ്പോഴുള്ളതെന്നും വർഗീയശക്തികൾ ആധിപത്യം സ്ഥാപിക്കുന്നത് തടയാൻ കോണ്‍ഗ്രസുമായുള്ള സംഖ്യം ആവശ്യമാണെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.

വിട്ടുകൊടുത്തത്
കരിംപൂർ ഒഴികെയുള്ള മണ്ഡലങ്ങൾ പരമ്പരാഗതമായിത്തന്നെ ഇടതുമുന്നണി ശക്തികേന്ദ്രങ്ങളല്ല. അവിടെ ഇടതിനേക്കാള്‍ ശക്തി കോണ്‍ഗ്രസിനാണ് അതിനാലാണ് കോൺഗ്രസിന് ആ സീറ്റുകള്‍ വിട്ടുകൊടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വിയോജിപ്പുകളും
അതേസമയം, ഇടതുപക്ഷവുമായുള്ള സഖ്യനീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ചില വിയോജിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ബിജെപി.യുടെ സിറ്റിങ് സീറ്റായ ഖരഗ്പൂരിൽ അവരെ തോൽപ്പിക്കാൻ തൃണമൂലുമായാണ് സഹകരിക്കേണ്ടതെന്നാണ് പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ അബ്ദുൾ മന്നാന്‍ അഭിപ്രായപ്പെട്ടത്.

സോണിയക്ക് കത്ത്
തൃണമൂലുമായി സഹകരിക്കേണ്ടതിന്‍റെ ആവശ്യം ഉയര്‍ത്തിക്കാട്ടി അബ്ദുള്‍ മന്നാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ബിജെപി. സംസ്ഥാന അധ്യക്ഷൻകൂടിയായ ദിലീപ് ഘോഷിന്റെ മണ്ഡലമായിരുന്നു ഖരഗ്പൂർ. ഇദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

പ്രതിനിധികള്‍
തൃണമൂലിന്റെ മഹുവ മൊയ്ത്രയാണ് കരിംപൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹുവ മൊയ്ത്രയും വിജയിച്ചു. 2016 ല്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തില്‍ മത്സരിച്ച് വിജയിച്ച പ്രമതനാഥ് റേ ആയിരുന്നു കാലിയാഗഞ്ചിലെ എംഎല്‍എ. ഇദ്ദേഹം ഇക്കഴിഞ്ഞ മേയില്‍ മരണപ്പെട്ടു.

ആശങ്ക
ബംഗാള്‍ രാഷ്ട്രീയം തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ രണ്ട് പാര്‍ട്ടികളിലേക്ക് മാത്രമായി ചുരുങ്ങുന്നതിന് തടയിടാന്‍ പരസ്പരം കൈകോര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും നേതാക്കള്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയതെന്ന കാര്യവും ഇരുപാര്‍ട്ടികളേയും ആശങ്കയിലാഴ്ത്തുന്നു

2021 ലും വേണം
ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയില്‍ സഖ്യചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പിഴവ് ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം രൂപീകരിച്ച് മത്സരിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ ഇതിനോടകം തന്നെ പരസ്യമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications