വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; അമിത് ഷായുടെ രഥയാത്രക്ക് അനുമതിയില്ല, വേണമെങ്കില്‍ പൊതുയോഗം നടത്താം: മമത
കൊല്‍ക്കത്ത: ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങള്‍ പിടിച്ചടക്കിയ ബിജെപി വടക്ക്കിഴക്ക് അടുത്തതായി ലക്ഷ്യം വെക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. അതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഈ നീക്കങ്ങളെയെല്ലാം കൃത്യമായി പ്രതിരോധിച്ച് പോരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ നേതാവായ മമത ബാനര്‍ജിയും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യം ബിജെപി സജീവമാക്കിയതോടെ മമതയും ബിജെപിയും തമ്മിലുള്ള പ്രത്യക്ഷ തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് സംസ്ഥാനത്ത് ഇടയായിക്കിയിരിക്കുന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നടത്താനിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ചതാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നഷ്ടം നികത്താന്‍
ഹിന്ദിമേഖലയിലടക്കം പാര്‍ട്ടി ഇപ്പോള്‍ നേടിയിരിക്കുന്ന സീറ്റുകളില്‍ പലതും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ നഷ്ടമാകും എന്ന് ബിജെപിക്ക് അറിയാം. ഈ നഷ്ടം നികത്താന്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള്‍ കടന്നുകയറുന്നതോടെ സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
ആഞ്ഞു ശ്രമിച്ചാല്‍
അതിനായി അവര്‍ ലക്ഷ്യം വെക്കുന്ന ഒരു സംസ്ഥാനം പശ്ചിമബംഗാളാണ്. പതിറ്റാണ്ടുകളായി സിപിഎം ഭരണത്തിലിരുന്ന സംസ്ഥാനത്ത് തൃണമൂല്‍ അധികാരം പിടിച്ചെങ്കിലും ആഞ്ഞു ശ്രമിച്ചാല്‍ മറ്റു പാര്‍ട്ടികളെ പിന്തള്ളി രണ്ടാംസംസ്ഥാനത്ത് എത്താനാവും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
2 പേര്‍
സംസ്ഥാനത്ത് ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളില്‍ 2 പേര്‍ മാത്രമാണ് ബിജെപി അംഗങ്ങളായി ഉള്ളത്. ഇത്തവണ പാര്‍ട്ടി ബംഗാളില്‍ ലക്ഷ്യം വെക്കുന്നത് പതിനഞ്ചിനടുത്ത് സീറ്റുകളാണ്. മമതയുടെ ഭരണത്തില്‍ എതിര്‍പ്പുള്ള പരമ്പരാഗത സിപിഎം വോട്ടുകളാണ് അവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ബംഗാള്‍ പിടിച്ചെടുക്കുക
ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ തന്നെ ബംഗാളില്‍ ബിജെപി ശക്തമായ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് ഒരു രഥയാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
രഥയാത്രക്ക് അനുമതി
എന്നാല്‍ രഥയാത്രക്ക് മമത ബാനര്‍ജി അനുമതി നിഷേധിച്ചതോടെ ബിജെപി ശരിക്കും വെട്ടിലായി. ബിജെപിയുടെ രഥയാത്ര വര്‍ഗ്ഗീയ ലഹളക്ക് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ മുന്‍ രഥയാത്രകളുടെ അനുഭവം ഇത് ശരിവെക്കുന്നതാണ് എന്നാണ് മമതയുടെ നിലപാട്.
വേണമെങ്കില്‍ പൊതുയോഗം
രഥയാത്രക്ക് പകരം വേണമെങ്കില്‍ പൊതുയോഗം നടത്താമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനെതിരെ സംസ്ഥാന ബിജെപി നേതാക്കള്‍ ശക്തമായി രംഗത്ത് വന്നെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മമത ആവര്‍ത്തിക്കുന്നു.
ജനാധിപത്യ സംരക്ഷണ റാലി
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് ഡിസംബര്‍ ഏഴിന് രഥയാത്ര ആരംഭിച്ചത്. ജനാധിപത്യ സംരക്ഷണ റാലി എന്ന പേരിലുള്ള പ്രചരണ ജാഥ സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടേയും കടന്നു പോകുന്ന രീതിയിലായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്.
ജനാധിപത്യത്തെ തകര്‍ക്കുകയാണ്
രഥയാത്രക്ക് അനുമതി നിഷേധിക്കുമെന്ന് നേരത്ത മമത പ്രഖ്യാപിച്ചപ്പോല്‍ അമിത് ഷാ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയുടെ കുതിപ്പ് ഭയന്നാണ് അവര്‍ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. രഥയാത്ര എന്ത് വന്നാലും നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
വൈകാതെ തന്നെ തുടരും
നിലവില്‍ താന്‍ നടത്താനിരുന്ന റാലി നീട്ടി വെക്കുകയാണ് ചെയ്തത്. വൈകാതെ തന്നെ ഇത് തുടരും. മമതയുടെ കാട്ടുഭരണമാണ് ബംഗാലില്‍ നടക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. വിദ്യാഭ്യാസ ഇല്ല, പകരം അഴിമതിയാണ് വര്‍ധിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
കോടതിയെ സമീപിക്കും
എന്നാല്‍ ഈ വിര്‍ശനങ്ങളൊന്നും കാര്യമാക്കാതെ രഥയാത്രയ്ക്ക് വിലക്ക് എന്ന തീരുമാനത്തില്‍ മമത ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം മമതയുടെ വിലക്കിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.
തുടര്‍നടപടികള്‍
കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ശനിയാഴ്ച്ച അറിയിക്കുന്ന തീരുമാന പ്രകാരമാകും രഥയാത്ര സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഖോഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.