കോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ മമത; നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേക്കേറുന്നു
കല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ പ്രതിരോധിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് പ്രതിപക്ഷ ഐക്യം രൂപീകിരിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തിന് തുടക്കത്തില്‍ ലഭിച്ച പിന്തുണ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. തനിച്ച് മത്സരിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സഖ്യസാധ്യതകള്‍ തേടാം എന്നതാണ് ബംഗാളില്‍ മമത ലക്ഷ്യം വെക്കുന്നത്.
തൂക്ക് സഭയാണ് വരുന്നതെങ്കില്‍ പ്രധാനമന്ത്രി പദവും മമത സ്വപ്നം കാണുന്നു. ബംഗാളില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവുകയാണെങ്കില്‍ അത് മമതയായിരിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞ്. ബിജെപിയുമായുള്ള മമതയുടെ രഹസ്യബന്ധമാണ് ഇതിലൂടെ പുറത്തുവന്നത് എന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസ്സിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മമതയക്ക് തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
തൃണമൂലിന് കരുത്തായത്
സിപിഎമ്മില്‍ നിന്ന് ബംഗാള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കരുത്തായത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനമായിരുന്നു. 27 ശതമാനമാണ് പശ്ചിമബംഗാളിലെ മുസ്ലിം ജനത. മുസ്ലിം മേഖലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിപ്പോരുന്നത്.
തിരിച്ചടിയേല്‍ക്കുന്നു
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ന്യൂനപക്ഷമേഖലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മുതിര്‍ന്ന് നേതാക്കളടക്കം മൂവായിരത്തിലേറെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത്.
ന്യൂനപക്ഷ നേതാക്കള്‍
തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് മാത്രമല്ല, സിപിഎം, മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളിലെ ന്യൂനപക്ഷ നേതാക്കാളാണ് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് ന്യൂനപക്ഷ നേതാക്കളുടെ കടുന്നു വരവ് കരുത്തേകും.
ഇവർ
കല്യാണി മജുംദാര്‍, ഷഹന് ഷാ ജഹാംഗീര്‍, ഇഫ്തികര്‍ യൂസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസ്സില്‍ ചേക്കേറിയിരിക്കുന്നത്. സിപിഎം ജില്ലാനേതാവ് ഉള്‍പ്പടേയുള്ളവരും കോണ്‍ഗ്രസ് അംഗത്വമെടുത്തിട്ടുണ്ട്. നേതാക്കളെ പാര്‍ട്ടി ആസ്ഥാനത്ത് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുമന് മിത്രയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സിപിഎം നേതാവ്
ഡിസംബര്‍ 6 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ സെല്‍ വിഭാഗം സെക്രട്ടറിയായിരുന്നു കല്യാണി മജുംദാര്‍. ഷഹന്‍ഷാ ജഹാഗീര്‍ മുസ്ലിംലീഗം പശ്ചിമബംഗാള്‍ മുന്‍ സംസ്ഥാന അധ്യക്ഷനും. ഇഫ്തികര്‍ യൂസഫ് മുന്‍ സിപിഎം നേതാവുമാണ്.
നേരത്തെ
തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ വൈസ്പ്രസിഡന്റ് ഷക്കീല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ നേരത്തെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖല മാള്‍ഡ, മുര്‍ഷിദാബാദ്, വടക്കന്‍ ദിന്‍ജാപൂര്‍ എന്നിവിടങ്ങളാണ് ബംഗാളിലെ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖല. ഈ പ്രദേശത്ത് നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിരിക്കുന്നത്.
തനിച്ച് നേരിടാം
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ഷക്കീല്‍ അന്‍സാരി രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിക്കാതെ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് ഷക്കീല്‍ അന്‍സാരി വ്യക്തമാക്കുന്നത്.
പങ്കെടുക്കരുത്
ജനുവരി 19 ന് കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കരുതെന്നും ഷക്കീല്‍ അന്‍സാരി വ്യക്തമാക്കുന്നു. മമത ന്യൂനപക്ഷങ്ങളെ കമ്പളിപ്പിക്കുകയാണെന്നാണ് ഷക്കീല്‍ ആരോപിക്കുന്നത്.
പ്രധാനമന്ത്രി പദം
അതേസമയം, മമത അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ സാദ്ധ്യതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ രൂക്ഷമായ പ്രതികരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മമതയും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയാണ് ഇതിലൂടെ പുറത്തുവന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ദിലീപ് ഘോഷ്
പശ്ചിമ ബംഗാളിന്റെ വിധി മമതാ ബാനര്‍ജിയുടെ വിജയത്തെ ആശ്രയിച്ചിരിക്കും. അവര്‍ നല്ല ആരോഗ്യത്തോടെ ഇരിക്കണം. കാരണം ബംഗാളില്‍ നിന്ന് ആരെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെങ്കില്‍ അത് മമതാ ബാനര്‍ജി ആകാനാണ് ഏറ്റവും സാധ്യത എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന.
പാര്‍ട്ടി അനുവദിച്ചില്ല
മമതാ ബാനര്‍ജിക്ക് 64-ാം പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു ഘോഷിന്റെ പ്രസ്താവന. സംസ്ഥാനത്തെ സിപിഎമ്മിന്റെ മുന്‍മുഖ്യമന്ത്രി ജ്യോതി ബസുവിന് ബംഗാളില്‍ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി ആകമായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അനുവദിച്ചില്ലെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.