ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വ്യാപക സംഘർഷം, സിപിഎം പ്രവർത്തകനെ ചുട്ടുകൊന്നു...
നോർത്ത് 24 പരഗാനയിൽ സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു.
Recommended Video
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. നോർത്ത് 24 പർഗാന, ബുർദ്വാൻ, കൂച്ച്ബിഹാർ, സൗത്ത് 24 പർഗാന എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സിപിഎം-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പലയിടങ്ങളിലും ഏറ്റുമുട്ടി. ചിലയിടത്ത് ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
നോർത്ത് 24 പരഗാനയിൽ സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സിപിഎം പ്രവർത്തകന്റെ വീടിന് അക്രമിസംഘം തീവച്ചത്. ഗുരുതരമായി പൊള്ളലേറ്റ സിപിഎം പ്രവർത്തകനും ഭാര്യയും തിങ്കളാഴ്ച രാവിലെ മരണപ്പെട്ടു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ബംഗാളിൽ...
പശ്ചിമബംഗാളിലെ 58000ത്തോളം പഞ്ചായത്ത് സീറ്റുകളിൽ 38000ൽ ഏറെ സീറ്റുകളിലേക്കാണ് മെയ് 14ന് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്തെ പലയിടങ്ങളിലും സംഘർഷമുണ്ടായിരുന്നു. ഭൂരിപക്ഷം ജില്ലാ പരിഷത്തുകളും പഞ്ചായത്ത് സമിതികളും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസാണ് വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. പലയിടത്തും തൃണമൂൽ ആക്രമണം കാരണം സിപിഎം, ബിജെപി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പതിനായിരത്തിലേറെ സീറ്റുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പും നടക്കുന്നില്ല.
ആക്രമണം...
വോട്ടെടുപ്പ് സമാധാനപരമാകണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നെങ്കിലും സംസ്ഥാനത്ത് പലയിടത്തും തിങ്കളാഴ്ച രാവിലെ മുതൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ബാങ്കറിലെ രണ്ട് പോളിങ് ബൂത്തുകൾ തൃണമൂൽ പ്രവർത്തകർ പിടിച്ചെടുത്ത് എതിർ സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോയി. കൂച്ച്ബിഹാറിൽ സിപിഎം-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബുർദ്വാനിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. സ്ത്രീകളടക്കം ഒട്ടേറെപേർക്കാണ് ഈ സംഘർഷങ്ങളിൽ പരിക്കേറ്റത്.
ചുട്ടുകൊന്നു...
നോർത്ത് 24 പരഗാനയിൽ സിപിഎം പ്രവർത്തകനെയും ഭാര്യയെയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചുട്ടുകൊന്നു. സിപിഎം പ്രവർത്തകന്റെ വീടിന് തീവച്ചാണ് ഇരുവരെയും തൃണമൂൽ അക്രമിസംഘം കൊലപ്പെടുത്തിയത്. ബിർപാരയിൽ വോട്ട് ചെയ്യാനെത്തിയവരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിന് കാരണമായി. ഇവിടെ തൃണമൂൽ പ്രവർത്തകർ പോളിങ് സ്റ്റേഷനുകളിൽ നിന്ന് വോട്ടർമാരെ വിരട്ടിയോടിക്കുകയും ചെയ്തു.
അക്രമങ്ങൾ...
ബാങ്കറിൽ തൃണമൂൽ പ്രവർത്തകർ മാധ്യമ പ്രവർത്തകരെ അക്രമിച്ചു. മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും ക്യാമറകളും തല്ലിതകർത്തു. ഹാത്തിനഗറിൽ കോൺഗ്രസിന്റെ പോളിങ് ഏജന്റുമാരെ തൃണമൂൽ പ്രവർത്തകർ ഇറക്കിവിട്ടതായും പരാതിയുണ്ട്. കൂച്ച്ബിഹാറിലെ പോളിങ് ബൂത്തിൽ മന്ത്രി രവീന്ദ്രനാഥ ഘോഷ് ഒരു ബിജെപി പ്രവർത്തകന്റെ മുഖത്തടിച്ചതായും റിപ്പോർട്ടുകളുണ്ട്. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രിയുടെ ആക്രമണം. അതേസമയം, തൃണമൂൽ പ്രവർത്തകരുടെ ആക്രമണം തടയാൻ സംസ്ഥാന സർക്കാരോ പോലീസോ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസും സിപിഎമ്മും ബിജെപിയും ഒരുപോലെ ആരോപിച്ചു. തൃണമൂലുകാരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും പോലീസ് കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
ബന്ധുവീട്ടിൽ നിന്ന് തൃത്താലയിലേക്ക് കാറിൽ ഒരുമിച്ച് യാത്ര! മൊയ്തീൻകുട്ടിയും യുവതിയും തമ്മിൽ അടുപ്പം
പൊടിക്കാറ്റും മഴയും ഇടിമിന്നലും, വിറങ്ങലിച്ച് ഇന്ത്യ; 40 മരണം, അതീവ ജാഗ്രതാ നിർദേശം...