പ്രിയങ്ക പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി! രാഹുല്‍ പദവിയില്ലാത്ത രക്ഷാധികാരി, പിന്നൊരു പദയാത്രയും..
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണ്. രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ എല്ലാം പരാജയപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നേതൃത്വ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾ
എന്തായാരിക്കും അടുത്ത ഘട്ടം എന്ന രീതിയില്‍ പല ചര്‍ച്ചകളും ഉയര്‍ന്നുവരുന്നത്. യുവത്വം തുളുമ്പുന്ന ഒരു അധ്യക്ഷന്‍ കടന്നുവരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ മറ്റ് ചില ചര്‍ച്ചകളും നടക്കുന്നുണ്ട് എന്നാണ് വിവരം.
രാഹുല്‍ ഗാന്ധി ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാതെ പാര്‍ട്ടിയുടെ രക്ഷാധികാരിയാവുകയും അടുത്ത തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. സാധ്യതകള്‍ ഇങ്ങനെയൊക്കെയാണ്....
രാജിയില്‍ നിന്ന് പിന്നോട്ടില്ല
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവയ്ക്കുക എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ രക്തംകൊണ്ട് കത്തെഴുതിയാല്‍ ഒന്നും രാഹുല്‍ ആ തീരുമാനം മാറ്റുകയില്ല. സോണിയയും പ്രിയങ്കയും ഇക്കാര്യത്തില്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദമൊന്നും ചെലുത്തുന്നും ഇല്ല.
രാഷ്ട്രീയ വനവാസമോ
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഉപേക്ഷിച്ച് രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നൊന്നും ആരും ധരിക്കേണ്ടതില്ല. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും താന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും എന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്. അപ്പോള്‍ എന്ത് പദവി ആയിരിക്കും രാഹുലിന് ഉണ്ടാകുക എന്നതാണ് പലരുടേയും സംശയം.
രക്ഷാധികാരി
അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാര്‍ട്ടിയുടെ രക്ഷാധികാരിയായി രാഹുല്‍ തുടരുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടേക്കും എന്നും വിശ്വസിക്കുന്നവരുണ്ട്. ഔദ്യോഗിക പദവികള്‍ ഒന്നും ഇല്ലാതെ രാഹുല്‍ പിറകില്‍ നിന്ന് പാര്‍ട്ടിയെ നയിച്ചാല്‍ അത് വലിയ മുന്നേറ്റമുണ്ടാക്കും എന്നാണ് പലരുടേയും പ്രതീക്ഷ. രാഹുലിന് മുന്നിലുള്ള സാധ്യതയും അത് തന്നെയാണ്.
പദയാത്ര
രാജ്യം ഇളക്കിമറിച്ച പദയാത്രകള്‍ ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണനും വിപി സിങ്ങും ചന്ദ്രശേഖറും എല്ലാം ഇത്തരത്തില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയവരാണ്. പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞ് രാഹുല്‍ ഇത്തരം ഒരു യാത്ര നടത്തിയാല്‍ അതുണ്ടാക്കുന്ന ഫലം വളരെ വലുതായിരിക്കും. ഒരുപക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കോണ്‍ഗ്രസിന്റേയും നെഹ്‌റു കുടുംബത്തിന്റെ നിലനില്‍പ് തന്നെ അത് നിശ്ചയിച്ചേക്കാം.
യുവരക്തം
രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ ആരായിരിക്കണം ആ പദവിയില്‍ എത്തേണ്ടത് എന്നത് സംബന്ധിച്ച് ഒരു ധാരണയും ഇതുവരെ ആയിട്ടില്ല. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള യുവരക്തം തന്നെ ആ പദവിയിലേക്ക് എത്തപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം. എല്ലാ കണ്ണുകളും നീളുന്നത് രാജസ്ഥാനിലേക്കും ആണ്. സച്ചിന്‍ പൈലറ്റ് ആ പദവിയില്‍ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.
പ്രിയങ്ക എന്ത് ചെയ്യും
ഈ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരിക്കും കോണ്‍ഗ്രസിന്റെ പദ്ധതികളില്‍ ഒന്ന് എന്നാലും പലരും വിലയിരുത്തുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പും പ്രിയങ്കയുടെ ചിറകിലേറെ നേരിടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.