മുസ്ലിങ്ങൾക്ക് പോകാൻ നൂറ് രാജ്യങ്ങളുണ്ട്, എന്നാൽ ന്യൂനപക്ഷങ്ങൾക്ക് വരാൻ ഇന്ത്യ മാത്രമേ ഉള്ളൂ: ഗഡ്കരി
ദില്ലി: പൌത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസിന്റെ പ്രചാരണം തിരിച്ചറിയണമെന്നും. അവർ ജനങ്ങളെ വോട്ടുയന്ത്രം മാത്രമായാണ് കാണുന്നതെന്നുമാണ് ഗഡ്കരിയുടെ വാദം. പൌരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി നടത്തിവന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധാൻ ചൌക്കിലായിരുന്നു റാലി.
മോദിയും അമിത് ഷായും പറയുന്നത് രണ്ട് കാര്യം, എന്ആര്സി ഇല്ലേ, പ്രധാനമന്ത്രിക്ക് മറുപടിയുമായി മമത!!
''പൌരത്വ ഭേദഗതി നിയമം മഹാത്മഗാന്ധിയും ബാബാ സാഹേബ് അംബേദ്ക്കറുമൊക്കെ കണ്ടിരുന്ന സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. പാകിസ്താനിലെ ഹിന്ദു, സിഖ്, ജൈനർ, പാഴ്സികൾ, ബുദ്ധിസ്റ്റുകൾ, എന്നിവർക്ക് അവർക്കെതിരെ വിവേചനമുണ്ടെന്ന് തോന്നുമ്പോൾ അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാമെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. മുസ്ലിങ്ങൾക്ക് പോകാൻ നൂറ് രാജ്യങ്ങളുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് വരാൻ ഇന്ത്യ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞത് ബാബാ സാഹേബ് അംബേദ്ക്കറാണ്. ഞങ്ങൾ അത് മാത്രമാണ് ചെയ്തിട്ടുള്ളത്.. അതിൽ എന്താണ് തെറ്റ്?" നിതിൻ ഗഡ്കരി ചോദിക്കുന്നു.
ഹിന്ദു, പാഴ്, സിഖ്, ജൈന, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഇന്ത്യയിലേക്ക് വന്നാൽ അഭയാർത്ഥികളായി കണക്കാക്കപ്പെടുമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നാണ് ഗഡ്കരി ചൂണ്ടിക്കാണിക്കുന്നത്. ഇവർക്ക് പോകാൻ ഇന്ത്യയല്ലാതെ മറ്റ് രാജ്യങ്ങളില്ല. പിന്നെ അവർ എങ്ങോട്ടുപോകും. ബലാത്സംഗം, സ്വത്തുക്കൾ അപഹരിക്കൽ, എന്നിങ്ങനെ നിരവധി പീഡനങ്ങളാണ് അവർ അഭിമുഖീകരിക്കുന്നത്. നിർബന്ധിത പരിവർത്തനം പോലും നേരിടേണ്ടിവരുന്നതായും ഗഡ്കരി പറയുന്നു.
തിരഞ്ഞെടുപ്പിൽ നാണം കെട്ട ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ബിജെപി വിവേചനത്തിൽ വിശ്വസിക്കുന്നതില്ലെന്നുള്ള ഉറപ്പാണ് മുസ്ലിങ്ങൾക്ക് നൽകാനുള്ളത്. കോൺഗ്രസ് വിദേശികൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണ്. ഇന്ത്യയിൽ ഭൂമി വാങ്ങുന്നതിന് സഹായിക്കുകയാണെന്നും. ഇവർക്ക് പാർലമെന്റിലേക്ക് വരാനുള്ള വഴിയൊരുക്കുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തുന്നു.
ആർഎസ്എസ്, വിശ്വ ഹിന്ദു പരിഷത്ത്, മുസ്ലിം രാഷ്ട്രീയ മഞ്ച്, ആർഎസ്എസിന് കീഴിലുള്ള വിവിധ സംഘടനകൾ എന്നിവയാണ് റാലിക്ക് നേതൃത്വം നൽകിയത്.