Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിലെ ഉയർന്ന പോളിങ് നരേന്ദ്രമോദിയോട് പറയുന്നതെന്ത്? തെര.കമ്മീഷൻ നന്ദി പറയേണ്ടത് രാഹുലിനോട്?

ബിഹാർ ആദ്യ ഘട്ട വിധി എഴുതിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഉണ്ടായിരിക്കുന്നത്. 64.66%. 18 ജില്ലകളിലെ 121 സീറ്റുകളിൽ മൂന്നേമുക്കാൽ കോടിയോളം വരുന്ന വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62.57% ആയിരുന്നു പോളിംഗ് ശതമാനം. ആദ്യ റൗണ്ടിൽ അന്ന് രേഖപ്പെടുത്തിയത് 57.29%. ഇന്നലത്തേതിന് സമാനം എന്നു പറയാവുന്ന മികച്ച വോട്ടെടുപ്പ് നടന്നത് 1998ലാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ അന്ന് രേഖപ്പെടുത്തിയത് 64.6%.

ബിഹാറിൽ കണ്ടുവരുന്ന മറ്റൊരു പ്രവണത തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ്. അത് പലപ്പോഴും പുരുഷ വോട്ടർമാരെ കടത്തി വെട്ടുന്നതുമായിരുന്നു. 2020ൽ 59.7% സ്ത്രീ വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. പുരുഷന്മാരുടേത് 54.5% ആയിരുന്നു. മുഖ്യമന്ത്രിയായ ശേഷമുള്ള നിതീഷ് വർഷങ്ങളിലാണ് ഇങ്ങനെ സ്ത്രീ വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സജീവ പങ്കാളികളായി മാറുന്നത്. 2000ൽ ലാലു ഭരണകാലത്തിന്റെ അന്ത്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 70.7% പുരുഷന്മാർ വോട്ട് ചെയ്തപ്പോൾ സ്ത്രീകളുടെ സാന്നിധ്യം വെറും 53.3% ആയിരുന്നു. 2005ൽ നിതീഷ് മുഖ്യമന്ത്രിയായി. പിന്നീട് 2010 ൽ നടന്ന തിരഞ്ഞെടുപ്പിൽ 60.5% ആയി സ്ത്രീ വോട്ടർമാരുടെ സംഖ്യ ഉയർന്നു. 2015ൽ അത് 59.7%. പുരുഷ വോട്ടർമാരുടെ എണ്ണമാകട്ടെ ക്രമാതീതമായി കുറയാനും തുടങ്ങി. ഇത് ബഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്ന മുഖ്യ ഘടകമായി സ്ത്രീ വോട്ടർമാരെ മാറ്റി.

modi-rahul-bihar-

ഇത്തവണയും പോളിംഗ് ബൂത്തുകളിൽ സ്ത്രീകളുടെ വൻനിര ദൃശ്യമായിരുന്നു. സ്ത്രീ-പുരുഷൻ എന്നിങ്ങനെ ഇനം തിരിച്ചുള്ള കണക്ക് കിട്ടാനിരിക്കുന്നേയുള്ളെങ്കിലും ഉയർന്ന സ്ത്രീ പ്രാതിനിധ്യം വലിയൊരു സൂചനയും സന്ദേശവുമാണ് നൽകുന്നത്. സൂചന അത് നിതീഷ് കുമാറിന് അനുകൂലമായിരിക്കും എന്നതാണ്. അതേസമയം സന്ദേശം ബിജെപിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന തീവ്ര വോട്ടർ പട്ടികയുടെ ആദ്യ പരീക്ഷണം ബിഹാറിലായിരുന്നല്ലോ. പട്ടിക പൂർത്തിയായപ്പോൾ ഉയർന്നുവന്ന പ്രധാന ആക്ഷേപം ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരും സ്ത്രീകളുമാണ് ഏറ്റവും കൂടുതൽ വെട്ടിനിരത്തപ്പെട്ടത് എന്നായിരുന്നു.

അത് കേവലം ആരോപണമല്ല. സ്ത്രീകളുമായി ബന്ധപ്പെട്ട കണക്കുകൾ തന്നെ അത് സത്യമെന്ന് വ്യക്തമാക്കുന്നു. 1000 പുരുഷ വോട്ടർമാർക്ക് 907 സ്ത്രീ വോട്ടർമാർ എന്നതായിരുന്നു എസ്ഐആറിന് മുമ്പുള്ള കണക്ക്. അതിപ്പോൾ ആയിരത്തിന് 892 എന്നായി കുറഞ്ഞിട്ടുണ്ട്. റെക്കോർഡ് പോളിങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അഭിമാനം കൊള്ളുന്നതുകണ്ടു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയോടാണ് യഥാർത്ഥത്തിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നന്ദി പറയേണ്ടത്. വോട്ട് ചെയ്തില്ലെങ്കിൽ വോട്ട് മോഷ്ടിക്കപ്പെടുമെന്ന ആശങ്ക തന്നെയാണ് ബിഹാറിനെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിൽ എത്തിച്ചിരിക്കുന്നത്. അത് മോദിക്കുള്ള സന്ദേശമല്ലെങ്കിൽ പിന്നെ മറ്റെന്താണ്.

അടുത്തതായി ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളുടെ സവിശേഷതയിലേയ്ക്കും കണക്കുകളിലേയ്ക്കും വരാം. ആദ്യമായി എടുത്തു പറയേണ്ടത് ഈ 121 സീറ്റുകളിൽ 32 ഇടത്തും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ മാത്രം ആയിരുന്നു എന്നതാണ്. അന്ന് മഹാസഖ്യത്തിനായിരുന്നു മുൻതൂക്കം. അവർ‌ 61 സീറ്റുകൾ നേടി. എൻഡിഎ സഖ്യം 59ഉം. പാർട്ടികൾ തിരിച്ചുള്ള കണക്ക് നോക്കാം. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയത് ആർജെഡി ആയിരുന്നു. അവർക്ക് 42 സീറ്റുകൾ കിട്ടി. 32 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്ത്. ജെഡിയു 23 സീറ്റ് നേടി. കോൺഗ്രസ് 8ഉം. ബാക്കി സീറ്റുകൾ ഇരു മുന്നണികളിലേയും ഘടകകക്ഷികൾ നേടി. ഒരെണ്ണം മുന്നണികൾക്ക് പുറത്തുള്ള ഒരു പാർട്ടിയും.

ഇനി സ്ട്രൈക്ക് റേറ്റ് നോക്കാം. ബിജെപിക്കാണ് ഇതിൽ മുൻതൂക്കം ഉണ്ടായിരുന്നത്. 50ൽ 32 ഇടത്ത് ജയിച്ച അവരുടെ സ്ട്രൈക്ക് റേറ്റ് 64% ആയിരുന്നു. 71ൽ 42 സീറ്റ് നേടിയ ആർജെഡിക്ക് 59.2% ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഇരു മുന്നണികളിലും വെച്ച് ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് കോൺഗ്രസിനായിരുന്നു. 30ൽ 8 ഇടത്ത് മാത്രം ജയിച്ച അവർ നേടിയത് 26.7%.

32 ഇടത്ത് അയ്യായിരം ആയിരുന്നു ഭൂരിപക്ഷം എന്നു പറഞ്ഞല്ലോ. അത്തരം ശക്തമായ മത്സരം നടന്ന സീറ്റുകളിൽ ആർജെഡി 9 ഇടത്ത് ജയിച്ചു. ജെഡിയു 8 ഇടത്തും ബിജെപി 7 ഇടത്തും കോൺഗ്രസ് 5 ഇടത്തും ജയിച്ചു. വിജയ സാധ്യത കുറഞ്ഞിട്ടും കൂടുതൽ സീറ്റുകൾക്കായി കോൺഗ്രസ് വാശി പിടിച്ചതാണ് കഴിഞ്ഞ തവണ മഹാസഖ്യത്തിന് ഈ 121 മണ്ഡലങ്ങളിൽ തിരിച്ചടിയായതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജയിച്ചിടത്തും തോറ്റിടത്തും കോൺഗ്രസിന്റെ വോട്ട് ഷെയറും കുറവായിരുന്നു. ഇതും പല മണ്ഡലങ്ങളും കടുത്ത മത്സരത്തിന്റെ കളങ്ങളായി മാറാൻ കാരണമായി. ഇത്തവണ പക്ഷെ രാഹുൽ ഫാക്ടർ തുണച്ചാൽ അത് ആദ്യ ഘട്ട വിധിയെഴുതിയ മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിച്ചേക്കാം. ഉയർന്ന പോളിംഗ് ശതമാനം ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി മഹാസഖ്യം എടുത്തു കാട്ടുന്നു. അതേസമയം നിതീഷിന്റെ ഭരണത്തുടർച്ചയ്ക്കായുള്ള ഉറച്ച ജനവിധിയാണ് പോളിംഗിലെ ചരിത്രപരമായ കുതിപ്പിന്റെ കാരണമെന്ന് എൻഡിഎ, പ്രത്യേകിച്ചും ജെഡിയു കരുതുന്നു. അങ്ങനെ കരുതാൻ അവർക്ക് കാരണങ്ങളുണ്ടുതാനും.

ഇത്തവണ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് തന്നെ എന്ന് പ്രഖ്യാപിക്കാൻ ബിജെപി മടിച്ചത് ഏറെ ചർച്ചയായല്ലോ. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപിയേയും ജെഡിയുവിനെയും അതേ കാര്യത്തിൽ പ്രതിരോധത്തിലാക്കാനും മഹാസഖ്യം തുനിഞ്ഞു. എന്നാൽ ഇത് എതിർ ധ്രുവീകരണം ഉണ്ടാക്കിയെന്നാണ് നിതീഷ് ക്യാമ്പ് കരുതുന്നത്. നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാതെ അദ്ദേഹത്തെ അപമാനിച്ചു ബിജെപി എന്ന വികാരം സ്ത്രീ വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചെന്ന് അവർ കണക്ക് കൂട്ടുന്നു. നിതീഷിന്റെ തുടർ ഭരണത്തിന് ഉറച്ച അടിത്തറ പാകിയത് സ്ത്രീ വോട്ടർമാരാണെന്നത് വ്യക്തം. എസ്ഐആറിലൂടെ അത് പൊളിക്കാനും ബിജെപി ശ്രമിച്ചിട്ടുണ്ടാകാമെന്നത് തള്ളിക്കളഞ്ഞു കൂടാ. അല്ലെങ്കിൽ മറ്റെവിടെയും കേട്ടുകേൾവി ഇല്ലാത്തതുപോലെ ബിഹാറിൽ മാത്രം എന്തുകൊണ്ടാണ് എസ്ഐആർ സ്ത്രീകളെ പുറന്തള്ളുന്ന വിധമായത്. ന്യൂനപക്ഷങ്ങളെ മാറ്റി നിർത്താൻ ബിജെപി ശ്രമിക്കുമെന്നത് സുവ്യക്തമാണ്. എന്നാൽ അതുപോലെയല്ലല്ലോ സ്ത്രീ വോട്ടർമാർ. അവരെ എന്തുകൊണ്ട് ബിജെപി ശത്രുപക്ഷത്ത് നിർത്തുന്നു. ഇത് മനസിലാക്കണമെങ്കിൽ മറ്റെവിടെയും കാണാത്ത ഒരു സവിശേഷത ബിഹാറിലെ സ്ത്രീ വോട്ടർമാരിലുണ്ടെന്നത് നാം വേർതിരിച്ചറിയണം. രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കാം..........അടുത്ത ഭാഗത്തിൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+