എന്താണ് മനീഷ് സിസോദിയക്കെതിരായ അഴിമതി കേസ്? എഫ്ഐആറില്‍ എന്തെല്ലാം... വിശദമായി അറിയാം
ഡല്‍ഹി എക്സൈസ് നയം നടപ്പാക്കിയതില്‍ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. 15 മണിക്കൂറോളമാണ് സോദിയയുടെ വസതിയില്‍ സംഘം പരിശോധന നടത്തിയത്. നിരവധി രേഖകളും ഡാറ്റകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പടെ അന്വേഷണ ഏജൻസി ഇവിടെ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
എന്താണ് സിസോദിയയ്‌ക്കെതിരായ മദ്യനയ കേസ്?
കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്ന് എഫ്ഐആറില്‍ പറയുന്നു. ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു നടപടി.ഇതുമായി ബന്ധപ്പെട്ട് മദ്യവ്യാപാരികളിലൊരാളായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രു സിസോദിയയുടെ ഒപ്പമുണ്ടായിരുന്നവരുമായി കോടികളുടെ പണമിടപാടുകള്‍ നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
സിസോദിയ്ക്ക് ഒപ്പമുള്ളവര്‍ ലൈസൻസികളില്‍ നിന്ന് ലഭിച്ച പണം വകമാറ്റി ചിലവഴിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. രണ്ട് തവണ നടത്തിയ പണമിടപാടിലൂടെ നാല് മുതല്‍ 5 കോടി വരെ രൂപ ഇവര്‍ കൈക്കലാക്കി എന്നാണ് റിപ്പോര്‍ട്ട്.അഴിമതി നിരോധന നിയമവും,ക്രിമിനല്‍ ഗൂഡാലോചനയും ചുമിത്തിയാണ് മനീഷ് സിസോദിയക്കും ഒപ്പമുള്ളവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിസോദിയ ഉള്‍പ്പടെ 15 പേരാണ് പ്രതിപട്ടികയിലുള്ളത്.2021-22ലെ എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതി ചൂണ്ടിക്കാട്ടി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയാണ് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തത്.സിബിഐക്ക് പുറമേ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കേസില്‍ ഇഡി യും അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തേടിയെന്നാണ് സൂചന. വൈകാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് ഇഡി അന്വേഷണം തുടങ്ങിയേക്കും.
2021-22 എക്സൈസ് നയം എന്താണ്?
2021 നവംബര്‍ 17 മുതല്‍ പുതിയ മദ്യ നയം നിലവില്‍ വരുന്നത്.വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നയം തയ്യാറാക്കിയത്. പുതിയ നയപ്രകാരം ലേലത്തിലൂടെ 849 മദ്യശാലകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറി.സിറ്റിയെ 32 സോണുകളായി തിരിച്ചായിരുന്നു ലേല നടപടികള്‍. തുടര്‍ന്ന് എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും,നടപടിക്രമങ്ങളിലെ പിഴവുകളും ചൂണ്ടിക്കാട്ടി 2022 ജൂലൈ 22-ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു
1991ലെ ജിഎന്‍സിടിഡി നിയമം, 1993ലെ ബിസിനസ് റൂള്‍സ് (ടോബിആര്‍) 1993, ഡല്‍ഹി എക്‌സൈസ് നിയമം 2009, ഡല്‍ഹി എക്‌സൈസ് റൂള്‍സ് 2010 എന്നിവയുടെ ലംഘനങ്ങളുണ്ടായി എന്നായിരുന്നു ഡല്‍ഹി ചീഫ് സെക്രട്ടറി ജൂലൈയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ. എക്സൈസ് നയത്തിലെ ചട്ടങ്ങളെല്ലാം ലംഘിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മനീഷ് സിസോദിയ മുഖ്യപങ്കുവഹിച്ചെന്നും. ഇത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Recommended Video