എത്തിയത് ഓസ്ട്രേലിയയില്‍ നിന്ന്; കുടുക്കിയത് ശോഭാ സുരേന്ദ്രനെ, എന്താണീ കണ്കറന്റ് ലിസ്റ്റ്
ശബരിമലയിലെ സ്ത്രീപ്രവേശന വിധി ഭരണഘടനയെക്കുറിച്ചുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് കേരളത്തില്‍ ഇടംകൊടുത്തത്. ഈ ചര്‍ച്ചയുടെ ഭാഗമായി തന്നെയാണ് കണ്‍കറന്റ് ലിസ്റ്റിനെകുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നു വരുന്നത്. ശബരിമലയില്‍ സമരം നടത്തുന്ന ബിജെപിക്കാര്‍ എന്തുകൊണ്ട് കേന്ദ്രത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നിരുന്നു.
അപ്പോഴൊക്കെ ശബരിമല കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടകാര്യമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരട്ടെ എന്നായിരുന്നു ബിജെപി നേതാക്കള്‍ മറുപടി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ചാനല്‍ ചർച്ചയിലൂടെ ശോഭാ സുരേന്ദ്രനാണ് കണ്‍കറന്‍റ് ലിസ്റ്റ് വിഷയം വീണ്ടും സജീവമാക്കിയത്. എന്താണ് ഈ കണ്‍കറന്‍റ് ലിസ്റ്റ് എന്ന് പരിശോധിക്കുകയാണ് ഇവിടെ. .
വ്യക്തമായ ധാരണയില്ല
കണ്‍കറന്റ് ലിസ്റ്റ്, യൂണിയന്‍ ലിസ്റ്റ് എന്നൊക്കെ പ്രസംഗത്തെയും ചര്‍ച്ചകളേയും കൊഴുപ്പിക്കാന്‍ നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ പ്രയോഗിക്കുമെങ്കിലും പലര്‍ക്കും ഇതേകുറിച്ച് വ്യക്തമായ ധാരണയില്ല. കഴിഞ്ഞ ദിവസം വനിതാ മതിലിനോട് അനുബന്ധിച്ച് റിപ്പോര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി ശോഭാ സുരേന്ദ്രനായിരുന്നു കണ്‍കറന്റ് ലിസ്റ്റ് വാദം എടുത്തിട്ടത്. ശബരിമല വിഷയം കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ളതെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.
എഎ റഹീമിന്റെ ചോദ്യം
ഇതോടെ എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്നായി ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന എഎ റഹീമിന്റെ ചോദ്യം. അത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു ശോഭയുടെ മറുപടി. എനിക്കതറിയാം നിങ്ങള്‍ക്കത് അറിയുമോ എന്ന് നോക്കട്ടെ എന്നായി എഎ റഹീം. ഒടുവില്‍ റഹിമിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ശോഭ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
സജീവചര്‍ച്ചാ വിഷയം
ഇതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ശോഭ സുരേന്ദ്രനെതിരെ ട്രോളുകള്‍ ഉയര്‍ന്നു വരാനും തുടങ്ങി. രണ്ടു ദിവസം കൊണ്ട് കണ്‍കറന്റ് ലിസ്റ്റ് സോഷ്യല്‍ മീഡിയിയിലെ സജീവചര്‍ച്ചാ വിഷയമായി. പല തവണ കേട്ടിണ്ടെങ്കിലും സത്യത്തില്‍ ഇതേക്കുറിച്ച പലപ്പും അത്ര അറിവില്ല.
എന്താണീ കണ്കറന്റ് ലിസ്റ്റ്
സത്യത്തില്‍ എന്താണീ കണ്കറന്റ് ലിസ്റ്റ്. ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് (അനുച്ഛേദം 246) ലിസ്റ്റുകളെകുറിച്ച് പ്രതിപാധിക്കുന്നത്. ഒരോ വിഷയങ്ങളും നിയമിര്‍മ്മാണത്തിന് അധികാരം ആര്‍ക്കെന്ന് ക്യത്യമായി പ്രതിപാദിക്കുന്നതാണ് ഈ ലിസ്റ്റുകള്‍.
ഭരണഘടനയില്‍
യൂണിയന്‍ ലിസ്റ്റ്, സ്‌റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്ന് ലിസ്റ്റുകളിലായിട്ടാണ് ഏഴാം പട്ടികയില്‍ വിഷയങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. കനേഡിയന്‍ ഭരണഘടനയില്‍ നിന്നും കടംകൊണ്ടതാണ് യൂണിയന്‍ ലിസ്റ്റും, സ്റ്റേറ്റ് ലിസ്റ്റുമെങ്കില്‍ കണ്‍കറന്റ് ലിസ്റ്റ് ആസ്ട്രിലിയയില്‍ നിന്നും കടം കൊണ്ടതാണ്.
യൂണിയന്‍ ലിസ്റ്റ്
കേന്ദ്രസര്‍ക്കാറിന്റെ നേരിട്ടുള്ള അധികാര പരിധിയില്‍ വരുന്നതാണ് യൂണിയന്‍ ലിസ്റ്റില്‍ വരുന്നത്. ദേശീയ പ്രാധാന്യമുള്ള ഈ വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പൂര്‍ണ്ണ അധികാരമുള്ളത് കേന്ദ്രത്തിനാണ്. ആദ്യം 97 വിഷയങ്ങളായിരുന്നു കണ്‍കറന്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 99 ആണ്.
പ്രതിരോധമുള്‍പ്പടെ
പൗരത്വം, റെയില്‍വേ, പ്രതിരോധം, വിദേശകാര്യം, രാജ്യകാര്യം, കറന്‍സി, പോസ്റ്റ് ഓഫീസ്, ടെലിഗ്രാഫ് തുടങ്ങിയവയാണ് യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധികളാണ് യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍.
സ്റ്റേറ്റ് ലിസ്റ്റിലുള്ളത്
സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ളതും അവര്‍ക്ക് അധികാരപരിധിയുള്ള വിഷയങ്ങളുമാണ് സ്റ്റേറ്റ് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തിന് താല്‍പര്യമുള്ള പ്രാദേശിക വിഷയങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ ലിസ്റ്റില്‍പ്പെടുന്ന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തുന്നു.
പൊലീസ്
സ്റ്റേറ്റ് ലിസ്റ്റില്‍ 66 വിഷയങ്ങളാണ് ആദ്യമുണ്ടായിരുന്നത്, ഇപ്പോഴത് 59 വിഷയങ്ങളായി കുറച്ചിട്ടുണ്ട്. പൊതു ജനാരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ്, സംസ്ഥാന പി.എസ്.സി, കൃഷി എന്നിവ സ്റ്റേറ്റ് ലിസ്റ്റുലുള്‍പ്പെടുന്നു.
കണ്‍കറന്റ് ലിസ്റ്റ്
ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് ആധാരമായ കണ്‍കറന്റ് ലീസ്റ്റില്‍ 52 വിഷയങ്ങളാണ് ഉള്‍പ്പെടുന്നത്. പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള പൊതുവിഷയങ്ങളാണ് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
കൂടുതല്‍ പ്രാധാന്യം
47 ഇനങ്ങളുണ്ടായിരുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ഇപ്പോള്‍ 52 വിഷയങ്ങള്‍ ഉണ്ട്. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. ഓസ്‌ട്രോലിയന്‍ ഭരണഘടനയില്‍ നിന്നാണ് കണ്‍കറന്റ് ലിസ്റ്റ് ഇന്ത്യന്‍ ഭരണഘടനയില്‍ എത്തുന്നത്.
കണ്‍കറന്റ് ലിസ്റ്റില്‍
വിദ്യാഭ്യാസം, വിവാഹം, വിവാഹമോചനം, വിലനിയന്ത്രണം എന്നിവ കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളാണ്. ക്രിമിനല്‍ നിയമവും കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമല്ല. ഇനി കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ വിഷയത്തില്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കും.