ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ എന്താണ്?; ഓൺലൈൻ പോളുമായി രാഹുൽ ഗാന്ധി
ദില്ലി; ബി ജെ പിക്കെതിരെ ട്വിറ്റർ പോളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് ചോദിച്ച് കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നാല് ഓപ്ഷനുകളും ട്വീറ്റിൽ രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്.
തൊഴിലില്ലായ്മ, നികുതി കൊള്ള, വിലക്കയറ്റം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന ഓപ്ഷനുകൾ. ഇതിനോടകം 1,22,000 പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം എന്നാണഅ 49 ശതമാനം പേരും നൽകിയിരിക്കുന്നത്. സർക്കാരിന്റെ രണ്ടാമത്തെ വലിയ പരാജയം തൊഴിലില്ലായ്മ ആണെന്നാണ് 30 ശതമാനത്തോളം പേർ അഭിപ്രായപ്പെട്ടത്. 24 മണിക്കൂറാണ് വോട്ട് ചെയ്യാനുള്ള സമയം.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിക്കെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വിദേശത്തായിരുന്ന രാഹുൽ കഴിഞ്ഞ ദിവസമായിരുന്നു മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് കടന്നതായി നേതൃത്വം വ്യക്തമാക്കിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെയാകും കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുക.
നിലവിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പഞ്ചാബ് ഭരണം നിലനിർത്തുന്നതോടൊപ്പം ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഭരണം പിടിക്കുകയും ഉത്തർപ്രദേശിൽ നിർണായക ശക്തിയായി മാറാനുമാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഞ്ച് സംസ്ഥാനങ്ങളിലും കടുത്ത പോരാട്ടത്തിലേക്കാണ് രാഷ്ട്രീയ സാഹചര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനലായിട്ടാണ് നിയമസഭ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നതെന്നതിനാൽ ബി ജെ പിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ് . ബി ജെ പിയെ പരാജയപ്പെടുത്താനായാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഊർജം വീണ്ടെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
അതേസമയം പുറത്തുവന്ന സർവ്വേകൾ ബി ജെ പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. സീറ്റുകൾ കുറയുമെങ്കിലും യു പിയിൽ ബി ജെ പി തന്നെ അധികാരം നേടുമെന്നാണ് മിക്ക സർവ്വേകളിലേയും പ്രവചനം. എന്നാൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളും ചില സർവ്വേകൾ പ്രവചിക്കുന്നുണ്ട്. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
Recommended Video