ധോണിയുടെ കരിയറിൽ കളങ്കമായ സംഭവം.. ഭാര്യ സാക്ഷി ധോണിക്കും പങ്ക്!! എന്താണ് അമ്രപാലി ഗ്രൂപ്പ് വിവാദം??
ദില്ലി: ക്യാപ്റ്റൻ കൂൾ - കളിക്കളത്തിലെ സ്വഭാവ സവിശേഷത കൊണ്ട് എം എസ് ധോണി ഉണ്ടാക്കിയെടുത്ത പേരാണ് ഇത്. കളിക്കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും അളന്ന് മുറിച്ച് മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന താരമാണ് ധോണി. ഇത്രയും വർഷങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചിട്ടും ധോണി അധികം വിവാദങ്ങളിൽ ഒന്നും പെട്ടിട്ടില്ല എന്നതിൽ ധോണിയെ അടുത്തറിയാവുന്നവർ അത്ഭുതപ്പെടില്ല. എന്നാൽ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പെട്ട അമ്രപാലി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ബന്ധം ധോണിയെ ശരിക്കും പെടുത്തിക്കളഞ്ഞു. ധോണിയെ മാത്രമല്ല ഭാര്യ സാക്ഷിയെയും.
അമ്രപാലിയുടെ അപ്പാർട്ട്മെന്റിന്റെ പണി സമയത്ത് പൂർത്തിയാക്കിയില്ല, പൂർത്തിയാക്കിയ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരോട് ഗ്രൂപ്പ് മോശമായി പെരുമാറുന്നു എന്നിങ്ങനെ ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് ഈ പ്രൊജക്ടിലെ താമസക്കാർ ധോണിക്കെതിരെ രംഗത്ത് വന്നത്. നോയ്ഡയിലെ സഫയര്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലെ താമസക്കാരാണ് ധോണിക്കെതിരെ സോഷ്യല്‍ മീഡിയ വഴി താരത്തിനെതിരെ വന്നത്. അന്ന് അമ്രപാലി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു എം എസ് ധോണി.
സംഭവം വിവാദമായതോടെ 2016ൽ അമ്രപാലിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ധോണി രാജിവെച്ചു. ധോണി രാജിവെച്ചതിന് പിന്നാലെ ഭാര്യ സാക്ഷി ധോണിയും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. എന്നാൽ അതുകൊണ്ടൊന്നും അമ്രപാലി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം ധോണിയെയും സാക്ഷിയെയും വിട്ടൊഴിഞ്ഞില്ല എന്ന് മാത്രം. ബ്രാൻഡ് അംബാസിഡറായിരുന്ന സമയത്ത് ഉണ്ടാക്കിയ കരാർ പ്രകാരം അമ്രപാലി ഗ്രൂപ്പ് തനിക്ക് 150 കോടി രൂപ തരാനുണ്ട് എന്ന് കാണിച്ച് എം എസ് ധോണി പരാതി നൽകി.
അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ച് 2014ൽ ആദായ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. 2012 ലാണ് തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിക്ക് അമ്രപാലി ഗ്രൂപ്പ് 75 കോടി രൂപയുടെ ചെക്ക് നല്‍കിയത്. അമ്രപാലി ഗ്രൂപ്പിൽ ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ഇരുപത്തഞ്ച് ശതമാനം ഓഹരിയുള്ളതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ അമ്രപാലി ഗ്രൂപ്പ് ധോണിക്കും ഭാര്യ സാക്ഷിക്കും ബന്ധമുള്ള റിതി സ്പോർട്സ് അടക്കമുള്ള കമ്പനികളിലേക്ക് പണം വകമാറ്റി എന്ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് നല്‍കിയിരിക്കുകയാണ് ഫോറൻസിക് ഓഡിറ്റർമാർ.