ദേശീയ പൗരത്വ രജിസ്റ്ററില്‍ അവസാന വാക്ക് മോദിയുടേത്: കോണ്‍ഗ്രസിനെതിരെ പിയൂഷ് ഗോയല്‍
പനജി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ് അവസാന വാക്കെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഞാന്‍ കരുതുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതാണ് അവസാന വാക്കെന്നാണ്. പ്രധാനമന്ത്രിയാണ് ഇതെക്കുറിച്ച് വിശദീകരിക്കേണ്ടത്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ചോദ്യങ്ങളില്ല, ക്യാബിനറ്റില്‍ ഇത് സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല, അതിനായി പ്രത്യേക ചട്ടങ്ങളോ നിയമമോ നിലവിലില്ലെന്നും പീയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് റെയില്‍വേ മന്ത്രിയുടെ പ്രതികരണം.
ഭേദതഗി പൗരത്വ നിയമം മൂന്ന് അതിര്‍ത്തി രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കുള്ള പുതിയ പ്രതീക്ഷയാണെന്നാണ് ഗോയല്‍ ഗോവയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനച്ചില്‍ പീഡനത്തിനിരയായവര്‍ക്ക് പൗരത്വം നല്‍കുക എന്നത് രാഷ്ട്രീയ നേട്ടമല്ല. ഇത് മനുഷ്യത്വമാണ്, മാനുഷിക പ്രശ്നങ്ങള്‍ നിങ്ങള്‍ ഒരിക്കലും രാഷ്ട്രീയത്തിന്റെ അളവുകോല്‍ കൊണ്ട് കണക്കാക്കരുതെന്നും ഗോയല്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പൊതുവേ രാജ്യത്തുള്ളത് തെറ്റിദ്ധാരണയാണെന്നും കോണ്‍ഗ്രസാണ് ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നമ്മുടെ കുട്ടികള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നും ഗോയല്‍ പറയുന്നു.
ആര്‍ക്കും അവരുടെ ദേശീയ നഷ്ടമാകില്ല. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ളത്. 2014 ഡിസംബര്‍ 13വരെ ഇന്ത്യയിലെത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ നിയമഭേദഗതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 മുസ്ലിങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. ഇവരും മതത്തിന്റെ പേരില്‍ പീഡനം അനുഭവിച്ചവരാണ്. ഇതില്‍ അദ്നന് സാമി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നും ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ചില തെറ്റിദ്ധാരണകളുണ്ട്. ഇത് പൗരത്വത്തിന്റെ മാനദണ്ഡം വച്ചല്ല കണക്കാക്കുന്നത്. ഇത് മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങുന്നത്. സമൂഹത്തിലെ ജനസംഖ്യയുടെ കണക്കെടുക്കുന്നതിനും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുമാണെന്നും മന്ത്രി പറയുന്നു. പശ്ചിമബംഗാളില്‍ ട്രെയിനിന് തീയിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹം മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു. റെയില്‍വേയുടെ സ്വത്തുക്കള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്ത നടപടി ജനങ്ങളുടെ മാനസികാവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഗോയല്‍ ആരോപിക്കുന്നു.