'മുടന്തൻ താറാവിന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം?'; നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം
പട്ന; ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച് നിതീഷ് കുമാർ തോൽവി സമ്മതിച്ചെന്ന് ചിദംബരം പറഞ്ഞു. കഴിഞ്ഞ കാലയളവിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതിനാൽ കരുണയ്ക്കായി അപേക്ഷിച്ച് വോട്ട് തേടുകയാണെന്നും ചിദംബരം പറഞ്ഞു.
ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചപ്പോൾ തന്നെ അദ്ദേഹം തന്റെ പരാജയം സമ്മതിച്ചു. തെരഞ്ഞെടുപ്പ് തന്ത്രം അദ്ദേഹത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിന്തുണയ്ക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥനയല്ല, പകരം കരുണയ്ക്കായുള്ള അപേക്ഷയാണ്,' ചിദംബരം ട്വീറ്റ് ചെയ്തു. മുടന്തൻ താറാവായിരിക്കുന്ന ഒരാൾക്ക് എന്തിന് ബിഹാർ ജനത വോട്ട് ചെയ്യണമെന്നും ചിദംബരം ചോദിച്ചു.
വ്യാഴാഴ്ച ബിഹാർ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ട പ്രചരണത്തിന്റെ കൊട്ടികലാശത്തിനിടെ പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നിതീഷ് കുമാറിന്റെ വിരമിക്കൽ പ്രഖ്യാപനം.'പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാൾ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.'എന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകൾ. കഴിഞ്ഞ 15 വര്‍ഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. സഖ്യങ്ങള്‍ പലതും മാറിയെങ്കിലും മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം തന്നെയായിരുന്നു തുടർന്നത്.
ഇത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നിതീഷ് നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തവണ നിതീഷ് കുമാർ സർക്കാരിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. കൊവിഡ്, ലോക്ക് ഡൗൺ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയ്‍ത്തിയാണ് പ്രതിപക്ഷം നിതീഷ് സർക്കാരിനെതിരെ രംഗത്തെത്തുന്നത്.
എൻഡിഎ സർക്കാർ അധികാരത്തിലേറിയാൽ നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്നാണ് ബിജെപി നേതാക്കൾ പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ പല അട്ടിമറികളും എൻഡിഎ ക്യാമ്പിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സൂചന നൽകുന്നത്. ജെഡിയുവുമായി ഉടക്കി ചിരാഗ് പസ്വാന്റെ എൽജെപി എൻഡിഎ സഖ്യം വിട്ടതോടെയാണ് സംസ്ഥാനത്ത് നിതീഷിന്റെ സാധ്യതകൾക്ക് മങ്ങലേറ്റുവെന്ന പ്രചരണം ശക്തമായത്. നിതീഷിനെ എന്ത് വിലകൊടുത്തും അടുത്ത മുഖ്യമന്ത്രിയായി വാഴാൻ അനുവദിക്കില്ലെന്നാണ് ചിരാഗ് പസ്വാൻ റാലികളിൽ ആവർത്തിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബർ ഏഴിനാണ് നടക്കുന്നത്. ആദ്യഘട്ടം ഒക്ടോബർ 29 നും രണ്ടാം ഘട്ടം നവംബർ മൂന്നിനുമായിരുന്നു. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.
Recommended Video
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി.. കേസ് വീണ്ടും 16 ന് പരിഗണിക്കും
പാക് പൗരന്മാരെ ഫ്രാൻസ് വിസ റദ്ദാക്കി പുറത്താക്കിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിതാണ്
'ഇങ്ങനായാണെങ്കിൽ ഇവിടെ ഒരു ഏജൻസിക്കും അന്വേഷണം നടത്താൻ കഴിയില്ല'; ആഞ്ഞടിച്ച് വിഡി സതീശൻ