പെരുവഴിയിലായി സിന്ധ്യ? ഉപതിരഞ്ഞെടുപ്പിലും വിയർക്കും!! ഗ്രൗണ്ട് റിപ്പോർട്ട് ഇങ്ങനെ
ഭോപ്പാൽ; ഒരു മാസത്തെ ഏകാംഗ ഭരണത്തിന് ഒടുവിൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചിരിക്കുകയാണ്. ബിജെപിയിൽ നിന്നുള്ള മൂന്ന് എംഎൽഎമാരേയും കൂറുമാറിയെത്തിയ സിന്ധ്യ പക്ഷത്തുള്ള രണ്ട് എംഎൽഎമാരേയും ഉൾപ്പെടുത്തികൊണ്ടാണ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്. മിനി മന്ത്രിസഭ രൂപീകരിച്ചതോടെ പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനായെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എന്നാൽ മന്ത്രിസഭയിൽ തട്ടി ബിജെപിയെ കാത്തിരിക്കുന്നത് ഡസനോളം തലവേദനകളാണെന്നാണ് ബിജെപി നേതാക്കൾ തന്നെ നൽകുന്ന മുന്നറിയിപ്പ്.
Recommended Video
'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് സോണിയയും മക്കളും മനസിലാക്കിയാൽ നന്ന്'
അതിനിടെ ചൗഹാന്റെ പുതിയ നീക്കം ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. സിന്ധ്യയെ പൂട്ടാൻ കോൺഗ്രസും രംഗത്തെത്തിറങ്ങിയതോടെ വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് മധ്യപ്രദേശ് ഉടൻ വേദിയാകുമെന്നാണ് റിപ്പോർട്ട്.
സിന്ധ്യയ്ക്ക് കരുതിവെച്ചത്
ജ്യോതിരാദിത്യ സിന്ധ്യയും ആറ് മന്ത്രിമാർ ഉൾപ്പെടെയുള്ള 22 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീണത്. വൈകാതെ തന്നെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറുകയും ചെയ്തു. അതേസമയം കൂറുമാറിയെ സിന്ധ്യയ്ക്കും കൂട്ടർക്കും ബിജെപി കരുതിവെച്ചത് എന്താകുമെന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം.
പാലിക്കപ്പെട്ടില്ല
സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റ്, നരേന്ദ്ര മോദി സർക്കാരിൽ മന്ത്രി സ്ഥാനം, കൂറുമാറിയെ എത്തിയ ആറ് മന്ത്രിമാർക്കും പകുതി എംഎൽഎമാർക്കും മന്ത്രിസ്ഥാനം എന്നിവയായിരുന്നു സിന്ധ്യയ്ക്കും കൂട്ടർക്കും ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള ഓഫർ. എന്നാൽ ബിജെപി ഭരണത്തിൽ ഏറി 40 ദിവസം കഴിഞ്ഞിട്ടും ഈ വാഗ്ദാനങ്ങൾ ഒന്നും ബിജെപി നടപ്പാക്കിയിട്ടില്ല.
സിന്ധ്യയ്ക്ക് ഇടം ലഭിച്ചില്ല
കൊവിഡിന്റെ പ്രതിസന്ധി തീർത്തതിനാലാണ് മന്ത്രിസഭ വികസിപ്പിക്കാൻ വൈകിയത് എന്നായിരുന്നു ചൗഹാന്റെ ആദ്യ വിശദീകരണം. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയതോടെ വിമർശനങ്ങളെ പ്രതിരോധിക്കാൻ 11 അംഗ ടാസ്ക് ഫോഴ്സിനെ ചൗഹാൻ നിയമിച്ചിരുന്നു. എന്നാൽ ആ ടീമിൽ പോലും സിന്ധ്യയെ ഉൾപ്പെടുത്താൻ ചൗഹാൻ തയ്യാറായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം .
ഉപതിരഞ്ഞെടുപ്പിൽ
അതിന് പിന്നാലെ അഞ്ച് പേരെ ഉൾപ്പെടുത്തി ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചെങ്കിലും ചൗഹാനും സിന്ധ്യയും നേരിടാനിരിക്കുന്നത് വലിയ പ്രതിസന്ധികൾ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് സിന്ധ്യയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്തിലായേക്കുമെന്നാണ് വിലയിരുത്തലുകൾ. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് സിന്ധ്യ എത്തിയെങ്കിലും ബിജെപിയിൽ തന്റെ സ്ഥാനം ഉറപ്പാക്കണമെങ്കിൽ സിന്ധ്യയ്ക്ക് തന്റെ കഴിവ് തെളിയിക്കേണ്ടി വരും. പ്രത്യേകിച്ച് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ.
സിന്ധ്യയുടെ സ്വാധീനമേഖല
25 മണ്ഡലത്തിലാണ് ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ പകുതി സീറ്റുകളും സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ്. ഒന്നാം ഘട്ട മന്ത്രിസഭാ വികസനത്തിൽ ഈ മേഖലയിൽ നിന്നുള്ള ഒരാൾക്ക് പോലും അവസരം നൽകിയിട്ടില്ല. അവസരം ലഭിച്ച സിൽവാത്ത് ഇൻഡോർ മേഖലയിൽ നിന്നും ഗോവിന്ദ് രാജ്പുത് ബുണ്ഡേൽഖണ്ഡ് മേഖലയിൽ നിന്നും ഉള്ള നേതാക്കളാണ്.
ഗ്രൗണ്ട് റിപ്പോർട്ട്
സിന്ധ്യയെ സംബന്ധിച്ചെടുത്തോളം ഉപതിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായേക്കില്ലെന്ന സൂചനയാണ് പ്രാദേശിക നേതാക്കളും നൽകുന്നത്. സിന്ധ്യയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പല ബിജെപി നേതാക്കൾക്കും ഇപ്പോഴും ദഹിച്ചിട്ടില്ല. ഇവിടുത്തെ മുതിർന്ന ബിജെപി നേതാക്കളെ പരാജയപ്പെടുത്തിയാണ് സിന്ധ്യ പക്ഷത്തുള്ള നേതാക്കൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്.
22 പേർക്കും
രാജിവെച്ച22 പേരേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്നതാണ് സിന്ധ്യയുടെ ആവശ്യം. അതുകൊണ്ട് തന്നെ ഇവർക്ക് മന്ത്രിസ്ഥാനം നൽകി മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കണമെന്നാണ് ബിജെപിയ്ക്ക് മുന്നിൽ സിന്ധ്യ വെച്ച ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി നേതാക്കൾ തയ്യാറല്ല. മുതിർന്ന നേതാക്കളെ അവഗണിച്ച് സിന്ധ്യ പക്ഷത്തെ നേതാക്കളെ പരിഗണിച്ചാൽ അവർ കാലുവാരുമെന്ന കാര്യത്തിൽ തർക്കമില്ല.
കനത്ത തിരിച്ചടി
ഇത് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചേക്കും. അത് സിന്ധ്യയുടെ പാർട്ടിയിലെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും. ഇനി വിതർക്ക് മന്ത്രിസ്ഥാനം ലഭിക്കുകയോ അവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുകയോ ചെയ്തില്ലേങ്കിൽ അതും സിന്ധ്യയ്ക്ക് തലവേദനയാകുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്.
നിരീക്ഷിച്ച് കോൺഗ്രസ്
അതേസമയം ബിജെപി-സിന്ധ്യപക്ഷത്തെ നീക്കങ്ങൾ സസൂക്ഷ്മം വിലയിരുത്തുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിനോടകം തന്നെ ബിജെപിയിലെ ചില നേതാക്കൾ കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയെന്നതാണ് റിപ്പോർട്ട്. ബിജെപിയിലെ വിമത നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ക്യാമ്പിൽ സജീവമായിട്ടുണ്ട്.
ചിത്രം തെളിയുമെന്ന്
ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. മണ്ഡലം കയറി ഇറങ്ങി പ്രചരണം നടത്താനുള്ള പ്രത്യേക ടീമിനേയും കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തന്നെ മധ്യപ്രദേശിന്റെ ഭാവി ചിത്രം തെളിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ.
അർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾ