മാവോയിസ്റ്റ് മുതല്‍ മയക്കുമരുന്ന് മാഫിയ വരെ.. മോദിയുടെ നോട്ട് നിരോധനം ആർക്കൊക്കെ പണിയായി? ഇതാ കാണൂ!
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അവസാനിക്കുന്നേയില്ല. നിരോധനം എട്ട് ദിവസം പിന്നിടുമ്പോള്‍ ബാങ്കുകളിലും എ ടി എമ്മുകളിലുമായുള്ള ജനങ്ങളുടെ കഷ്ടപ്പാടിന് നല്ല കുറവുണ്ട്. മിക്കവാറും ഇടങ്ങളില്‍ വലിയ പരിഭ്രാന്തിയില്ലാതെ നോട്ടുകള്‍ കിട്ടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രംഗം ഭേദമാണ് എന്ന് തന്നെ പറയാം.
Read Also: വെറുതെ തള്ളല്ലേ.. മല്യയുടെ ഒരു രൂപ പോലും മോദി തള്ളിയിട്ടില്ല, എന്താണ് ലോണ്‍ തള്ളല്‍.. ഇതാ 10 കാര്യങ്ങള്‍!
എന്ന് കരുതി ബാങ്കുകളും ജനങ്ങളും പൂര്‍ണമായും സാധാരണ പോലെ ആയി എന്നല്ല. വലിയ ക്യൂ ഇപ്പോഴും എ ടി എമ്മിന് മുന്നില്‍ കാണപ്പെടുന്നുണ്ട്. ഇതെല്ലാം പൂര്‍വ്വ സ്ഥിതിയിലാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. എന്നാല്‍ കൂട്ടത്തില്‍ നല്ല പണി കിട്ടിയവരും ഉണ്ട്. ഉദാഹരണത്തിന് മാവോയിസ്റ്റുകള്‍. ഇത് മാത്രമല്ല, നോട്ട് നിരോധനം എങ്ങനെയൊക്കെയാണ് ബാധിച്ചതെന്ന് ഒന്നോടിച്ച് നോക്കൂ...
മാവോയിസ്റ്റുകള്‍ക്ക് പണികിട്ടി
ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായ മാവോയിസ്റ്റുകള്‍ക്ക് നല്ല പണിയാണ് നോട്ട് നിരോധം കൊടുത്തത്. ഇവര്‍ സൂക്ഷിച്ചിരിക്കുന്ന പണം മുഴുവന്‍ മാറ്റിയെടുക്കാന്‍ പറ്റാതെ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദിവാസികളെ ഉപയോഗിച്ച് നോട്ട് വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നോട്ട് മാറ്റാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടി സര്‍ക്കാര്‍ വീണ്ടും പണികൊടുത്തു.
കാശ്മീരിലെ തീവ്രവാദം
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ജമ്മു കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ വരെ ബാധിച്ചു എന്ന് പറയുന്നത് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറാണ്. സ്‌കൂളുകളിലെ കല്ലേറും അവസാനിച്ചു. കല്ലെറിയാന്‍ ദിവസക്കൂലിക്ക് ആളെ കിട്ടാതായതോടെ കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നിന്നു എന്ന മന്ത്രിയുടെ വാക്കുകള്‍ വന്‍ വിവാദമായി.
കള്ളപ്പണക്കാര്‍ കത്തിച്ച് കളയുന്നു
പഴയ നോട്ടുകള്‍ എടുക്കാതായതോടെ അത് കയ്യില്‍ വെച്ചിരുന്നിട്ട് കാര്യമില്ല എന്ന് മനസിലായ കള്ളപ്പണക്കാര്‍ പലരും അത് കത്തിച്ചുകളയാനും വലിയ ബാഗുകളിലാക്കി വഴിയില്‍ ഉപേക്ഷിക്കാനും തുടങ്ങി. മറ്റ് ചിലരാകട്ടെ പാവപ്പെട്ട ആളുകളെ ഉപയോഗിച്ച് ബാങ്കില്‍ നിന്നും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറിയെടുക്കുന്നുണ്ട്.
ഡെബിറ്റ് കാര്‍ഡ് മെഷീന്‍
കടകളില്‍ സൈ്വപ്പ് ചെയ്ത് സാധനം വാങ്ങാന്‍ പറ്റുന്ന തരത്തില്‍ കച്ചവടക്കാര്‍ മാറി. കേരളത്തിലെ ജ്വല്ലറിക്കാര്‍ വരെ കാര്‍ഡുകള്‍ സ്വീകരിച്ചു എന്നറിയുമ്പോള്‍ വ്യക്തമാണല്ലോ കാര്യങ്ങള്‍. പരിപ്പ് വര്‍ഗങ്ങളുടെ വില കുറഞ്ഞത് ഉത്തരേന്ത്യയിലെ സാധാരണക്കാരെ സന്തോഷിപ്പിച്ചു. അപ്പോഴും പണി കിട്ടിയത് കച്ചവടക്കാര്‍ക്ക്.
മരുന്ന് കട, മെട്രോ
ദില്ലി മെട്രോയില്‍ സ്മാര്‍ട്ട് കാര്‍ഡുകളുടെ വില്‍പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായി. മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍പന കൂടി. പഴയ നോട്ട് ചെലവഴിക്കാന്‍ പറ്റുന്ന പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
മൊബൈല്‍ വാലറ്റുകള്‍
ബാങ്കുകളിലേക്ക് പണം കുത്തിയൊഴുകി. പലിശ നിരക്ക് കുറഞ്ഞു. പേപ്പര്‍ നോട്ട് കിട്ടാതായി ജനം പ്ലാസ്റ്റിക് മണിക്ക് പിന്നാലെയായി. മൊബൈല്‍ വാലറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. പേടിയെമ്മും മൊബിക്വിക്കും ഓക്‌സിജനും രംഗം ശരിക്കും മുതലാക്കി.
വസ്തുവില കുറഞ്ഞു
റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ വസ്തുവകകളുടെ വില 25 ശതമാനത്തോളം താഴ്ന്നു. മുനിസിപ്പാലിറ്റികളില്‍ കെട്ടിട നികുതി ഇനത്തില്‍ വലിയ കളക്ഷനുണ്ടായി.
വ്യാജനോട്ടും രാഷ്ട്രീയവും
വ്യാജനോട്ടുകള്‍ ഇല്ലാതായി എന്ന് തന്നെ പറയാം. ഉത്തര്‍ പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ചെലവാക്കാന്‍ വെച്ച് കറുപ്പും വെളുപ്പും പണം ഒരു കാര്യത്തിനും ഉപയോഗിക്കാനാവാതെ രാഷ്ട്രീയക്കാരും കുഴങ്ങി. ഹവാല പണവും ബെറ്റിംഗ് മാഫിയയും പേരില്‍ മാത്രമായി.