കേന്ദ്ര ബജറ്റിനൊപ്പം റെയിൽവേ ബജറ്റും, റെയിൽവേ ബജറ്റ് 2020 ശ്രദ്ധയൂന്നുക ഈ സുപ്രധാന വിഷയങ്ങളിൽ
ദില്ലി: നിര്‍മല സീതാരാമന് മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ രാജ്യം വലിയ പ്രതീക്ഷയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ വരുന്ന ബജറ്റില്‍ മികച്ച പ്രതിവിധികളുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. റെയില്‍വേയും ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുക.
കഴിഞ്ഞ ബജറ്റില്‍ 1.60 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് മൂലധനച്ചിലവായി ലഭിച്ചത്. ഇക്കുറി 1.70 ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചാ എഞ്ചിന് തന്നെ റെയില്‍വേ ആയിരിക്കണമെന്ന് സ്വപ്നം കാണുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അതുകൊണ്ട് തന്നെ ഇക്കുറി വലിയ പ്രഖ്യാപനങ്ങള്‍ റെയില്‍വേ മേഖലയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റെയില്‍വേ വികസനത്തിനും ആധുനികവത്കരണത്തിനുമാവും ഇക്കുറി ബജറ്റ് പ്രാധാന്യം നല്‍കുക. പ്രധാനമായും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ തന്നെയാവും. കൂടാതെ സുരക്ഷ, സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്നിവയിലും ഇക്കുറി റെയില്‍വേ ബജറ്റ് പ്രത്യേക ശ്രദ്ധയൂന്നും. തേജസ് എക്സ്പ്രസ് അടക്കം സ്വകാര്യ ട്രെയിനുകളുമായി ബന്ധപ്പെട്ടും ചില തീരുമാനങ്ങള്‍ ബജറ്റിലുണ്ടായേക്കാം.
മാത്രമല്ല വന്ദേ ഭാരത് ട്രെയിനുകളുമായി ബന്ധപ്പെട്ടും സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍ കോര്പ്പറേഷന് അഞ്ചോളം പുതിയ ട്രെയിനുകള്‍ നല്‍കുകയും ഇവ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ നടത്തുകയും പിന്നീട് സ്വകാര്യ മേഖലയ്ക്ക് കൈമാറുകയും ചെയ്യുന്നതടക്കമുളള തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു.
100 ശതമാനം ഇലക്ട്രിഫിക്കേഷന് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനുളള പ്രഖ്യാപനങ്ങളും സിഗ്നലിംഗ് സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കാനും പുതിയ ട്രാക്കുകളുടെ നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍ എന്നിവയിലും തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നു. ട്രെയിന്‍ സമയത്തിന്റെ തത്സമയ മോണിറ്ററിംഗ് എളുപ്പമാക്കാനും യാത്രക്കാര്‍ക്ക് വിനോദപാധികള്‍, ട്രെയിനിലും സ്റ്റേഷനിലും വൈഫൈ പോലുളള സൗകര്യങ്ങള്‍ ഉറപ്പാക്കാനുമുളള പദ്ധതികളും ഇക്കുറി റെയില്‍വേ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.