ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും: പ്രതിപക്ഷ സഖ്യത്തെ ആശങ്കയിലാഴ്ത്തി 6 സംസ്ഥാനങ്ങളിലെ സർവ്വേ
ഡല്‍ഹി: ആറുമാസത്തോളം ഇനിയും ശേഷിക്കുന്നുണ്ടെങ്കിലും 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കളം ഇപ്പോഴെ ഒരുക്കുകയാണ് ഭരണ-പ്രതിപക്ഷ പാർട്ടികള്‍. ബി ജെ പി വേർപിരിഞ്ഞ സഖ്യകക്ഷികളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ മഹാസഖ്യമായാണ് പ്രതിപക്ഷത്തിന്റെ മുന്നൊരുക്കം. ദേശീയ-പ്രാദേശിക ശക്തികൾ ഉൾപ്പെടുന്ന 26 പാർട്ടികൾ തങ്ങളുടെ ഭിന്നതകൾ ഉപേക്ഷിച്ച് ബിജെപിയെന്ന പൊതു ശത്രുവിനെ പരാജയപ്പെടുത്താനാണ് 'ഇന്ത്യ'യെന്ന പുതിയ പേരില്‍ ഒരുമിക്കുന്നത്.

സഖ്യം രൂപീകരിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഇതുവരെ അവരുടെ നേതാവിനേയോ സീറ്റ് പങ്കിടൽ പദ്ധതിയോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് അവർക്കിടയിൽ പൊതുവായ ധാരണയുണ്ട്. ശരിയായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനതല പദ്ധതി ആവിഷ്കരിച്ചാൽ ബി ജെ പിയെ കേന്ദ്രത്തില്‍ പരാജയപ്പെടുത്താനാകുമെന്നാണ് സഖ്യം വിശ്വസിക്കുന്നത്.
എന്നിരുന്നാലും, പ്രതിപക്ഷ സഖ്യത്തിന് വേരോട്ടമുള്ള പ്രധാന സംസ്ഥാനങ്ങളിൽ ചിലതിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകൾ പ്രതിപക്ഷത്തിന്റെ പദ്ധതികൾ അപര്യാപ്തമാണെന്നാണ് തെളിയിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഏപ്രിൽ 22 നും ജൂൺ 15 നും ഇടയിലാണ് ടൈംസ് നൗ-ഇടിജി സർവേ നടക്കുന്നത്. 1.35 ലക്ഷം പേരായിരുന്നു ആ സർവേയിൽ പങ്കെടുത്തത്.
അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം നേടാനാകുമെന്നായിരുന്നു സർവേയുടെ കണ്ടെത്തലുകൾ ഇതിൽ മൂന്ന് സംസ്ഥാനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നതും ശ്രദ്ധേയമാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ പട്‌നയിൽ സംയുക്ത പ്രതിപക്ഷത്തിന്റെ ആദ്യ സംയുക്ത യോഗം ചേരുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഈ സർവ്വേ ഫലങ്ങള്‍ പുറത്ത് വന്നത്. അന്ന് പ്രതിപക്ഷ സഖ്യം ഇന്നത്തെ തരത്തില്‍ രൂപപ്പെട്ടിരുന്നുമില്ല.
കഴിഞ്ഞ അഞ്ച് വർഷമായി നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയിൽ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ബിജെപി നയിക്കുന്ന എൻഡിഎക്ക് 22-28 സീറ്റുകളും കോൺഗ്രസിന്റെ മഹാ വികാസ് അഘാഡി, ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻസിപിയുടെ ശരദ് പവാർ വിഭാഗവും 18-22 സീറ്റുകളും നേടുമെന്നാണ് സർവേ പറയുന്നത്.
അതുപോലെ രാജസ്ഥാനിൽ 25 ലോക്‌സഭാ സീറ്റുകളിൽ 20-22 സീറ്റുകൾ നേടി എൻഡിഎ മികച്ച വിജയം നേടുമെന്നും സർവേ അവകാശപ്പെടുന്നു. മറുവശത്ത് കോൺഗ്രസിന് 3-5 സീറ്റുകളിലും മറ്റുള്ളവർക്ക് 1 മുതൽ 2 വരെ സീറ്റുകളിലും ഒതുങ്ങേണ്ടി വരും. ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ 22-24 സീറ്റുകൾ എൻഡിഎ നേടിയേക്കാം. ജെഡിയുവിന്റെയും ആർജെഡിയുടെയും ഭരണ സഖ്യം 16-18 സീറ്റുകളിൽ അവസാനിച്ചേക്കും. സംസ്ഥാനത്ത് എൻഡിഎയ്ക്ക് മേൽ വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് ലാലു-നിതീഷ് സഖ്യം വിശ്വസിക്കുന്നതിനാൽ ബിഹാറിലെ ഫലം ഏറെ നിർണ്ണായകമാണ്.
മധ്യപ്രദേശിൽ 22-24 സീറ്റുകൾ ബിജെപി നേടുമ്പോള്‍ കോൺഗ്രസിന് 5-7 സീറ്റിൽ ഒതുങ്ങേണ്ടി വന്നേക്കും. ഹിന്ദി ഹൃദയഭൂമിയുടെ നിർണായക ഭാഗമായ മധ്യപ്രദേശില്‍ നിന്നും 29 എംപിമാരെയാണ് തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഢിൽ സംസ്ഥാനത്തെ 11 ലോക്‌സഭാ സീറ്റുകളിൽ 6-8 സീറ്റുകൾ എൻഡിഎ നേടുകയും കോൺഗ്രസിന് 3-5 സീറ്റുകൾ ലഭിക്കുകയും ചെയ്തേക്കും. സർവേ പ്രകാരം 14 സീറ്റുകളിൽ 10-12 സീറ്റുകൾ എൻഡിഎ നേടുമ്പോൾ പ്രതിപക്ഷം 2-4 സീറ്റുകളിൽ ഒതുങ്ങുമെന്നതാണ് ജാർഖണ്ഡിലെ ചിത്രം. ബംഗാളില്‍ മമത് ബാനർജി നയിക്കുന്ന ബംഗാളില്‍ 20-22 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസിന് നേരിയ മുന്‍തൂക്കം ലഭിക്കും. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിൽ 18-20 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.












Click it and Unblock the Notifications