സോണിയയും മൻമോഹൻ സിംഗും രാഹുലും; പിന്നിൽ അണിനിരന്ന് മുഖ്യമന്ത്രിമാർ,മെയ് 17 ന് ശേഷം എന്ത്?
ദില്ലി; മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17 നാണ് അവസാനിക്കാനിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ചും പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനെ ചൊല്ലിയും കേന്ദ്രത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. അതിനിടെ ലോക്ക് ഡൗൺ ദീർഘകാലം തുടരുന്നതിൽ സർക്കാരിനെതിരെ മുന്നറിയിപ്പുമായി വിദ്ഗർ രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
കൊവിഡ് കേസുകൾ ഇന്ത്യയിൽ ദിനം പ്രതി കൂടുകയാണ്. മെയ് 17 ന് ശേഷവും ലോക്ക് ഡൗൺ തുടരുമോയെന്ന ആശങ്കളും ഇപ്പോഴേ ഉയർന്ന് കേൾക്കുന്നുണ്ട്. അതിനിടെ സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ്.വിശദാംശങ്ങളിലേക്ക്
കടന്നാക്രമിച്ച് കോൺഗ്രസ്
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കൂടിക്കാഴ്ച നടത്തി. മെയ് 17 ന് ലോക്ക് ഡൗണിന് ശേഷം എന്താകും രാജ്യത്തെ അവസ്ഥയെന്നും എത്രകാലം ലോക്ക് ഡൗൺ തുടരുമെന്നും സോണിയ ഗാന്ധി ചോദിച്ചു. രൂക്ഷ വിമർശനമാണ് യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേതൃത്വം ഉയർത്തിയത്.
വിമർശനം ഉയർന്നപ്പോൾ അടച്ച് പൂട്ടി
മാർച്ച് 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന പ്രതിപക്ഷ വിമർശനത്തെ മറികടക്കാൻ തിടുക്കപ്പെട്ട് കൊണ്ടായിരുന്നു തിരുമാനം. അതുകൊണ്ട് തന്നെ മുന്നൊരുക്കങ്ങൾ ഇല്ലാതെ അടച്ച് പൂട്ടൽ പ്രഖ്യാപിച്ചതോടെ ജനജീവിതം കടുത്ത പ്രതിസന്ധിയിലായി.
ഇനിയെന്ത്
അതേസമയം വിമർശനങ്ങൾക്കിടയിലും മാർച്ച് 25 ന് സർക്കാർ രണ്ടാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിലവിൽ അത് മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. മെയ് 17 വരെയാണ് അടച്ച് പൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുകയാണ് കോൺഗ്രസ്. മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം എന്താണ് രാജ്യത്ത് നടപ്പാക്കുകയെന്ന് യോഗത്തിൽ മൻമോഹൻ സിംഗ് ചോദിച്ചു.
രൂപരേഖ എവിടെ
ലോക്ക് ഡൗണിൽ നിന്ന് പുറത്ത് കടക്കുന്നതിനെ കുറിച്ചുള്ള രൂപരേഖയെന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു. യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു. കോവിഡ് -19 നെ നേരിടാനുള്ള പ്രധാന തന്ത്രം പ്രായമായവരെയും പ്രമേഹ രോഗികളെയും ഹൃദയസംബന്ധമായവരെയും സംരക്ഷിക്കുകയെന്നതാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
പതിനായിരം കോടിയുടെ നഷ്ടം
പതിനായിരം കോടി രൂപയുടെ റവന്യൂ നഷ്ടമാണ് ലോക്ക് ഡൗൺ മൂലം ഇതിനോടകം ഉണ്ടായതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് ഇല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ഗെഹ്ലോട്ട് യോഗത്തിൽ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും യോഗത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
ചെറുകിട വ്യവസായ സംരംഭങ്ങൾ
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മനസിലാക്കാതെയാണ് റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ കേന്ദ്രം തരംതിരിച്ചതെന്ന് അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി. ചെറുകിട വ്യവസായ സംരംഭങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗങ്ങൾ ആലോചിക്കണമെന്നായിരുന്നു ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പറഞ്ഞത്. ഛത്തീസ്ഗഡിൽ 80 ശതമാനം ചെറുകിട വ്യവസായങ്ങളും പ്രവർത്തിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ആഞ്ഞടിച്ച് ചിദംബരവും
കൊവിഡ് പ്രതിസന്ധി മൂലം വലയുന്ന സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് സർക്കാർ ഒരക്ഷരം പോലും സംസാരിക്കുന്നില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ പി ചിദംബരവും വീരപ്പമൊയ്ലിയും കേന്ദ്രത്തിന്റെ മൗനത്തിനെതിരെ യോഗത്തിൽ ആഞ്ഞടിച്ചു.
7 കത്ത്
കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർത്തുന്നത്. നേരത്തേ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് 7 കത്തുകൾ അയച്ചിരുന്നു.
ഏറ്റവും വലിയ അടി
അതേസമയം കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് തുക ഈടാക്കാമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനവും കേന്ദ്രസർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈയടുത്ത കാലത്ത് കോൺഗ്രസ് ബിജെപിക്ക് നൽകിയ ഏറ്റവും കടുത്ത അടിയായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തപ്പെട്ടത്.
മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ
സോണിയയുടെ പ്രഖ്യാപനം ഏറ്റെടുത്ത് മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ ചെലവുകൾ വഹിക്കാമെന്ന് പ്രഖ്യാപിച്ചു. അതേസമയം കോൺഗ്രസിന്റെ പ്രഖ്യാപനത്തോടെ കേന്ദ്രസർക്കാർ വലിയ സമ്മർദ്ദത്തിലായി.ഇതോടെ തൊഴിലാളികളില് നിന്ന് പണം ഈടാക്കില്ലെന്നാണ് കേന്ദ്രസർക്കാർ പിന്നീട് വിശദീകരിച്ചത്.
വ്യക്തത ഇല്ല
തൊഴിലാളികളുടെ യാത്രാചെലവിന്റെ 85 ശതമാനം റെയില്വെയും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുമെന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. തൊഴിലാളികൾ തന്നെയാണ് അവരുടെ ടിക്കറ്റിന് പണം നൽകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ