അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാക്ഷേത്രം പണിയും; പ്രഖ്യാപനവുമായി ചിരാഗ് പാസ്വാൻ
ബക്‌സര്‍: ബീഹാറില്‍ അധികാരത്തില്‍ വന്നാല്‍ അയോദ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം സീതാമാര്‍ഗില്‍ പണിയുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ബീഹാറില്‍ മുന്നണികള്‍ വമ്പിച്ച പ്രചരണ പരിപാടികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.
സീതാ മാര്‍ഗില്‍ സീതാദേവിക്കായി ക്ഷേത്രം പണിയണം. അത് അയോധ്യയില്‍ പണിയുന്ന രാമക്ഷേത്രത്തേക്കാള്‍ വലുതായിരിക്കണം. സീതാദേവി ഇല്ലാതെ ശ്രീരാമന്‍ അപൂര്‍ണ്ണമാണ്. അതിനാല്‍ അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമാര്‍ഗിനെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കണമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.
എല്ലാവരോടും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ബീഹാര്‍ ഒന്നാമത്, ബീഹാറികള്‍ ഒന്നാമത് എന്ന തത്വം നടപ്പിലാക്കണം. എല്‍ജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്യുക. നിതീഷ് കുമാര്‍ ഇല്ലാത്ത ഒരു സര്‍ക്കാരിനെ ബീഹാറില്‍ ആവശ്യമുണ്ട്- ചിരാഗ് ട്വീറ്റില്‍ കുറിച്ചു.
ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷ സഖ്യമായി മഹാസഖ്യവും കൂടാതെ, ഇത്തവണത്തെ സംസ്ഥാനത്തെ വോട്ട് വിഹിതത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്നാണ് പാസ്വാന്റെ പ്രതീക്ഷ. ഒക്ടോബര്‍ 28 നാണ് ബീഹാറിലെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം നവംബര്‍ 3, 7 തീയതികളിലായി നടക്കുന്നു. ഫലം നവംബര്‍ 10 ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 243 നിയോജകമണ്ഡലങ്ങളില്‍ 71 നിയോജക മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.