സഞ്ജീവ് ഭട്ടിനെ കണ്ടവരുണ്ടോ? ആ ട്രോളുകളെ ഭയപ്പെട്ടവർ ആരാണ്? എവിടെയാണ് മോദി വിരുദ്ധനായ സഞ്ജീവ് ഭട്ട്
അഹമ്മദാബാദ്: സെപ്തംബര്‍ 5 ന് ആണ് സഞ്ദീവ് ഭട്ടിനെ ഗുജറാത്ത് സിഐഡി പോലീസ് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ആ അറസ്റ്റ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുകയാണ്. സാധാരണ ഗതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചയാണ്. എന്നാല്‍ ഇപ്പോഴും സഞ്ജീവ് ഭട്ട് എവിടെയാണ് എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല.
22 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ ആയിരുന്നു സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യത്. അഭിഭാഷകനെ മയക്കുമരുന്നുകേസില്‍ കുടുക്കിയെന്നതായിരുന്നു സഞ്ജീവ് ഭട്ടിനെതിരെയുള്ള കേസ്. എന്നാല്‍ 22 വര്‍ഷത്തിന് ശേഷം ഭട്ടിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണ്?
നരേന്ദ്ര മോദിയുടെ രൂക്ഷവിമര്‍ശകനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപം ആയിരുന്നു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയ ഐപിഎസ് ഉദ്യോഗസ്ഥന്. സഞ്ജീവ് ഭട്ട് ആരെന്നറിഞ്ഞാല്‍, ഈ തിരോധാനം നിങ്ങളില്‍ കൂടുതല്‍ ഭീതിയുണര്‍ത്തും എന്ന് ഉറപ്പാണ്.
സഞ്ജീവ് ഭട്ട്
മുംബൈയില്‍ ആയിരുന്നു സഞ്ജീവ് ഭട്ടിന്റെ ജനനം. പിന്നീട് മുംബൈ ഐഐടിയില്‍ നിന്ന് എംടെക് ബിരുദം സ്വന്തമാക്കി. അതിന് ശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുകയും ഐപിഎസ്സുകാരനാവുകയും ചെയ്തു. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആയിരുന്നു സഞ്ജീവ് ഭട്ട്.
വിവാദ നായകന്
സഞ്ജീവ് ഭട്ടിന്റെ പോലീസ് ജീവിതം വിവാദ നിര്‍ഭരം ആയിരുന്നു എന്ന് തന്നെ പറയാം. 1990 ല്‍ എഎസ്പി ആയിരിക്കുമ്പോള്‍ കലാപം അമര്‍ച്ച ചെയ്യാന്‍ 150 ല്‍പരം ആളുകളെ കസ്റ്റഡിയില്‍ വച്ചത് വലിയ വിവാദം ആയിരുന്നു. ഇതില്‍ ഒരാള്‍ പിന്നീട് കിഡ്ണി രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. ഇത് വലിയ വിവാദം ആയിരുന്നു.
ഇപ്പോഴത്തെ അറസ്റ്റിന് പിന്നിലെ കേസ്
1996 ല്‍ ആയിരുന്നു ഇപ്പോള്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത കേസിന് ആസ്പദമായ സംഭവം. അന്ന് ബാണസ്കന്ദ ജില്ലാ പോലീസ് മേധാവി ആയിരുന്നു ഭട്ട്. രാജസ്ഥാന് സ്വദേശിയായ അഭിഭാഷകനെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയതിന് പിന്നില്‍ സഞ്ജീവ് ഭട്ട് ആയിരുന്നു എന്നാണ് ആരോപണം.
ഇതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, മറ്റൊരു കസ്റ്റഡി പീഡന കേസിലും സഞ്ജീവ് ഭട്ടിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
മോദിയുടെ സുരക്ഷാ ചുമതല
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം. അന്ന് സഞ്ജീവ് ഭട്ട് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. നരേന്ദ്ര മോദിയുടെ സുരക്ഷ ചുമതലയും സഞ്ജീവ് ഭട്ടിന് തന്നെ ആയിരുന്നു. ഇക്കാലത്താണ് ഗോധ്ര കൂട്ടക്കൊലയും ഗുജറാത്ത് കലാപവും അരങ്ങേറുന്നത്. അതിന് മുമ്പ് തന്നെ സഞ്ജീവ് ഭട്ട് മോദിയുടെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു.
മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം
മുസ്ലീം ജനസംഖ്യാ വര്‍ദ്ധനയെ പരിഹസിച്ച് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒരു പ്രസംഗം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന് വിശദീകരണവും തേടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു പ്രസംഗം തന്നെ നിഷേധിക്കുകയാണ് ചെയ്തത്.
പക്ഷേ, ഇന്റലിജന്‍സ് വിഭാഗം പ്രസംഗം സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന് അയച്ചുകൊടുത്തു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍, ഇ രാധാകൃഷ്ണന് എന്നിവരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.
ജയില്‍ നവീകരണം
2003 ല്‍ സഞ്ജീവ് ഭട്ടിനെ സബര്‍മതി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ട് ആയി നിയമിച്ചു. തടവുപുള്ളികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ഭക്ഷണം അവര്‍ക്ക് നല്കാന് തുടങ്ങി. എന്നാല്‍ തടവുപുള്ളികളോട് സൗഹൃദം പുലര്‍ത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ വീണ്ടും സ്ഥലം മാറ്റി. ഇതിനെതിരെ നാലായിരത്തോളം വരുന്ന തടവുപുള്ളികള്‍ നിരാഹാര സമരം നടത്തുകയുണ്ടായി. ആറ് മേല്‍ കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യാ ശ്രമവും നടത്തി.
യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തുടങ്ങുന്നത്
2011 ല്‍ ആയിരുന്നു സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിയ്ക്ക് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. സുപ്രീം കോടതിയില്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച സത്യവാങ്മൂലം ഗുജറാത്ത് സര്‍ക്കാരിനെ മാത്രമല്ല, രാജ്യത്തെ പോലും ഞെട്ടിച്ച ഒന്നായിരുന്നു. അതും സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന് നല്കിയ സത്യവാങ്മൂലം.
കലാപം സര്‍ക്കാര്‍ പിന്തുണയോടെ
ഗുജറാത്ത് കലാപത്തിന് മുമ്പ്, നരേന്ദ് മോദി സര്‍ക്കാര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു എന്നായിരുന്നു സത്യവാങ്മൂലത്തില്‍ സഞ്ജീവ് ഭട്ട് പറയുന്നത്. ഗോധ്ര കൂട്ടക്കൊലയില്‍ പ്രതികാരം ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിക്കണം എന്ന് ആ യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
സസ്പെന്ഷന്
അധികം കാത്തിരിക്കേണ്ടി വന്നില്ല... സഞ്ജീവ് ഭട്ടിലെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി അവധിയെടുത്തു എന്ന് കാണിച്ചായിരുന്നു സസ്പെന്ഷന്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും കാരണംകാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.
ഹാരെന്‍ പാണ്ഡ്യ കേസ്
1990 ലെ കസ്റ്റഡ് മരണത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹാരെന്‍ പാണ്ഡ്യ എന്നായിരുന്നു ആ വ്യക്തിയുടെ പേര്. ഇതില്‍ സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ഗുജറാത്ത സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സഞ്ജീവ് ഭട്ട് മോദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ, ആ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. പിന്നീട് ഈ കേസിലും മോദിക്കും അമിത് ഷായ്ക്കും എതിരെ സഞ്ജീവ് ഭട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
പിരിച്ചുവിടല്‍
ഇതിന് ശേഷം 2014 ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. നേരത്തെ സസ്പെന്‍ഡ് ചെയ്ത അതേ കാരണത്തിന്റെ പേരില്‍ തന്നെ ആയിരുന്നു പിരിച്ചുവിടല്‍. അതിന് ശേഷം സഞ്ജീവ് ഭട്ട് സോഷ്യല്‍ മീഡിയയിലൂടെ കേന്ദ്ര സര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങി.
ഭട്ടിന്റെ ട്രോളുകള്‍
സഞ്ജീവ് ഭട്ടിന്റെ ട്വിറ്റര്‍ ട്രോളുകള്‍ പിന്നീട് രാജ്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. നോട്ട് നിരോധനവും ജിഎസ്ടിയും എല്ലാം സഞ്ജീവ് ഭട്ടിന്റെ ട്രോളുകള്‍ക്ക് ഇരകളായി. പെട്രോള്‍ വിലവര്‍ദ്ധനയെ കുറിച്ചും സഞ്ജീവ് ഭട്ട് മോദിയെ പരിഹസിച്ചുകൊണ്ട് ട്രോളുകള്‍ എഴുതിവിട്ടു.
ഒടുവില്‍ ഇപ്പോള്‍
സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത് ആദ്യമായിട്ടല്ല. സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സാക്ഷിയായി കെഡി പന്ത് എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ പേരും ചേര്‍ത്തിരുന്നു. എന്നാല്‍ പന്ത് ഇത് നിഷേധിക്കുകയും ഭട്ടിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ 2011 സെപ്തംബറില്‍ സഞ്ജീവ് ഭട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും ആര്‍ക്കും അറിയാത്ത സാഹചര്യമാണുള്ളത്.
മോദിയുടെ ഇടപെടല്‍
സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ആയിരുന്നു ഇത്തവണ കീഴ്ക്കോടതി ഉത്തരവിട്ടത്. എന്നാല്‍ നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സഞ്ജീവ് ഭട്ടിനെ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി എന്നാണ് ആരോപണം. എന്തായാലും അറസ്റ്റ് ചെയ്യപ്പെട്ട് ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും, അദ്ദേഹത്തിന്റെ ഭാര്യക്ക് പോലും അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല.
സെപ്തംബര്‍ 24...
സഞ്ജീവ് ഭട്ടിനെ സെപ്തംബര്‍ 24 ന് വീണ്ടും കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. ഇതിനിടെ കോടതി ഉത്തരവിന്റെ ബലത്തില്‍ സഞ്ജീവ് ഭട്ടിന് അഭിഭാഷകനെ കാണാന്‍ അനുമതി ലഭിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിനെ പലന്പൂരിലേക്ക് മാറ്റും എന്നാണ് വിവരം.