ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവം: ആശങ്കയുണ്ടാക്കുന്നതെന്ന് വൈറ്റ്ഹൗസ്
ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസ് പ്രതികരിയ്ക്കുന്നത്.
വാഷിങ്ടണ്‍: അമേരിക്കയിലെ ബാറില്‍ വെച്ച് വെടിയേറ്റു മരിച്ച സംഭവത്തില്‍ അവസാനം വൈറ്റ് ഹൗസ് പ്രതികരിച്ചു. ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസ് പ്രതികരിയ്ക്കുന്നത്. കാന്‍സാസിലെ സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്നായിരുന്ന വൈറ്റ് ഹൗസ് സെക്രട്ടറി സാന്‍ സ്‌പൈസറുടെ പ്രതികരണം.
ഹൈദരാബാദില്‍ എത്തിച്ച ശ്രീനിവാസ കുച്ചിഭോട്ട്‌ലയുടെ മൃതദേഹം സംസ്‌ക്കരിച്ചു.

ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും, അമേരിക്കന്‍ പ്രസിഡന്റോ വൈറ്റ് ഹൗസോ സംഭവത്തെ കുറിച്ച് പ്രതികരിയ്ക്കാത്തത് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. വംശീയാധിക്ഷേപം ഉള്ള സ്ഥലങ്ങളില്‍ ഇന്ത്യക്കാര്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു.

അമേരിക്കന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനാണ് ശ്രീനിവാസയേയും സുഹൃത്തിനേയും വെടിവെച്ചത്. അറബ് വംശജരാണെന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു ഇത്. കുടിയേറ്റക്കാരെ വെറുക്കുന്നെന്നും, ഇവിടെ നിന്ന് പോകണമെന്നും ഇയാള്‍ ആക്രോശിച്ചിരുന്നു.

വംശീയ അധിക്ഷേപങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. നേവി ഉദ്യോഗസ്ഥനായ ആദത്തിന് വിദേശികളോട് ദേഷ്യം തോന്നാന്‍ കാരണമെന്താണെന്ന് അന്വേഷണ ഏജന്‍സികള്‍ നോക്കുന്നുണ്ട്. രാജ്യത്ത് വംശീയ വിദ്വേഷ ആക്രമണങ്ങല്‍ തടയാനുള്ള നടപടികളും പരിഗണനയില്‍ ആണ്.

വ്യാഴാഴ്ച രാത്രിയാണ് എഞ്ചിനീയറായ ശ്രീനിവാസയ്ക്ക് വെടിയേറ്റത്. ആദം പ്യൂരിറ്റോണ്‍ എന്ന ആളാണ് യുവാക്കളെ വെടിവെച്ചത്. ഇതിന് മുന്നോടിയായി ഇയാള്‍ യുവാക്കള്‍ക്ക് നേരെ വംശീയ അധിക്ഷേപവും നടത്തിയിരുന്നു.

നല്ലത് മാത്രം നടക്കുന്ന അമേരിക്കയ്ക്ക് ഇത് എന്ത് പറ്റിയെന്നാണ് സുനയാനയുടെ ചോദ്യം. നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് ഞാനും ഭര്‍ത്താവും ഇങ്ങോട്ട് വന്നത്. പക്ഷേ ഞങ്ങളുടെ എല്ലാം ഇവിടെ നഷ്ടപ്പെട്ടു എന്നാണ് ശ്രീനിവാസയുടെ ഭാര്യ പറഞ്ഞിരുന്നു


Click it and Unblock the Notifications