ആരാണ് ഓം ബിര്‍ള? അമിത് ഷായുടെ ഇഷ്ടക്കാരന്‍; കോണ്‍ഗ്രസിന്റെ അടിവേരിളക്കിയ ബിജെപി നേതാവ്
ദില്ലി: കോണ്‍ഗ്രസ്സിന്റെ പൊന്നാപുരം കോട്ട തകര്‍ത്ത് രാജസ്ഥാനില്‍ തേരോട്ടം തുടങ്ങിയ ബിജെപി നേതാവാണ് ഓം പ്രകാശ് ബിര്‍ള. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു രാജസ്ഥാനിലെ കോട്ട നിയമസഭാ മണ്ഡലം. ഇന്ന് ബിജെപി തട്ടകമായി മാറിയ കോട്ടയില്‍ നിന്നു തന്നെയാണ് ഓം ബിര്‍ള രണ്ടുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും.
അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ശാന്തിലാല്‍ ദാരിവാളിനെ 2003ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോട്ടയില്‍ പരാജയപ്പെടുത്തി ഓം ബിര്‍ള വെന്നിക്കൊടി നാട്ടിയത്. അക്കാലത്ത് കോണ്‍ഗ്രസ് ഒരിക്കലും പരാജയം പ്രതീക്ഷിക്കാത്ത മണ്ഡലമായിരുന്നു കോട്ട. എന്നാല്‍ ഓം ബിര്‍ള വന്നതോടെ ചരിത്രം വഴി മാറി. പുതിയ ലോക്‌സഭാ സ്പീക്കറെ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ...
ചരിത്രത്തില്‍ ഇടംപിടിച്ച തോല്‍വികള്‍
1977ല്‍ ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ തോറ്റപോലെ, 2002ല്‍ ഉമര്‍ അബ്ദുല്ല ഗന്ദര്‍ബാളില്‍ തോറ്റ പോലെ കോട്ടയില്‍ 2003ല്‍ കോണ്‍ഗ്രസ് തോറ്റു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി രാഷ്ട്രീയത്തില്‍ പയറ്റി തുടങ്ങിയതും കോട്ടയില്‍ നിന്നാണ്. അമ്പതുകളില്‍ നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയിലെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു അദ്വാനി.
ഓം ബിര്‍ളയുടെ ഭൂരിപക്ഷം
2014ലും 2019ലും ഓം ബിര്‍ള കോട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.
അമിത് ഷായുമായി അടുത്ത ബന്ധം
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത ഷായുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് ഓംബിര്‍ള. ഇദ്ദേഹത്തെ ലോക്‌സഭാ സ്പീക്കറായി നിയമിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് തീരുമാനിച്ചത്. തനിക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് ഓം ബിര്‍ള പറയുന്നു.
ഭാര്യ സ്ഥിരീകരിച്ചു
എന്നാല്‍ ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറാകുമെന്ന് ഭാര്യ സ്ഥിരീകരിച്ചു. മന്ത്രിസഭ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാര്യ അമിത് ബിര്‍ള വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മികച്ച സംഘാടനശേഷി
56കാരനായ ഓം ബിര്‍ള ബിജെപിയുടെ യുവജന വിഭാഗത്തിന്റെ കരുത്തനായ നേതാവായിരുന്നു. മാത്രമല്ല, സംഘടനാ തലത്തില്‍ ഒട്ടേറെ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.
സുമിത്ര മഹാജന്‍ മാറുമ്പോള്‍
വര്‍ഷങ്ങളായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സുമിത്ര മഹാജന്‍ പാര്‍ട്ടി നിര്‍ദേശിച്ച പ്രായപരിധി കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കുന്നില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. 75 കഴിഞ്ഞവര്‍ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ ചിലര്‍ക്ക് ഇളവുകള്‍ നല്‍കാറുണ്ട്.
എതിരാളിയില്ലെങ്കില്‍
ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ബിജെപി പേര് നിര്‍ദേശിക്കപ്പെടുന്ന വ്യക്തി സ്പീക്കറാകുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് വേണ്ടി വരില്ല. അതേസമയം, പ്രതിപക്ഷം ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കിയാല്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നേക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓം ബിര്‍ള പത്രിക സമര്‍പ്പിക്കും.
കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു: അപകടം മുക്കത്തിനടുത്ത കിഴുപറമ്പിൽ!!