മുൻ ജഡ്ജി, മുതിർന്ന അഭിഭാഷകൻ, ആത്മീയ നേതാവ്; അയോധ്യ കേസിലെ മധ്യസ്ഥ സമിതി അംഗങ്ങൾ ഇവർ
Recommended Video
ദില്ലി: അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രിം കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. സുപ്രീം കോടതി മുൻ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് ചർച്ചകൾ നേതൃത്വം നൽകുന്നത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയെ അംഗങ്ങൾ.
ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നാണ് കോടതിയുടെ നിർദ്ദേശം. രഹസ്യസ്വഭാവത്തോടെ വേണം ചർച്ചയെന്നും നാലാഴ്ചയ്ക്കകം ആദ്യ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലിഫുള്ള
സുപ്രീം കോടതി മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഖലീഫുള്ളയാണ് മധ്യസ്ഥ സമിതിയുടെ അധ്യക്ഷൻ. 2012 ഏപ്രിൽ 2 മുതല് 2016 ജൂലായ് 22 വരെ സുപ്രീം കോടതിയിൽ ജഡ്ജിയായിരുന്നു അദ്ദേഹം. 1975ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2000 മാർച്ച് രണ്ടാം തീയതി മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി അദ്ദേഹം നിയമിതനായി. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിസിസിഐ ഭരണസമിതിയുമായി ബന്ധപ്പെട്ട് കേസുകൾ അദ്ദേഹം പരിഗണിച്ചിട്ടുണ്ട്.
ശ്രീറാം പഞ്ചു
മുതിർന്ന അഭിഭാഷകനും മധ്യസ്ഥനുമാണ് ശ്രീറാം പഞ്ചു. മീഡിയേഷൻ ഫൗണ്ടർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. പല സങ്കീർണമായ കേസുകളും മധ്യസ്ഥ ചർച്ചകളിലൂടെ അദ്ദേഹം പരിഹരിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് ഇന്ത്യൻ മീഡിയേറ്റേഴ്സിന്റെ പ്രസിഡന്റും ഇന്റർനാഷണൽ മീഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമാണ് അദ്ദേഹം. അസം നാഗാലാൻഡ് സംസ്ഥാനങ്ങൾ തമ്മിൽ നില നിന്നിരുന്ന 500 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂമി അവകാശ തർക്കത്തിലും, ബോംബെയിലെ പാഴ്സി സമുദായം ഉൾപ്പെട്ട തർക്കത്തിലും പഞ്ചു മധ്യസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ
ജീവനകല എന്ന യോഗാഭ്യാസ രീതിയുടെ ആചാര്യനായാണ് ശ്രീ ശ്രീ രവിശങ്കർ അറിയപ്പെടുന്നത്. 1981ലാണ് അദ്ദേഹം ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് 1956 മേയ് 13നാണ് ജനനം. ജനീവ ആസ്ഥാനമാക്കി ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൻ വാല്യൂസ് എന്ന സന്നദ്ധ സംഘടനയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അയോധ്യ തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് അദ്ദേഹം മുൻപും വ്യക്തമാക്കിയിരുന്നു. എന്നാൽ മുസ്ലീം വിഭാഗം ഇത് തള്ളുകയായിരുന്നു. അയോധ്യ തർക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
എട്ട് ആഴ്ച സമയം
എട്ട് ആഴ്ച സമയമാണ് മധ്യസ്ഥ ചർച്ചകൾക്കായി സുപ്രിം കോടതി അനുവദിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിന് ശ്രമിക്കുക എന്ന നിലപാടാണ് കോടതി മുന്നോട്ട് വെച്ചത്.രഹസ്യസ്വഭാവത്തോടെ വേണം ചർച്ചയെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചർച്ചകൾക്കായി പേരുകൾ നിർദ്ദേശിക്കാൻ കേസിലെ കക്ഷികളോട് കോടതി നിർദ്ദേശിച്ചിരുന്നു.
അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്