'ഞങ്ങള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതും, ആരാണ് തടയുക?'; ഔറംഗസേബ് മതഭ്രാന്തനെന്നും അമിത് ഷാ
ഗുവാഹത്തി: ഇന്ത്യയുടെ ശരിയായ ചരിത്രം തിരുത്തിയെഴുതുന്നവരെ ആര്‍ക്കാണ് തടയാന്‍ കഴിയുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമില്‍ അഹോം ജനറലിന്റെ 400-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ പ്ലീനറി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിക്കുന്നതില്‍ നിന്ന് മോചിപ്പിക്കാനായി ചരിത്രത്തെ തിരുത്തിയെഴുതുന്നത് തടയാന്‍ ആര്‍ക്കുമാവില്ലെന്ന് അമിത് ഷാ പറഞ്ഞു.
മഹത്തായ 30 ഇന്ത്യന്‍ സാമ്രാജ്യങ്ങളെയും മാതൃരാജ്യത്തിന് വേണ്ടി പോരാടാന്‍ മാതൃകാപരമായ പോരാട്ടവീര്യം പ്രകടിപ്പിച്ച 300 യോദ്ധാക്കളെയും കുറിച്ച് ഗവേഷണം നടത്തി എഴുതാന്‍ അക്കാദമിക് വിദഗ്ധരോട് ആവശ്യപ്പെട്ടു. വീര്‍ ലചിത് ബര്‍ഫുകന്‍ ഇല്ലായിരുന്നുവെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകുമായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു. തെക്ക് കിഴക്കന്‍ ഏഷ്യയെയാകെ 'മതഭ്രാന്തനായ' ഔറംഗസേബില്‍ നിന്ന് അദ്ദേഹം സംരക്ഷിച്ചു എന്നും അമിത് ഷാ അവകാശപ്പെട്ടു.
ലചിത് ബര്‍ഫുകന്റെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ചുള്ള സാഹിത്യ കൃതികള്‍ ഹിന്ദി ഉള്‍പ്പെടെ 10 ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് അമിത് ആവശ്യപ്പെട്ടു. നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന പരാതികള്‍ ഞാന്‍ പലപ്പോഴും കാണാറുണ്ട്. ഇത് ശരിയായിരിക്കാം. എന്നാല്‍ ആ ചരിത്രം അത് തിരുത്തുന്നതില്‍ നിന്ന് ആരാണ് തടയുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ചരിത്രം തിരുത്തി എഴുതപ്പെടുമ്പോള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം സ്ഥാപിക്കപ്പെടും. വ്യാജമായവ സ്വയം അവസാനിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ ദേശീയതയും രാജ്യത്തിന്റെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുന്ന ഒരു സര്‍ക്കാരുണ്ട്. ഇന്ത്യയുടെ മഹത്തായ ചരിത്രം പുനരുജ്ജീവിപ്പിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കും എന്നും അമിത് ഷാ പറഞ്ഞു. ഭൂതകാലത്തില നായകന്മാരില്‍ നിന്ന് അഭിമാനിക്കാത്ത,പ്രചോദനം ഉള്‍ക്കൊള്ളാത്ത രാജ്യത്തിന് ഒരിക്കലും ശോഭനമായ ഭാവി സൃഷ്ടിക്കാന്‍ കഴിയില്ല.
അമേറിലെ രാം സിങ്ങിന്റെ നേതൃത്വത്തിലുള്ള ശക്തമായ സൈന്യത്തെ നേരിടാന്‍ ചെറിയ ആയുധങ്ങളും ബോട്ടുകളും നിര്‍മ്മിച്ചും പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത ഗോത്രങ്ങളെ ഒന്നിപ്പിച്ചുമാണ് പ്രതികൂല സാഹചര്യങ്ങളില്‍ ബര്‍ഫുകാന്‍ സരാഘട്ട് യുദ്ധം നടത്തിയത് എന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബര്‍ഫുകാനും അദ്ദേഹത്തിന്റെ സൈനികര്‍ക്കും ഉണ്ടായിരുന്ന രാജ്യസ്നേഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും അത്രയും മുഗള്‍ സൈന്യത്തിനുണ്ടായിരുന്നില്ല.
അതിനാല്‍ അവര്‍ വിജയിക്കുകയും അഹോമിന്റെ പരമാധികാരവും സംസ്‌കാരവും പൈതൃകവും സുരക്ഷിതമാക്കുകയും ചെയ്തു. മാത്രമല്ല, തെക്കുകിഴക്കന്‍ ഏഷ്യയെ മുഴുവന്‍ മതഭ്രാന്തനായ ഔറംഗസേബില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു എന്നും അമിത് ഷാ പറഞ്ഞു. ഇതിന് ശേഷം ദല്‍ഹിയില്‍ നിന്നുള്ള വിദേശ ആക്രമണകാരികള്‍ക്ക് ഇനി ഒരിക്കലും അസമില്‍ അധിനിവേശം നടത്താനുള്ള ധൈര്യമുണ്ടായില്ല എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അക്കാലത്ത് ലച്ചിത് ബര്‍ഫുകാന്‍ അസമില്‍ ഇല്ലായിരുന്നുവെങ്കില്‍, അസമും വടക്കുകിഴക്കന്‍ ഇന്ത്യയും ഒരിക്കലും ഇന്ത്യയുടെ ഭാഗമാകുമായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു. ലചിത് ബോര്‍ഫുകന്റെ 400-ാം ജന്മവാര്‍ഷികം ഇന്ത്യയുടെ ചരിത്രത്തിന്റെ പുതിയ അധ്യായമാണ് തുറക്കുന്നത്. അക്കാലത്ത് അസം ഭരണാധികാരികള്‍ വിവിധ മുസ്ലീം ആക്രമണകാരികളെ പരാജയപ്പെടുത്തുകയും മാതൃരാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കുകയും ചെയ്തു.
1206-ല്‍ ഭക്തിയാര്‍ ഖല്‍ജിയെ പരാജയപ്പെടുത്തിയ മഹാരാജ് പൃഥു മുതല്‍ 1671-ല്‍ മുഗളന്മാരെ പരാജയപ്പെടുത്തിയ ലചിത് ബര്‍ഫുകാന്‍ വരെയുള്ള അഹോം യോദ്ധാക്കളുടെ മഹത്തായ കഥകള്‍ ഹിമന്ത ശര്‍മ്മ അനാവരണം ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. 1206 മുതല്‍ 1671 വരെ 22 തവണ മുസ്ലീം അധിനിവേശക്കാര്‍ അസമിനെ ആക്രമിച്ചു. എന്നാല്‍ അസമിനെ മുസ്ലീം ഭരണത്തിന്‍കീഴില്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അതിന് കാരണം സ്വാതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയായിരുന്നു എന്നും അമിത് ഷാ അവകാശപ്പെട്ടു. അതിനാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സംസ്‌കാരം നിലനിര്‍ത്തിയതെന്നും അതിന്റെ മനോഹരമായ ഭാഷ, സംസ്‌കാരം, വസ്ത്രങ്ങള്‍, സംഗീതം, ഭക്ഷണം എന്നിവ വിദേശ സ്വാധീനങ്ങളാല്‍ സ്പര്‍ശിക്കപ്പെട്ടില്ല എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അഹോം രാജാക്കന്മാരുടെ വീര്യത്താല്‍ അക്ബറാും ഔറംഗസീബാും ഖുത്ബുദ്ദീന്‍ ഐബക്കും ഇല്‍ത്തുമിഷായാലും ഭക്തിയാര്‍ ഖല്‍ജിയുും ഇവാസ് ഖാലിയും മുഹമ്മദ് ബിന്‍ തുഗ്ലക്കും മിര്‍ ജുംലയും പരാജയം നേരിട്ടു.
ലചിത് ബര്‍ഫുകാന്‍ മുഗളന്മാര്‍ക്കെതിരെ പോരാട്ടം നടത്തിയ കാലത്ത് തെക്ക് ഛത്രപതി ശിവജിയും വടക്ക് ഗുരു ഗോവിന്ദ് സിംഗും രാജസ്ഥാനില്‍ വീര്‍ ദുര്‍ഗാദാസ് റാത്തോഡും ഒരേ ശത്രുവിനെതിരെ സമാന യുദ്ധം നടത്തുകയായിരുന്നു എന്നും അമിത് ഷാ പറഞ്ഞു. അവരുടെ അശ്രാന്ത പരിശ്രമം, ധൈര്യം, ത്യാഗം എന്നിവ കാരണമാണ് മുഗള്‍ സാമ്രാജ്യം തകര്‍ന്നത് എന്നും അമിത് ഷാ പറഞ്ഞു.