മോദിയുടെ വിശ്വസ്ത, മുഖ്യമന്ത്രി ആനന്ദിബെന്‍
അഹമ്മദാബാദ്: ജയലളിത, മമതാ ബാനര്‍ജി, മായാവതി തുടങ്ങിയ തലൈവിമാരെപ്പോലെ സ്വന്തം പാര്‍ട്ടിയിലെ അവസാന വാക്കല്ല ആനന്ദിബെന്‍ പട്ടേല്‍. രാജസ്ഥാനിലെ വസുന്ധരാരാജ സിന്ധ്യയെപ്പോലെ രാജ കുടുംബാംഗവുമല്ല. എന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ വഴി മാറുന്നത് ചരിത്രമാണ്.
സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡാണ് 73 കാരിയായ പട്ടേലിന്റെ പേരില്‍ കുറിക്കപ്പെടുന്നത്. അധ്യാപികയായി തുടങ്ങി, 30 വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം. അമിത് ഷാ, നിതിന്‍ പട്ടേല്‍, സൗരഭ് പട്ടേല്‍ എന്നിവരെ പോലെ തന്നെ മോദി ക്യാംപിലെ വിശ്വസ്തയാണ് ആനന്ദിബെന്‍.
റവന്യൂ മന്ത്രി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയായി പ്രമോഷന്‍ കിട്ടിയ ആനന്ദി ബെന്‍ പട്ടേലിനെ കുറിച്ച്.
ഒറ്റപ്പെണ്‍കുട്ടി
1941 നവംബര്‍ 21 ന് ജനനം. സ്‌കൂളില്‍ 700 ആണ്‍കുട്ടികള്‍ക്കിടയിലെ ഒരേയൊരു പെണ്‍കുട്ടിയായിരുന്നു ആനന്ദിബെന്‍ പട്ടേല്‍. കോളേജിലും സ്ഥിതി വ്യത്യസ്തമല്ല.
സ്‌കൂള്‍ ടീച്ചര്‍
1970 ല്‍ സ്‌കൂള്‍ ടീച്ചറായി ആനന്ദി ബെന്‍ പട്ടേല്‍ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. 80 കളില്‍ ബി ജെ പിയിലെത്തി.
വിവാദങ്ങളില്ലാതെ
വിവാദത്തിന് പഞ്ഞമില്ലാത്ത ബി ജെ പി രാഷ്ട്രീയത്തിലെ ഒറ്റപ്പെട്ട വ്യക്തിത്വമായിരുന്നു പട്ടേലിന്റേത്. നാളിത് വരെ ഒരു വിവാദത്തിലും ആനന്ദിബെന്‍ പട്ടേല്‍ തലവെച്ചിട്ടില്ല.
മോദിയുടെ ഇടം - വലം കൈ
അമിത് ഷായും ആനന്ദി ബെന്‍ പട്ടേലും അറിയപ്പെടുന്നത് തന്നെ മോദിയുടെ ഇടം - വലം കൈകള്‍ എന്നാണ്.
രാഷ്ട്രീയം ഭര്‍ത്താവ് വഴി
ഭര്‍ത്താവും സൈക്കോളജി പ്രൊഫസറുമായ മഫത്‌ലാല്‍ പട്ടേലാണ് ആനന്ദി ബെന്‍ പട്ടേലിനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത്.
ആള് സില്ലിയല്ല
ചെറുപ്പം മുതല്‍ കടുപ്പക്കാരിയാണ് പട്ടേല്‍. അച്ചടക്കത്തിലും വിട്ടുവീഴ്ചയില്ല. ബി ജെ പിയുടെ ഏക്താ യാത്ര നയിച്ച ഏക വനിതാ നേതാവാണ് പട്ടേല്‍
ഉയരങ്ങളിലേക്ക്
1994 ല്‍ രാജ്യസഭയിലെത്തി. മോദി മുഖ്യമന്ത്രിയായതോടെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.
മോദിക്ക് പകരക്കാരി
പ്രധാനമന്ത്രിയായി മോദി പോകുമ്പോള്‍ മിച്ചം വന്ന ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലാണ് ആനന്ദി ബെന്‍ പട്ടേല്‍ ഇപ്പോള്‍. മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പട്ടേലിന്റെ കൈകളില്‍ ഭദ്രമാണെന്നാണ് പാര്‍ട്ടിയും ജനങ്ങളും കരുതുന്നത്.