ആരാണ് അന്പുചെഴിയന്? നടന് വിജയുമായുള്ള ബന്ധം... തമിഴ്സിനിമയെ അടക്കി ഭരിക്കുന്ന മധുരരാജ
ചെന്നൈ: തമിഴ്സിനിമാ ലോകത്തെ ഞെട്ടിച്ചാണ് ഇളയ ദളപതി വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും രേഖ പരിശോധിക്കലിനും ശേഷം നടന്റെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഒരു വമ്പന്‍ സ്രാവിനെ തേടിയുള്ള യാത്രയ്ക്കിടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയുടെ വീട്ടിലെത്തിയത് എന്നാണ് പുതിയ വിവരം. രാമനാഥപുരത്ത് നിന്ന് മധുരയിലെത്തി തമിഴ്സിനിമയെ മൊത്തം അടക്കി ഭരിക്കുന്ന അന്പുചെഴിയന്!!
ആരാണ് ഇയാൾ
ഞെട്ടിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ആള്‍രൂപമാണ് അന്പുചെഴിയന്. ചിട്ടി കമ്പനി തുടങ്ങി വട്ടിപ്പലിശയ്ക്ക് പണം നല്കി തമിഴ്സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറയില്‍ തന്റേതായ പങ്ക് വഹിക്കുന്ന കോടീശ്വരന്.
മധുരൈ അന്‍പു
രാമനാഥപുരം ജില്ലയിലെ കമുദിയാണ് സ്വദേശം. 90കളിൽ മധുരയിലെത്തി. ചെറിയ ചിട്ടികള്‍ നടത്തി, പിന്നീട് കച്ചവടക്കാര്‍ക്ക് പണം പലിശയ്ക്ക് കൊടുക്കൽ. ശേഷം സിനിമയിൽ. അങ്ങനെ മധുരൈ അന്‍പുവെന്ന് വിളിപ്പേര് വന്നു
വളര്‍ച്ച അതിവേഗം
സിനിമാ മേഖലയില്‍ ഇടപെടാന്‍ തുടങ്ങിയതോടെ വളര്‍ച്ച അതിവേഗം. നിര്‍മാതാക്കളുടെ സ്വത്ത് ഈട് മേടിച്ചാണ് പലിശയ്ക്ക് പണം നല്‍കിയിരുന്നത്. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പറഞ്ഞ സമയം പണം തിരിച്ചുനല്കിയില്ലെങ്കില്, ഈട് നല്കിയ സ്വത്ത് അന്പുചെഴിയന്റേതാകും.
തിയറ്റര്‍ ഉടമകള്‍ക്ക് പണം
മധുര മേഖലയില്‍ സിനിമാ റിലീസിന് തിയറ്റര്‍ ഉടമകള്‍ക്ക് പണം പലിശയക്ക് നല്കി തുടങ്ങി. റിലീസ് ദിനം തൊട്ട് മൂന്ന് ദിവസമെന്നതാണ് അന്‍പുവിന്റെ കണക്ക്. മൂന്നാം ദിവസം പലിശയടക്കം പണം തിരിച്ചുകിട്ടിയിരിക്കണം. അല്ലെങ്കില്‍ പ്രതികരണം കടുത്തതാകും. ഇതോടെ വട്ടിപലിശക്കാരനായി മാറി.
വെങ്കടേശ്വരന് ആത്മഹത്യ
2003ലാണ് മണിരത്നത്തിന്റെ സഹോദരനും നിര്‍മാതാവുമായ ജെ വെങ്കടേശ്വരന് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നിലും അന്‍പുവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. 2017ല്‍ നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ അന്‍പുചെഴിയനാണ് മരണകാരണമെന്ന് സൂചിപ്പിച്ചിരുന്നു. സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ടായിരുന്നു.
കേസില്‍ നിന്ന് തടിയൂരി
പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നത് എന്ന് അശോക് കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. ആ കേസിലും അന്പുചെഴിയന് കുടുങ്ങിയില്ല. കുടുങ്ങുമെന്ന ഘട്ടത്തില്‍ രാഷ്ട്രീയ പ്രമുഖരടക്കം അദ്ദേഹത്തിന് വേണ്ടി രംഗത്തുവന്നു. ഇതോടെ കേസില്‍ നിന്ന് തടിയൂരി.
എല്ലാ പാര്‍ട്ടികളുമായും...
സിനിമാ മേഖലയില്‍ സ്ഥിരസാന്നിധ്യമായതിന് പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളുമായി അന്പുചെഴിയന് അടുപ്പമുണ്ടായത്. ജയലളിതയുമായി വളരെ അടുത്തബന്ധം അന്പുവിനുണ്ടായിരുന്നു. ഡിഎംകെ നേതാക്കളുമായും ബന്ധം കാത്തുസൂക്ഷിച്ചു. ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും അന്‍പുവിന്റെ വ്യവസായത്തിന് കോട്ടമുണ്ടാകില്ലെന്ന് ചുരുക്കം.
2011ല്‍ അറസ്റ്റ്
രാഷ്ട്രീയബന്ധം വച്ച് സിനിമാ വിതരണ അവകാശങ്ങളെല്ലാം നേടിയെടുത്തു. 2011ല്‍ മധുര പോലീസ് അന്‍പുചെഴിയനെ അറസ്റ്റ് ചെയ്തിരുന്നു. മീശൈ മകന് എന്ന സിനിമ നിര്‍മിക്കാന്‍ എസ് വി തങ്കരാജ് പണം പലിശയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. എന്നാല്‍ കാര്യമായ തുടര്‍നടപടികളുണ്ടായില്ല.
ഗോപുരം ഫിലിംസ്
ഗോപുരം ഫിലിംസ് എന്ന നിര്‍മാണ കമ്പനിയുണ്ടെങ്കിലും തമിഴിലെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് മറ്റു നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്നതാണ് അന്‍പുചെഴിയന്റെ ജോലി. വിജയ് നായകനായ ബിഗില്‍ സിനിമയുടെ പേരില്‍ 300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആരോപണം.
വിജയ് ബന്ധം ഇങ്ങനെ
ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കൂടാതെ അന്‍പുചെഴിയന്റെ ഓഫീസിലും വീടുകളിലും റെയ്ഡ് നടന്നു. പിന്നീടാണ് വിജയുടെ വീട്ടിലുമെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളെയും രൂക്ഷമായി വിമര്‍ശിച്ച വിജയുടെ വീട്ടിലെ റെയ്ഡിന് പല അര്‍ഥങ്ങളും കല്‍പ്പിക്കപ്പെടുന്നു.
വിജയ് നിലപാട്
മെര്‍സല്‍ എന്ന വിജയ് ചിത്രത്തില്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ രൂക്ഷമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ തമിഴ്നാട്ടിലെ അണ്ണാഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികളെയും വിമര്‍ശിച്ചു. തൂത്തുകുടിയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പട്ട സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരക്കാരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് വിധിയെഴുതപ്പെട്ടു.