രാഹുൽ ഗാന്ധി തോറ്റിടത്ത് ഉദിച്ചുയർന്ന രാവൺ, ദില്ലിയിൽ ബിജെപിയെ വിറപ്പിച്ച ചന്ദ്രശേഖർ ആസാദ് ആരാണ്?
Recommended Video
വിപ്ലവം സൃഷ്ടിക്കുന്നത് നേതാക്കളല്ല, വിപ്ലവം നേതാക്കളെ സൃഷ്ടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദിവസങ്ങളോളമായി രാജ്യതലസ്ഥാനത്ത് അടക്കം വിദ്യാര്‍ത്ഥികളും യുവാക്കളും അടങ്ങുന്ന ജനത അധികാര ധാര്‍ഷ്ട്യത്തിന്റെ ലാത്തിയടിയേറ്റ് വാങ്ങുകയാണ്, ചോര ചിന്തുകയാണ്.
തനിക്ക് നേരെ ലാത്തി ഓങ്ങുന്ന പോലീസുകാരന് നേര്‍ക്ക് റോസാപ്പൂ നീട്ടി പുതിയ വിപ്ലവ ചരിത്രം കുറിക്കുകയാണ്. ഉറക്കെ ദേശീയ ഗാനം പാടി അംബേദ്കറുടേയും ഗാന്ധിയുടേയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യത്തിന്റെ കാവലാളാവുകയാണ് ഓരോരുത്തരും.
ഇതുവരെ ഈ സമരം ആള്‍ക്കൂട്ടത്തിന്റെതായിരുന്നു. വലിയൊരു വിഭാഗം പേരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമരക്കാര്‍ക്കൊപ്പം ചേരുമെന്നും നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും ആഗ്രഹിച്ചു. രാഹുല്‍ രാജ്യത്ത് തന്നെ ഇല്ല. ആ ശൂന്യതയിലേക്കാണ് ടെറസില്‍ നിന്നും ടെറസിലേക്ക് ചാടി പോലീസിന്റെ കണ്ണുവെട്ടിച്ച്, ജുമാ മസ്ജിദില്‍ നിന്ന് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുവായ, ദളിതനായ ഒരാള്‍ ഇറങ്ങി വരുന്നത്. ആരാധകര്‍ രാവണ്‍ എന്ന് വിളിക്കുന്ന ചന്ദ്രശേഖര്‍ ആസാദ്. ആരാണീ രാവണൻ?
യുവാക്കളുടെ ഹീറോ
കൂളിംഗ് ഗ്ലാസ് വെച്ച്, മീശ പിരിച്ച് സിനിമയിലെ നായകനെ പോലെ റോയല്‍ എന്‍ഫീല്‍ വരുന്ന നേതാവ്. രാഷ്ട്രീയക്കാരുടെ സ്ഥിരം ശൈലികളെല്ലാം പൊളിച്ച് കൊണ്ടാണ് ചന്ദ്ര ശേഖര്‍ ആസാദ് വളരെ കുറഞ്ഞ കാലത്തിനുളളില്‍ യുവാക്കളുടെ ഹീറോ ആയി മാറിയത്. കഴിഞ്ഞ ദിവസം ദില്ലിയിലെ സമരത്തിന്റെ നേതൃത്വം ആസാദ് ഏറ്റെടുത്തതിലും ഹീറോയിസം ഒട്ടും കുറവുണ്ടായിരുന്നില്ല. പോലീസിനെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് ചന്ദ്രശേഖര്‍ ആസാദ് സമര മുഖത്ത് എത്തിയത്.
കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ജുമാ മസ്ജിദില്‍ നിന്നും ജന്തര്‍ മന്തറിലേക്ക് ഭീം ആര്‍മി പ്രതിഷേധ റാലി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ സ്ഥലത്തേക്ക് എത്തിക്കാതിരിക്കാന്‍ പോലീസ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ ജമാ നമസ്‌കാരം കഴിയുമ്പോഴേക്ക് പളളിയുടെ ഒന്നാം കവാടത്തിന് മുന്നില്‍ ആസാദ് എത്തി. പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കണ്ണ് വെട്ടിച്ച് ആസാദ് രക്ഷപ്പെട്ടു.
ഒരു രാത്രി കാവൽ
ആക്ഷന്‍ സിനിമയിലെ സൂപ്പര്‍ നായകനെ പോലെ ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് ചാടി ജനക്കൂട്ടത്തിന് നടുവിലേക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തി. ഒരു കൈയില്‍ ആസാദ് ഉയര്‍ത്തിപ്പിടിച്ചത് ഇന്ത്യന്‍ ഭരണഘടന ആയിരുന്നു. തന്റെ പേര് ആസാദ് (സ്വാതന്ത്ര്യം) എന്നാണെന്നും തന്നെ പൂട്ടാന്‍ പോലീസിന് സാധിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് ഉറക്കെ പ്രഖ്യാപിച്ചു. ഒരു രാത്രി പളളിക്കുളളില്‍ ആളുകള്‍ ആസാദിന് കാവലിരുന്നു.
ആരാണ് ഈ രാവണൺ?
പ്രതിഷേധ സമരത്തിന് എതിരെ നിലപാടെടുത്ത ജുമാ മസ്ജിദ് ഇമാമിനെ തളളിയാണ് ആയിരങ്ങള്‍ ആസാദിന് പിന്നില്‍ ഒരു മനസ്സായി അണി നിരന്നത്. പുലര്‍ച്ചെയോടെ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഉത്തര്‍ പ്രദേശില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ പോരാട്ടത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ 33കാരന്‍. മോദിയ്ക്കും അമിത് ഷായ്ക്കും എതിരെ വിരല്‍ ചൂണ്ടുന്ന ചന്ദ്രശേഖര്‍ ആസാദ് ആരാണ്?
പഠനകാലത്ത് ആർഎസ്എസോ?
ഉത്തര്‍ പ്രദേശിലെ സ്‌കൂള്‍ അധ്യാപകനായ ഗോവര്‍ധന്‍ ദാസിന്റെ രണ്ട് ആണ്‍ മക്കള്‍. ഒരാള്‍ ചന്ദ്രശേഖര്‍ ആസാദും രണ്ടാമന്‍ ഭഗത് സിംഗും. ബ്രിട്ടീഷുകാര്‍ക്കെതിരെ മുട്ടുമടക്കാതെ പോരാടിയ ധീരരുടെ പേരുകളാണ് ഗോവര്‍ധന്‍ ദാസ് മക്കള്‍ക്കായി തിരഞ്ഞെടുത്തത്. ആ പേരിട്ടത് തെറ്റിയിട്ടില്ല എന്ന് ആസാദ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. നിയമ പഠനകാലത്ത് ആസാദ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.
ദളിത് കുട്ടികളെ ആക്രമിച്ചു
എന്നാല്‍ ആര്‍എസിസിലെ സവര്‍ണ മേല്‍ക്കോയ്മ ആസാദിന് സ്വയം തിരുത്താന്‍ പ്രേരണയായി. ഷഹരാന്‍പൂര്‍ എന്ന ഗ്രാമത്തിലുണ്ടായ ജാതിപ്രശ്‌നത്തിലൂടെയാണ് ചന്ദ്രശേഖര്‍ ആസാദ് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളം ദളിത് കുട്ടികള്‍ നേരത്തെ കുടിച്ചു എന്നാരോപിച്ച് അവരെ ആക്രമിക്കുകയായിരുന്നു. ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് തങ്ങളുടെ ബെഞ്ചും ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ തുടപ്പിച്ചു.
ഭീം ആർമിയുടെ ഉദയം
ഈ അപമാനത്തിന്റെ വേദനയില്‍ നിന്നാണ് ദളിതര്‍ക്ക് വേണ്ടി ആസാദിന്റെ നേതൃത്വത്തില്‍ ഭീം സേന രൂപീകരിക്കപ്പെട്ടത്. ദളിത് യുവാക്കള്‍ ചന്ദ്രശേഖര്‍ ആസാദിന് പിന്നില്‍ അണി നിരന്നു. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകളില്‍ കുനിഞ്ഞ് പോയ ശിരസുകളും നട്ടെല്ലുകളും ദളിത് സമൂഹം ഉയര്‍ത്തിപ്പിടിച്ചു. സഹരന്‍പൂരില്‍ 2017ല്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെയാണ് ചന്ദ്രശേഖര്‍ ആസാദും ഭീം ആര്‍മിയും ദേശീയ ശ്രദ്ധ നേടിയത്.
മായാവതിക്ക് വെറുക്കപ്പെട്ടവൻ
ഈ സംഘര്‍ഷത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടന്നു. പുറത്ത് വന്ന ആസാദ് അകത്ത് പോയതിനേക്കാളും കരുത്തനായിരുന്നു. രാജ്യമെമ്പാടുമുളള ദളിതര്‍ ആസാദിനെ പ്രതീക്ഷയോടും ആരാധനയോടും കൂടി നോക്കുന്നു. ഡോ. ബിആര്‍ അംബേദ്കറിന്റെയും കന്‍ഷി റാമിന്റെയും വഴിയാണ് ചന്ദ്രശേഖര്‍ ആസാദ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ദളിതരുടെ മൊത്തം കുത്തക അവകാശപ്പെട്ടിരുന്ന മായാവതിയുടെ ബിഎസ്പിക്ക് കണ്ണിലെ കരടാണ് ആസാദ്.
സംഘപരിവാറിന്റെ ബി ടീം
ദളിത് സമൂഹം ഒന്നായി ഭീം ആര്‍മിക്ക് പിന്നില്‍ അണി നിരക്കുമ്പോള്‍ ചിതറുന്നത് മായാവതിയുടെ കാലങ്ങളായുളള വോട്ട് ബാങ്കാണ്. ആര്‍എസ്എസിന്റെ സവര്‍ണ പ്രത്യയ ശാസ്ത്രത്തിന് എതിരെ ശബ്ദിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് സംഘപരിവാറിന്റെ ബി ടീം ആണെന്നും ഹിന്ദു വോട്ടുകള്‍ പിളര്‍ത്തി ബിജെപിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മായാവതി ആരോപിക്കുന്നു. എസ്പിക്കും അഖിലേഷ് യാദവിനും ചന്ദ്രശേഖര്‍ ആസാദിനോട് താല്‍പര്യമില്ല.
നേതാവിന്റെ ഉദയം
ഇന്ന് ദളിതരും മുസ്ലീംകളും അടക്കം ലക്ഷക്കണക്കിന് പേര്‍ രാജ്യമെമ്പാടും ആസാദിനെ ആരാധിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചത് ബിജെപിയെ വിറപ്പിച്ചിരുന്നു. ആസാദിനെ ഇപ്പോഴും സര്‍ക്കാരും ബിജെപിയും ഭയപ്പെടുന്നുണ്ട്. അതാണ് ദില്ലിയില്‍ കണ്ടതും. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്ത് ഒരു പുതിയ നേതാവിന്റെ ഉദയമാണ് ജുമാ മസ്ജിദില്‍ നിന്നും ഉണ്ടായിരിക്കുന്നത്.