കമ്പ്യൂട്ടർ പോലെ 'ബുദ്ധിയും ഓർമ്മശക്തിയും'! മദ്ധ്യപ്രദേശിലെ കമ്പ്യൂട്ടർ ബാബ ഇങ്ങനെയാണ്...
വിവാദമായ പല പ്രസ്താവനകളിലൂടെയും അവകാശവാദങ്ങളിലൂടെയും കമ്പ്യൂട്ടർ ബാബ നേരത്തെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ വിചിത്രമായ രാഷ്ട്രീയനീക്കത്തിന്റെ അമ്പരപ്പിലാണ് കോൺഗ്രസും മറ്റും പ്രതിപക്ഷ പാർട്ടികളും. സംസ്ഥാനത്തെ അഞ്ച് മത നേതാക്കൾക്ക് സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നൽകിയാണ് ബിജെപി സർക്കാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
പ്രമുഖ ഹിന്ദു മതനേതാക്കളും സന്യാസിമാരുമായ ഭയ്യാജി മഹാരാജ്, നർമാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, യോഗേന്ദ്ര മഹന്ദ്, കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന സ്വാമി നാംദേവ് ത്യാഗി എന്നിവർക്കാണ് മദ്ധ്യപ്രദേശ് സർക്കാർ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നൽകിയിരിക്കുന്നത്. മന്ത്രി പദവി ലഭിച്ചവരിൽ ഏറ്റവും ശ്രദ്ധേയമായ നേതാവ് കമ്പ്യൂട്ടർ ബാബ തന്നെ. വിവാദമായ പല പ്രസ്താവനകളിലൂടെയും അവകാശവാദങ്ങളിലൂടെയും കമ്പ്യൂട്ടർ ബാബ നേരത്തെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സ്വാമി നാംദേവ് ത്യാഗി...
സ്വാമി നാംദേവ് ത്യാഗി എന്ന സന്യാസിയ്ക്ക് എങ്ങനെ കമ്പ്യൂട്ടർ ബാബയെന്ന പേര് കൈവന്നു എന്നാകും ഏവരുടെയും ആദ്യത്തെ സംശയം. കമ്പ്യൂട്ടറിനെ വെല്ലുന്ന ബുദ്ധിയും, ഓർമ്മശക്തിയുമാണ് അദ്ദേഹത്തിന് ഈ പേര് നൽകിയതെന്നാണ് ചിലർ പറയുന്നത്. കമ്പ്യൂട്ടർ ബാബയെന്ന പേര് വരാനിടയായ കാരണത്തെക്കുറിച്ച് അദ്ദേഹം ഇതുതന്നെയാണ് അവകാശപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിയും ഓർമ്മശക്തിയുമല്ല, കമ്പ്യൂട്ടറും ലാപ്ടോപ്പും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാഡ്ജറ്റ് പ്രിയമാണ് ഈ പേരിന് പിന്നിലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ഇവർ പറയുന്നത് പോലെ കമ്പ്യൂട്ടർ ബാബ എല്ലാ ആധുനിക സാങ്കേതിക വിദ്യകളുമായി ഏറ്റവും അടുത്തിടപഴകുന്ന ഒരു സന്യാസിയാണ്.
വാർത്തകളിൽ...
ഏത് സമയവും അത്യാധുനിക മൊബൈൽ ഫോണും ലാപ്ടോപ്പും കൈയിൽ കരുതുന്ന കമ്പ്യൂട്ടർ ബാബ ചില വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിലിടം നേടിയിരുന്നു. കുംഭമേളയ്ക്കിടെ തന്നെ ഹെലികോപ്റ്ററിൽ നദിയിൽ വന്നിറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് 2013ൽ കമ്പ്യൂട്ടർ ബാബ മാധ്യമ ശ്രദ്ധ നേടിയത്. ഏപ്രിൽ ഒന്നു മുതൽ നർമ്മദ ഗൊട്ടാല രഥയാത്രയ്ക്ക് ആഹ്വാനം ചെയ്താണ് കമ്പ്യൂട്ടർ ബാബ അടുത്തിടെ വാർത്തകളിലിടം നേടിയത്. യോഗേന്ദ്ര മഹന്ദുമായി ചേർന്ന് ഏപ്രിൽ ഒന്നു മുതൽ മെയ് 15 വരെ മദ്ധ്യപ്രദേശിലെ എല്ലാ ജില്ലകളിലും രഥയാത്ര നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നർമ്മദ നദിയിലെ അനധികൃത മണൽ ഖനനത്തിന് എതിരെയും വൃക്ഷത്തൈ നടീലിലെ അഴിമതിക്കെതിരെയുമായിരുന്നു അദ്ദേഹം രഥയാത്ര പ്രഖ്യാപിച്ചിരുന്നത്.
യാത്രയും പിൻവലിച്ചു...
കമ്പ്യൂട്ടർ ബാബയുടെ രഥയാത്രയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചരണമാണ് ലഭിച്ചത്. മദ്ധ്യപ്രദേശിലെ യുവാക്കളടക്കം ബാബയെ പിന്തുണച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ബാബയെ നർമ്മദ നദീ സംരക്ഷണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഇതിനുപിന്നാലെ ബാബയടക്കമുള്ള അഞ്ച് മത നേതാക്കൾക്ക് സഹമന്ത്രി പദവിയും നൽകി. മന്ത്രി പദവി നൽകിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ കമ്പ്യൂട്ടർ ബാബ നേരത്തെ പ്രഖ്യാപിച്ചിരുന്ന രഥയാത്ര പിൻവലിച്ചു. നർമ്മദ നദീ സംരക്ഷണത്തിനായി സർക്കാർ കമ്മിറ്റി രൂപീകരിച്ചെന്നും, ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെന്നും വ്യക്തമാക്കിയാണ് രഥയാത്ര പിൻവലിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ പിന്നെന്തിനാണ് യാത്ര നടത്തുന്നതെന്നായിരുന്നു ബാബയുടെ ചോദ്യം. ചുരുക്കത്തിൽ പറഞ്ഞാൽ സർക്കാരിനെതിരെയുള്ള പ്രക്ഷോഭം മയപ്പെടുത്താൻ വേണ്ടിയാണ് ബിജെപി അഞ്ച് മതനേതാക്കൾക്കും മന്ത്രി പദവി നൽകിയിരിക്കുന്നത്.
മധ്യപ്രദേശില് സന്യാസിമാര്ക്ക് മന്ത്രിപദവി; വിചിത്ര നീക്കവുമായി ബിജെപി, രാഷ്ട്രീയ നാടകം!!
ഇംഗ്ലീഷിൽ പ്രസംഗിച്ചതിന് പാർട്ടിക്കാരുടെ പരിഹാസം; നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ടിഎൻ പ്രതാപൻ...