കാണ്ഡഹാറിലേക്ക് വിമാനം റാഞ്ചിയ കൊടും ഭീകരൻ; ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട യൂസഫ് അസർ ആരാണ്?
Recommended Video
ദില്ലി: പുൽവാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് വ്യോമസേന തകർത്തത്. ബലാക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഉൾപ്പെടെ 3 തീവ്രവാദ ക്യാമ്പുകൾ തരിപ്പണമാക്കി. 300ലേറെ തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസർ കൊല്ലപ്പെട്ടുവെന്നാണ് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അവകാശപ്പെടുന്നത്. ബാലക്കോട്ടിലെ പരിശീലന കേന്ദ്രത്തിന്റെ ചുമതല യൂസഫ് അസറിനായിരുന്നു. ഇന്ത്യയെ നടുക്കിയ നിരവധി തീവ്രവാദി ആക്രമണങ്ങളിൽ പങ്കുള്ളയാളാണ് യൂസഫ് അസർ.
12ാം നാൾ 21 മിനിറ്റ് ആക്രമണം; 12 മിറാഷ് പോർവിമാനങ്ങൾ, 1000 കിലോ സ്ഫോടക വസ്തുക്കൾ, തിരിച്ചടി ഇങ്ങനെ
വനമേഖലയിൽ
ജനവാസ മേഖലയിൽ നിന്നൊഴിഞ്ഞ് വനപ്രദേശത്തുള്ള തീവ്രവാദ ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്ന് വിദേശ കാര്യ സെക്രട്ടറി വ്യക്തമാക്കി. കശ്മീരിലേക്ക് തീവ്രവാദികളെ എത്തിക്കുന്ന പ്രധാന കേന്ദ്രമായ ബലാക്കോട്ട് അതിർത്തിയിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം അകലെയാണ്. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ ഈ കേന്ദ്രത്തിന്റെ ചുമതല യൂസഫ് അസറിനായിരുന്നു. ഉസ്താദ് ഗോറി എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
കാണ്ഡഹാർ വിമാനം റാഞ്ചൽ
1999ൽ ഇന്ത്യയുടെ പിടിയിലായ ജെയ്ഷെ തലവൻ മസൂദ് അസറിനെ മോചിപ്പിക്കാനായി പാക് തീവ്രവാദികളുടെ നേതൃത്വത്തിൽ നടത്തിയ വിമാന റാഞ്ചൽ പദ്ധതിയിൽ പ്രധാനിയായിരുന്നു യൂസഫ് അസർ. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരവാദികൾ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. ഭീകരരവാദികളുടെ വിലപേശലിനൊടുവിൽ കൊടും ഭീകരനായ മസൂദ് അസറിനെ ഇന്ത്യയ്ക് മോചിപ്പിക്കേണ്ടി വന്നു. 2002ൽ ഇന്ത്യ പാകിസ്താന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ യൂസഫ് അസറിന്റെ പേരും ഉൾപ്പെട്ടിരുന്നു.
ജെയ്ഷയിലെ പ്രധാനി
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പോലെ പ്രധാനിയാണ് യൂസഫ് അസറും. 2000ൽ സിബിഐയുടെ ആവശ്യ പ്രകാരം ഇന്റർപോൾ യൂസഫ് അസറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് യൂസഫ് അസറിന്റെ ജനനം. ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും തുടങ്ങിയ വിവരങ്ങൾ റെഡ് കോർണർ നോട്ടീസിലുണ്ടായിരുന്നു.
2001ൽ സ്ഫാപിച്ചത്
ഇന്ത്യയുടെ കസ്റ്റഡിയിൽ നിന്നും മോചിതനായ ശേഷം 2001ലാണ് മസൂദ് അസർ ബലാക്കോട്ടിലെ പരിശീലന ക്യാമ്പ് സ്ഥാപിക്കുന്നത്. ജമ്മു കശ്മീരിലെ നിയമസഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പടെ രാജ്യത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഇവിടെ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ 12 മിറാഷ് 2000 പോർ വിമാനങ്ങൾ 1000 കിലോ സ്ഫോടക വസ്തുക്കളാണ് തീവ്രവാദ ക്യാമ്പുകളിലേക്ക് വർഷിച്ചത്. 2016ൽ നടന്ന മിന്നലാക്രമണത്തെക്കാൾ കനത്ത പ്രഹരമാണ് ഇക്കുറി പാകിസ്താനേറ്റത്. 45 തീവ്രവാദികളായിരുന്നു അന്ന് കൊല്ലപ്പെട്ടത്. 200 മുതൽ 300 വരെ ഭീകരർ ഇത്തവണ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
ജെയ്ഷെ തലവൻ മസൂദ് അസറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിയുകയായിരുന്നു അസർ. ബഹാവൽപ്പൂരിലെ രഹസ്യ താവളത്തിലേക്ക് മസൂദ് അസറിനെ മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ തിരിച്ചടിക്കുന്നതിന് മുമ്പ് തന്നെ അസറിനെ മാറ്റിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
മരുമകൻ കൊല്ലപ്പെട്ടു
കഴിഞ്ഞ കൊല്ലം മസൂദ് അസറിന്റെ മരുമകൻ ഉസ്മാൻ ഹൈദറിനെ സൈന്യം വധിച്ചിരുന്നു. 97ലെ വിമാനം റാഞ്ചലിൽ ഉൾപ്പെട്ടിരുന്ന മൂത്ത സഹോദരൻ ഇബ്രാഹിമിന്റെ മകനായിരുന്നു ഉസ്മാൻ ഹൈദർ. ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് മസൂദ് അസർ തീവ്രവാദികളോട് ആഹ്വാനം ചെയ്യുന്നതിൻരെ ശബ്ദ സന്ദേശം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. പുൽവാമ ആക്രമണത്തിൽ ജെയ്ഷെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പുറത്ത് വിട്ടിരുന്നു.