ഇരകള്‍ മൊഴി നല്‍കിയാലും പ്രതിക്ക് ശിക്ഷയില്ല; ഇതാണ് വിവാദ വിധികള്‍ പുറപ്പെടുവിച്ച വനിതാ ജസ്റ്റിസ്
മുംബൈ: കഴിഞ്ഞ ദിവസം ഏറെ വിവാദം സൃഷ്ടിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീകോടതി റദ്ദാക്കിയിരുന്നു. ശരീരത്തില്‍ നേരിട്ടു സ്പര്‍ശിക്കുന്നില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക പീഡനമാകില്ലെന്ന ബോംബെ ഹൈക്കടോതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
അന്ന് വാര്‍ത്തകളിലും മറ്റും നിറഞ്ഞ് നിന്നതും വിധി പുറപ്പെടുവിച്ചതും ബോംബെ ഹൈക്കോടതി ജഡാജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല എന്ന പേരായിരുന്നു. ചര്‍മവും ചര്‍മവും തമ്മില്‍ നേരിട്ട് സ്പര്‍ശിച്ചാല്‍ മാത്രമേ പീഡനമാകൂ എന്ന വിധി പ്രസ്താവിച്ചതും ഇവരാണ്. വിവാദ വിധിയും ജസ്റ്റിസിനേയും സംബന്ധിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരി 19നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദമായ വിധി പുറപ്പെടുവിച്ചത്. പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് വിധി പ്രസ്താവിച്ചത്.

12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 39 വയസ്സുകാരനു പോക്‌സോ നിയമപ്രകാരം 3 വര്‍ഷം തടവുശിക്ഷ നല്‍കിയ സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവിലായിരുന്നു പരാമര്‍ശം ജസ്റ്റിസി വിവാദ പരാമര്‍ശം നടത്തിയത്. വസ്ത്രത്തിനു പുറത്തുകൂടി പെണ്‍കുട്ടിയുടെ മാറില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പയുടെ വിലിയരുത്തല്‍. ലൈംഗിക പീഡനം പോക്‌സോ കേസായി പരിഗണിക്കണമെങ്കില്‍ ചര്‍മ്മവും ചര്‍മ്മവും തമ്മിലുള്ള സ്പര്‍ശനം നടന്നതായി തെളിവിവേണമെന്നാണ് ജസ്റ്റിസ് ഉത്തരവനില്‍ പറഞ്ഞിരുന്നത്.

ജസ്റ്റിസ് പുഷ്പയുടെ വിധിക്കെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മിഷനും മഹാരാഷ്ട്ര സര്‍ക്കാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പുഷ്പ പ്രതികള്‍ക്കു നല്‍കിയ ശിക്ഷാ ഇളവ് സുപ്രീംകോടതി പിന്‍വലിക്കുകയായിരുന്നു. ശരീരങ്ങള്‍ തമ്മില്‍ സ്പര്‍ശിച്ചോ എന്നതല്ല, ലൈംഗിക ഉദ്ദേശ്യമാണ് 7ാം വകുപ്പുപ്രകാരമുള്ള കുറ്റത്തിലെ പ്രധാന ഘടകമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ഉദ്ദേശ്യമെന്തെന്നു തീര്‍പ്പാക്കേണ്ടത് സാഹചര്യങ്ങളാണെന്നും ശരീരത്തില്‍ നേരിട്ടു സ്പര്‍ശിക്കുന്നില്ലെങ്കില്‍ കുറ്റകരമാകില്ലെന്ന വ്യാഖ്യാനം അംഗീകരിച്ചാല്‍ കയ്യുറയോ ഗര്‍ഭനിരോധന ഉറയോ തുണിയോ ധരിച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലാതായി മാറുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് സ്ത്രീകള്‍ക്കു നല്‍കുന്ന നിയമ പരിരക്ഷയെത്തന്നെ ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 354-ാം വകുപ്പ് പ്രകാരമുള്ള കേസും ചുമത്തിയിരുന്നു ഇത് പ്രകാരം പ്രതി ശിക്ഷയ്ക്ക അര്‍ഹനാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. അതേസമയം നേരിട്ടുള്ള സ്പര്‍ശനത്തിന് തെളിവില്ലാത്തതിനാല്‍ ശിക്ഷ ഒരു വര്‍ഷം തടവ്മാത്രമായി ചുരുക്കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചക്കാണ് വഴിവെച്ചത്.

സംഭവത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയും സുപ്രീംകോടതി ഈ വിധി വൈകാതെ സ്‌റ്റേ ചെയ്യുകയുമായിരുന്നു. ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചിരുന്നു. പോക്‌സോ കേസില്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മഹോരാഷ്ട്ര സര്‍ക്കാര്‍ നോട്ടീസും അയച്ചിരുന്നു. തുടര്‍ന്ന് ഈ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ അതേ ജഡ്ജിയുടെ മറ്റൊരു വിധിയും വലിയ രാതിയിലുള്ള ചര്‍ച്ചക്കാണ് വഴിവെച്ചത്. അഞ്ച് വയസ്സുകാരിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് തന്റെ പാന്റ്‌സിന്റെ സിപ് അഴിച്ച അന്‍പതുകാരനെ പോക്‌സോ വകുപ്പില്‍ ഒഴിവാക്കികൊണ്ടുള്ള വിധിയും വിവാദത്തിന് കാരണമായി. ഇയാളെ അഞ്ച് വര്‍ഷം തടവിന് ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് മാസമായി ജയിലില്‍ കഴിയുന്ന ഇയാളെ ജയില്‍ മോചിതനാക്കണമെന്നും ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇത് മാത്രമല്ല ജസ്റ്റിസ് പുഷ്പ ഗനഡിവാലയുടെ വിവാദ വിധികള്‍. പീഡനക്കേസില്‍ ഉരകളുടെ മൊഴികള്‍ വിശ്വാസമില്ലെന്ന് കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ 2 പ്രതികളെ അവര്‍ കുറ്റവിമുക്തരാക്കിയിരുന്നു. കീഴ്‌ക്കോടതികള്‍ പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച കേസുകളിലാണ് ജസ്റ്റിസ് പുഷ്പ ഗനഡിവാല ഇവരെ മോചിപ്പിച്ച്‌കൊണ്ട് ഉത്തരവിറക്കിയത്. പീഡന കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ ഇരകളുടെ മൊഴിമാത്രം മതിയെങ്കിലും ഇരകളുടെ മൊഴിയില്‍ കോടതിക്കും വിശ്വാസം തോന്നേണ്ടതുണ്ട് എന്ന കാരണത്താലാണ് ഇവര്‍ പ്രതികളെ വെറുതെവിട്ടത്. പിന്നീട് രണ്ടാമത് വന്നകേസില്‍ ഇരയുടെ മൊഴി നിലവാരമില്ലെന്നും ഈ കേസില്‍ പ്രതിയെ 10 വര്‍ഷം ഇരുമ്പഴിക്കുള്ളില്‍ അടക്കുന്നത് അനീതിയാകുമെന്നും കാണിച്ച് ഇവരെ വെറുതെവിടുകയായിരുന്നു.

എന്നാല്‍ ഇത്തരം വിധി പ്രസ്തവിച്ച ജസ്റ്റിസ് പുഷ്പ ഒരിക്കലും ഒരു സ്ത്രീവിരോധിയായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ കോവിഡ് രൂക്ഷമായ സമയത്ത് കൊറോണ ബാധിതയായ ഒരു ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ചികിത്സ നിഷേധിച്ചപ്പോള്‍ അന്ന് ഗര്‍ഭിണിക്ക് അനുകൂലമായി രംഗത്തെത്തിയത് ഈ ജസ്റ്റിസ് പുഷ്പ തന്നെയായിരുന്നു. കോവിഡ് രോഗികളെ തൊടില്ലെന്ന നിലപാടിനെതിരെ ശബ്ദമുയര്‍ത്തി ചികിത്സ ഉറപ്പാക്കാന്‍ ജസ്റ്റിസ് പുഷ്പക്ക് സാധിച്ചതും വലിയ നേട്ടം തന്നെയാണ്. തടവില്‍ കഴിയുന്ന സ്ത്രീകളുടെ പരോള്‍ അവകാശത്തിനുവേണ്ടിയും ജസ്റ്റിസ് പുഷ്പ വാദിച്ചിട്ടുണ്ട്.
Recommended Video

2019ലാണ് പുഷ്പ ഗനേഡിവാല ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. പുഷ്പയെ സ്ഥിരപ്പെടുത്തണമെന്ന് നേരത്തെ കൊളീജിയം കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കോളീജിയം പിന്‍വലിക്കുകയായിരുന്നു. കാരണം വിവാദ ഉത്തരവിന്റെ പശ്ചാതലത്തില്‍ തന്നെ. മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ കൊളീജിയത്തിന്റേതായിരുന്നു ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാതിരുന്നത്. ശുപാര്‍ശ പിന്‍വലിച്ചതില്‍ വ്യക്തിപരമായി ഒന്നുമില്ലെന്നും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്കു കൂടുതല്‍ പരിചയവും പരിശീലനവും വേണമെന്നതിനാലാണു നടപടിയെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. പിന്നീട് വിവാദങ്ങള്‍ കെട്ടടങ്ങിയതോടെ അഡീഷണല്‍ ജഡ്ജി സ്ഥാനം ഒരു വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.












Click it and Unblock the Notifications