കോൺഗ്രസിനേയും ബിജെപിയേയും വലയ്ക്കുന്ന "ജാട്ട് '' സുന്ദരി; എന്തുകൊണ്ട് സപ്ന ചൗധരി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശസ്ത ഗായികയും നർത്തകിയുമായ സപ്ന ചൗധരിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് കോൺഗ്രസും ബിജെപിയും. അടുത്തിടെ സപ്ന ചൗധരി കോൺഗ്രസിൽ ചേർന്നെന്ന് മുതിർന്ന നേതാക്കളടക്കം പ്രചരിപ്പിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ ഇത് നിഷേധിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയുമായി സപ്ന കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ താരം ബിജെപിയിൽ ചേർന്നെന്നും അഭ്യൂഹങ്ങൾ പരന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികൾ ഒരു ഗായികയുടെ പിന്നാലെ പായുന്നത്? ഗ്രാമീണ ജനതയ്ക്കിടയിൽ സപ്നയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അതിന് കാരണം.
വിവാഹ മോചനത്തോടെ സമ്പത്തിന്റെ നെറുകയിൽ മെക്കൻസി; ലോകത്ത സമ്പന്ന വനിതകളിൽ മൂന്നാം സ്ഥാനം
ഗൂഗിളിൽ തിരഞ്ഞ വ്യക്തി
2018ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് സപ്നയ്ക്കുള്ളത്. നഗരപ്രദേശങ്ങളിൽ അത്ര പരിചിതമായ മുഖമല്ലെങ്കിലും ഗ്രാമങ്ങളിലെ സൂപ്പർ സ്റ്റാറാണ് സപ്ന.
വൻ പിന്തുണ
സപ്നയുടെ സംഗീത-നൃത്ത പരിപാടികളിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമാണ്. വൻ സ്വീകാര്യതയാണ് സപ്നയുടെ ഗാനങ്ങൾക്ക് ലഭിക്കുന്നത്. ഹരിയാന സ്വദേശിനിയാണ് സപ്ന. ഇന്റനെറ്റിലൂടെ പ്രചരിക്കുന്ന സപ്നയുടെ സംഗീത-നൃത്ത വീഡിയോകൾ ഹരിയാനയ്ക്ക് പുറത്തും അവർക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.
ജാട്ട് സമുദായം
ഹരിയാനയ്ക്ക് പുറത്ത് വടക്കേ ഇന്ത്യയിലൊട്ടാകെ സപ്നയ്ക്ക് വൻതോതിൽ ആരാധകരുണ്ട്. പ്രത്യേകിച്ച് ജാട്ട് സമുദായത്തിനിടയിൽ. ഹരിയാനയ്ക്ക് പുറമെ രാജസ്ഥാനിലും ദില്ലിയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും ജാട്ട് സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്നയെ പാർട്ടിയിലെത്തിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്.
മഹാസഖ്യത്തിന് പിന്തുണ
ത്രികോണ മത്സരം നടക്കുന്ന ഉത്തർ പ്രദേശിൽ ജാട്ട് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് എസ്പി-ബിഎസ്പി മഹാസഖ്യവും കോൺഗ്രസും പ്രതീക്ഷിക്കുന്നത്. അതേ സമയം ജാട്ട് സംവരണം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുള്ള പിന്തുണ ജാട്ട് സമിതി പിൻവലിച്ചിരുന്നു.
സപ്നയുണ്ടെങ്കിൽ
ജാട്ട് സമുദായത്തിൽപെട്ട സപ്ന ചൗധരിയെ പോലൊരു സെലിബ്രിറ്റി തങ്ങൾക്ക് ഒപ്പമുണ്ടെങ്കിൽ ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സപ്നയിലൂടെ കൂടുതൽ ജാട്ട് വോട്ടുകൾ നേടാനാകുമെന്ന് കോൺഗ്രസും പ്രതീക്ഷിക്കുന്നു.
2014ൽ പിന്തുണ
2014ലെ തിരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിലും ജാട്ടുകളുടെ പിന്തുണ ബിജെപിക്കായിരുന്നു. ബിജെപിയുടെ വൻ വിജയത്തെ വലിയ രീതിയിൽ ജാട്ട് വോട്ടുകൾ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിയോട് കടുത്ത അമർഷത്തിലാണ് ജാട്ടുകൾ.
സംവരണ സമരം
സർക്കാർ ജോലിയിൽ സംവരണം ആവശ്യപ്പെട്ട് 2016ൽ ഹരിയാനയിൽ ജാട്ട് സമുദായം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിച്ചത്. തുടർന്നുണ്ടാായ പ്രക്ഷോഭത്തിൽ മുപ്പതോളം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകളെ കേസുകളിൽ പ്രതിചേർക്കുകയും ചെയ്തു. ഇതോടെയാണ് ഭൂരിഭാഗം ജാട്ടുകളും ബിജെപിയോട് അകന്നത്.
മഹാസഖ്യത്തിന് പിന്തുണ
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി-ആർഎൽഡി മഹാസഖ്യത്തിന് പിന്തുണ നൽകുന്നതായി അഖില ഭാരതീയ ആരക്ഷൺ സംഘർഷ് സമിതി നേതാവ് യശ്പാൽ മാലിക് വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കാമെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ജാട്ട് സംവരണ ആവശ്യത്തോട് മുഖം തിരിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയെ എതിർക്കുമെന്ന് ഇവർ വ്യക്തമാക്കി കഴിഞ്ഞു.
രാജസ്ഥാനിൽ
രാജസ്ഥാനിലാകട്ടെ കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ടുകൾ കോൺഗ്രസിനെ പിന്തുണയ്ക്കുകയും മിക്ക ജാട്ട് സ്വാധീന സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണ തുടരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
നാല് സംസ്ഥാനങ്ങളിൽ
സപ്ന ചൗധരിയെ ഒപ്പം നിർത്തിയാൽ ജാട്ട് വോട്ട് ബാങ്കുകളെ സ്വാധീനിക്കാനാകുമെന്നാണ് ബിജെപിയും കോൺഗ്രസും പ്രതീക്ഷിച്ചത്. പ്രചാരണത്തിനായി സപ്നയെത്തിയാൽ റാലികളിൽ വൻ ജന പങ്കാളിത്തം ഉറപ്പിക്കാനാകും. ഉത്തർ പ്രദേശിലെ മതുരയിൽ ഹേമാ മാലിനിക്കെതിരെ കോൺഗ്രസ് സപ്നയെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപിക്ക് വേണ്ടി സപ്ന പ്രചാരണത്തിന് ഇറങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ