ആരായിരിക്കും സംയുക്ത സൈനിക മേധാവി? സൂചനകള്‍ ബിപിന്‍ റാവത്തിലേക്ക്... അറിയാം ബിപിൻ റാവത്തിനെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു സംയുക്ത സൈനിക മേധാവിയെ സംബന്ധിച്ചുള്ളത്. മുമ്പ് പലതവണ നടപ്പിലാക്കാന്‍ തീരുമാനിച്ചതും എന്നാല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയതും ആയിരുന്നു അങ്ങനെയൊരു തീരുമാനം. സേനാവിഭാഗങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മോദിയുടെ നിർണായക പ്രഖ്യാപം... ഇന്ത്യക്ക് സംയുക്ത സൈനികമേധാവി; കശ്മീരിൽ സാധ്യമാക്കിയത് ജനതയുടെ മോചനം
എന്നാല്‍ ഇത്തവണ ഒരു എതിര്‍പ്പും ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരായിരിക്കും സംയുക്ത സൈനിക മേധാവി എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത്. ആ പേരുകളില്‍ ഏറ്റവും സജീവമായിട്ടുള്ളത് ബിപിന്‍ റാവത്തിന്റേതാണ്.
നിലവിലെ കരസേനാ മേധാവിയാണ് ജനറല്‍ ബിപിന്‍ റാവത്ത്. 2016 ഡിസംബര്‍ 31 ന് ആയിരുന്നു അദ്ദേഹം കരസേന മേധാവിയായി ചുമതലയേറ്റത്. എന്താണ് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) എന്ന് പറഞ്ഞാല്‍? ആരാണ് ബിപിന്‍ റാവത്ത്?
സര്‍വ്വ സൈന്യാധിപനല്ല
ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന്‍ രാഷ്ട്രപതിയാണ്. അദ്ദേഹത്തിന് കീഴിലാണ് എല്ലാ സേനാ വിഭാഗങ്ങളും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അല്ലെങ്കില്‍ സംയുക്ത സൈനിക മേധാവി എന്ന പദവി സര്‍വ്വ സൈന്യാധിപന് തുല്യമല്ല. ഭരണപരമായ എളുപ്പത്തിന് വേണ്ടിയാണ് ഇത്തരം ഒരു പദവി കൊണ്ടുവരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് സേനാ മേധാവികളില്‍ നിന്ന് വ്യത്യസ്തമായി പഞ്ചനക്ഷത്ര റാങ്ക് ആയിരിക്കും സംയുക്ത സൈനിക മേധാവിയ്ക്ക് ഉണ്ടാവുക എന്നാണ് സൂചന.
ആരാകും ആദ്യം
ആരായിരിക്കും ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി വരിക എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് നിലവിലെ കരസേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തിന്റെ പേരാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ ബിബിന്‍ റാവത്ത് 1979 ല്‍ ആയിരുന്നു സൈന്യത്തില്‍ ചേരുന്നത്.
സൈനികരുടെ കുടുംബം
ഇന്ത്യന്‍ സൈന്യം അത്രയേറെ പ്രിയപ്പെട്ടതായ ഒരു കുടുംബത്തില്‍ നിന്നാണ് ബിപിന്‍ റാവത്ത് വരുന്നത്. തലമുറകളായി ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സൈന്യത്തിന്റെ ഭാഗമാണ്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത്ത് ലെഫ്റ്റനന്റ് ജനറല്‍ ആയിരുന്നു. പിതാവിന്റെ യൂണിറ്റ് ആയിരുന്ന 11 ഗൂര്‍ഖ റൈഫിള്‍സില്‍ തന്നെ ആയിരുന്നു ബിപിന്‍ റാവത്തും കമ്മീഷന്‍ ചെയ്യപ്പെട്ടത്.
പരംവിശിഷ്ട സേവാ മെഡല്‍
സൈനിക സേവനത്തിനിടെ ഒരുപാട് പുരസ്‌കാരങ്ങളും ബിപിന്‍ റാവത്തിനെ തേടിയെത്തിയിട്ടുണ്ട്. വിശിഷ്ട സേവാ മെഡല്‍, സേവാ മെഡല്‍, യുദ്ധ് സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാ മെഡല്‍, പരം വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം.
ഐക്യരാഷ്ട്രസഭയുടെ കോങ്കോ ദൗത്യസേനയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മ്യാന്‍മറിലെ ആക്രമണം
2015 ല്‍ നടന്ന സുപ്രധാന ക്രോസ് ബോര്‍ഡര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതും ബിപിന്‍ റാവത്ത് ആയിരുന്നു. മണിപ്പൂരിലെ വിഘടനവാദ ഗ്രൂപ്പ് ആയ യുഎന്‍എല്‍എഫ്ഡബ്ല്യുവിന്റെ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി മ്യാന്‍മര്‍ അതിര്‍ത്തികടന്ന് വിഘടനവാദ ഗ്രൂപ്പിനെ തകര്‍ക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. പാരച്യൂട്ട് റെജിമെന്റിലെ 21-ാം ബറ്റാലിയന്‍ ആയിരുന്നു പ്രത്യാക്രമണം നടത്തിയത്.