ആരായിരിക്കും നമ്പർ വൺ രജനിയോ കമലോ?വെള്ളിത്തിരയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർ, രാഷ്ട്രീയത്തിൽ!
ചെന്നൈ: സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ രാഷ്ട്രീയ ചുവടുവെപ്പുകളോടെ തമിഴ്നാട് രാഷ്ട്രീയം ഇളകി മറിഞ്ഞിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വരുന്ന ആദ്യ വ്യക്തിയല്ല രജനീകാന്തെങ്കിലും തമിഴ്നാട് രാഷ്ട്രീയം ഈ സംഭവത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. തമിഴ് സിനിമാതാരമായ കമല്‍ ഹാസനാണ് രാഷ്ട്രീയത്തിലിറങ്ങുമെന്ന ആദ്യ സൂചനകള്‍ നല്‍കിയത്. എന്നാല്‍, കമല്‍ഹാസനെക്കാള്‍ മുമ്പ് തന്നെ രാഷ്ട്രീയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് രജനീകാന്ത്. വെള്ളിത്തിരയില്‍ തോളോടു തോള്‍ ചേര്‍ന്ന് മത്സരിച്ചവരായിരുന്നു ഇരുവരും.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; പോരാട്ടത്തിന് സമയമായി, പുതിയ പാർട്ടി, തിരഞ്ഞെടുപ്പിൽ മത്സരിക്കും!
ഇനി രാഷ്ട്രീയത്തിലും രണ്ടുപോരും മത്സരിക്കും. എന്നാൽ ആരായിരിക്കും നമ്പർ വൺ എന്ന് തന്നെയാണ് തമിഴിനാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഫാന്‍സിന്റെ കരുത്താണ് വിധിയെഴുതുന്നതെങ്കില്‍ രജനി തന്നെയാവും ഹിറ്റ്. കാരണം രജനിയെപ്പോലെ തന്റെ ഫാന്‍സ് അസോസിയേഷനെ ശക്തമാക്കി നിര്‍ത്താന്‍ കമലിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ തന്നെ ഫാന്‍സ് അസോസിയേഷനെ എതിര്‍ക്കുന്ന ആളായിരുന്നു കമല്‍. ആരാധകർക്കായി വെൽഫെയർ ആസോസിയേഷനായിരുന്നു കമൽ തുടങ്ങി വെച്ചതും.
ജാതി സമവാക്യങ്ങൾ കമലിന് അനുകൂലമല്ല
സംസ്ഥാന രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളും കമലിന് അനുകൂലമല്ല എന്നത് വളരെ വ്യക്തമാണ്. തന്റെ രാഷ്ട്രീയനിലപാട് എന്തായിരിക്കണം എന്ന കാര്യത്തിൽ പോലും പലപ്പോഴും വ്യതിചലനങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ രജനികാന്ത് വ്യക്തമായ പ്ലാനിങ്ങോടെയാണ് ഇപ്പോൾ രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്നത്. കമലിന് സിനിമയിലെ പെരുമ മാത്രമേ ഉള്ളൂ. എന്നാൽ രാഷ്ട്രീയത്തിൽ ശോഭിക്കാൻ അത് മാത്രം മതിയാവില്ല.
സിനിമയിലെ പെരുമ പോര
സിനിമയിലെ പെരുമ പോര രാഷ്ട്രീയത്തിനെന്ന് മുരശൊലിയുടെ ചടങ്ങില്‍ രജനികാന്ത് പറഞ്ഞത് കമലിനെ ഉദ്ദേശിച്ചു തന്നെയാണ്. പിന്നീടാണ് കമൽ ഹാസൻ പൊതു രംഗത്ത് സജീവമായത്. ഡെങ്കിപ്പനി വിഷയത്തിലും അതിന്റെ മരുന്നിന്റെ വിതരണത്തിന്റെ കാര്യമായാലും ചെന്നൈയിലെ മഴയുടെ ദുരിതത്തിന്റെ കാര്യത്തിലായാലും എവിടെയും ഓടിയെത്താൻ കമൽ ശ്രമിച്ചിരുന്നു. പല രാഷ്ട്രീയ നേതാക്കളുമായി ചർച്ച ചെയ്യാനും കാര്യങ്ങൾ ഗ്രഹിക്കാനും അദ്ദേഹം പിന്നീട് ശ്രമിക്കുകയും ചെയ്തിരുന്നു.
ശക്തൻ രജനികാന്ത് തന്നെ...
ബിജെപിക്കെതിരെ രൂക്ഷ വിമർശനവും പല ഘട്ടങ്ങളിലും കമൽ ഹാസൻ ഉന്നയിച്ചിട്ടുണ്ട്. പലപ്പോഴും എല്ലാം വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. രജനിയെപ്പോലെ അത്രയ്ക്കും ജനപ്രിയനല്ല കമൽ ഹാസൻ. ചുറ്റിലും ആരാധക വൃന്ദത്തിന്റെ സ്ഥിര നിക്ഷേപവുമില്ല. അതുകൊണ്ട് തന്നെ രജനികാന്തുമായി മത്സരിക്കുമ്പോൾ കാലിടറാൻ സാധ്യതയുണ്ട്. അതേസമയം 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. ആ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വൻ പരാജയം നേരിട്ടത് തമിഴ്നാട്ടിലെ രജനികാന്തിന്റെ ശക്തിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇപ്പോൾ തീരുമാനം എടുത്തില്ലെങ്കിൽ കുറ്റുബോധം തോന്നും
സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നുാമാണ് രജനികാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയിലെ തന്റെ കര്‍ത്തവ്യം കഴിഞ്ഞു. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലാതെ അധികാരക്കൊതികൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. "പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സത്യം, സേവനം, വളര്‍ച്ച എന്നതാണ് മുദ്രാവാക്യം. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ഭൂമിയും സമ്പത്തും കൊള്ളയടിക്കുകയാണ്. അതുകൊണ്ട് തന്നെ ഏറ്റവും താഴെത്തട്ടില്‍ നിന്ന് മാറ്റം വന്നുതുടങ്ങണം" എന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപന വേദിയിൽ പറഞ്ഞത്.
എംജിആറും അമ്മയുമാകാൻ കഴിയില്ല
അതേസമയം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ തള്ളി എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടിടിവി ദിനകരന്‍ രംഗത്ത് വന്നിട്ടുണ്ട്. എംജിആറിനും അമ്മ ജയലളിതയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ദിനകരന്റെ വാദം. ‘ജയലളിതയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും ആര്‍ക്കും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു.' എന്നാണ് ദിനകരൻ പറഞ്ഞത്.
രജനി തമിഴനല്ല?
രജനികാന്ത് തമിഴനല്ല എന്ന വാദവും ചില സംഘടനകൾ ഉയർത്തികൊണ്ടുവരുന്നുണ്ട്. രജനികാന്തിന്റഎ രാഷ്ട്രീയ പ്രവേസനത്തെ അദ്ദേഹം അക്ഷരവിദ്യാഭ്യാസം ഇല്ലാത്ത ആളാണെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം. ഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് മാത്രമാണ് രജനികാന്തി പറഞ്ഞിട്ടുള്ളൂ എന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളോ രേഖകളോ രജനികാന്ത് പുറത്ത് വിട്ടിട്ടില്ലെന്നും സ്വാമി പറയുന്നുണ്ട്. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും തമിഴകത്തെ ജനങ്ങള്‍ വിവേകമുള്ളവരാണ് എന്നും സ്വാമി പറഞ്ഞു.
ബിജെപിക്കും നിർണ്ണായകം
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. രജനി ആര്‍ക്കൊപ്പം നില്‍ക്കും എന്നത് തന്നെയാണ് പ്രധാനപ്പെട്ട ചോദ്യം. സ്‌റ്റൈല്‍ മന്നനെ ഒപ്പം കൂട്ടിയാല്‍ തമിഴകത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാവും എന്ന പ്രതീക്ഷ ബിജെപിയും വച്ച് പുലര്‍ത്തുന്നുണ്ട്. നേരത്തേ തന്നെ ഇത്തരത്തില്‍ ചില ചര്‍ച്ചകളും നടന്നിരുന്നു. എന്തായാലും രജനി തന്റെ രാഷ്ട്രീയ സാന്നിധ്യം ഏത് ഭാഗത്താകും എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തുമായി കൂടിക്കാഴിച നടത്തിയിരുന്നു.