ടീം മെർസലിന് കയ്യടി, ബിജെപിയെ നുള്ളിപോലും വേദനിപ്പിക്കില്ല.. സത്യത്തിൽ രജനീകാന്ത് ആർക്കൊപ്പമാണ്?
നരേന്ദ്രമോദിയുടെ സ്വച്ഛതാ ഹി സേവാ പദ്ധതിക്ക് പിന്തുണ അറിയിച്ചാണ് രജനീകാന്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സെപ്തംബര്‍ 22നായിരുന്നു ഇത്. കൃത്യം ഒരുമാസം കഴിഞ്ഞ് രജനിയുടെ അടുത്ത ട്വീറ്റ്. വെല്‍ഡണ്‍ മെര്‍സൽ, പറഞ്ഞത് പ്രധാനപ്പെട്ട വിഷയം - ഇതായിരുന്നു രജനികാന്തിന്റെ പുതിയ ട്വീറ്റ്.
ഒന്നല്ല.. രണ്ടല്ല... മൂന്ന്...!!! വിജയിന്റെ ട്രിപ്പിൾ മെഗാ ധമാക്കാ - മെർസൽ! ശൈലന്റെ മെർസൽ റിവ്യൂ!!!
എന്താണ് ഈ രണ്ട് ട്വീറ്റുകളിൽ നിന്നും മനസിലാകുന്നത്. തമിഴകത്ത് കത്തിപ്പടരുന്ന ബി ജെ പി വിരുദ്ധ വികാരത്തിന്റെ ഭാഗമാണോ രജനീകാന്തും? അതോ ബി ജെ പിയെ വിമര്‍ശിക്കാതെ വളരെ സമർഥമായി ഒഴിഞ്ഞുമാറുകയാണോ സ്റ്റൈൽ മന്നൻ. എന്താണ് മെർസൽ ട്വീറ്റിലൂടെ രജനി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം?
രജനിയുടെ ട്വീറ്റ്
ട്വിറ്ററിൽ അക്കൗണ്ടില്ലാത്ത കാലത്ത് പോലും രജനീകാന്തിന്റെ നമ്പറുകൾ ട്വിറ്ററിൽ സജീവ ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ ട്വിറ്റർ ചർച്ച ചെയ്യുന്നത് രജനിയുടെ മെർസൽ ട്വീറ്റിനെക്കുറിച്ചാണ്. പ്രാധന്യമുള്ള വിഷയം കൈകാര്യം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞാണ് രജനീകാന്ത് ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുന്നത്. ടീം മെർസലിന് രജനി അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
രജനീകാന്തിന്റെ രാഷ്ട്രീയം
ജയലളിതയുടെ മരണത്തിന് പിന്നാലെ രജനീകാന്ത് ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇനി അതല്ല പുതിയ പാര്‍ട്ടിയുണ്ടാക്കി രജനി ബി ജെ പി പാളയത്തിലെത്തും എന്നും പരക്കെ പറയപ്പെട്ടു. ഇതിനിടയിലാണ് ബി ജെ പിയെ വിമര്‍ശിക്കാതെയും മെർസലിനെ പിന്തുണച്ചും എങ്ങും തൊടാതെ രജനി ഒരു ട്വീറ്റ് ഇട്ടിരിക്കുന്നത്.
ബിജെപിയെക്കുറിച്ച്
ബി ജെ പി നേതാക്കള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നതോടെയാണ് മെർസൽ അനുകൂലികളും വിമർശകരുമായി ആളുകൾ രണ്ടായി തിരിഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, ജി എസ് ടി പദ്ധതികളെ ചിത്രത്തില്‍ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞാണ് ബി ജെ പി സംസ്ഥാന നേതൃത്വം മെര്‍സലിനെതിരെ തിരിഞ്ഞത്.
പിന്തുണയുമായി സിനിമാക്കാർ
ഈ സാഹചര്യത്തില്‍ തമിഴ് സിനിമാ ലോകം ഒന്നടങ്കം സിനിമക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. ഉലകനായകൻ കമൽഹാസൻ മുതൽ താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായ വിശാൽ വരെ പോകുന്നു ഈ നിര. അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ മെര്‍സലിന് വേണ്ടി രംഗത്തുവന്നു.
എതിർപ്പുകൾ ശക്തം
മെര്‍സലിനെതിരായ സംഘപരിവാർ ആക്രമണങ്ങളെ ചെറുത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും രംഗത്തെത്തി. മിസ്റ്റര്‍ മോദി, തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആവിഷ്‌കാരമാണ് സിനിമ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ എഴുതിയത്. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, ബെന്യാമിന്‍ തുടങ്ങിയവരും ബി ജെ പിയെ വിമർശിച്ച് രംഗത്തെത്തി.
കമൽ പറയുന്നത്
മെര്‍സലിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതാണെന്നും വീണ്ടും സെന്‍സറിംഗിന് വിധേയമാക്കരുതെന്നുമാണ് കമല്‍ ഹാസന്‍ ട്വീറ്റില്‍ കുറിച്ചത്. യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ് വിമര്‍ശനങ്ങളെ നേരിടേണ്ടതെന്നും വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കരുതെന്നും കമല്‍ ഹാസന്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.