ശമ്പളം പോരെന്ന് ശശി തരൂര്‍!!! രണ്ട് വീടുകൾ, ജോലിക്കാർ, സന്ദർശകർക്കുള്ള സത്കാരം... കഷ്ടമാണ് കാര്യം!
ദില്ലി: ശശി തരൂര്‍ കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. തുടര്‍ച്ചയായി രണ്ട് തവണ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് ലോക്‌സഭയില്‍ എത്തിയ ആളും ആണ്. ഐക്യ രാഷ്ട്ര സഭയില്‍ അണ്ടര്‍ സെക്രട്ടറിയും ആയിരുന്നു.
എന്നാല്‍ ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, പ്രത്യേകിച്ചും. ഔദ്യോഗിക വസതി അനുവദിച്ചുകിട്ടുന്നതുവരെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിച്ചത് അന്ന് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല പറഞ്ഞുവരുന്നത്. എംപിമാര്‍ക്ക് കിട്ടുന്ന ശമ്പളം വളരെ കുറവാണ് എന്നാണ് ശശി തരൂരിന്റെ പരാതി. അതിന്റെ കാരണങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നും ഉണ്ട്.
ശമ്പള വര്‍ദ്ധനവിനെതിരെ
കേന്ദ്ര ബജറ്റില്‍ എംപിമാരുടെ ശമ്പളം കൂട്ടുന്നത് സംബന്ധിച്ച പ്രഖ്യാപനം വന്നപ്പോള്‍ പല കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഒരുപാട് ആനുകൂല്യങ്ങള്‍ പറ്റുന്ന ജനപ്രതിനിധികള്‍ക്ക് എന്തിനാണ് ഇങ്ങനെ ശമ്പളം കൂട്ടുന്നത് എന്നാണ് പലരുടേയും ചോദ്യം.
വെറുതേയല്ല, കാര്യമുണ്ട്
എന്നാല്‍ എംപിമാരുടെ ശമ്പളം കൂട്ടുന്നത് വെറുതേയല്ലെന്നാണ് ശശി തരൂര്‍ വ്യക്തമാക്കുന്നത്. എംപിമാരുടെ ശമ്പളം എത്രത്തോളം കുറവാണെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി തെളിയിക്കുന്നും ഉണ്ട്.
വെറും 50,000 രൂപ
ഒരു എംപിയുടെ ശമ്പളം 50,000 രൂപയാണ്. ഇത് കൂടാതെ മണ്ഡലത്തിലെ അലവന്‍സ് ആയി ഒരു 30,000 രൂപയും കൂടി ലഭിക്കും. ആകെ വരുമാനം 80,000 രൂപ മാത്രമാണത്രെ.
രണ്ട് വീടുകള്‍
എംപിയെ സംബന്ധിച്ച് എന്തായാലും രണ്ട് വീടുകള്‍ നോക്കേണ്ട അവസ്ഥയാണ്. ദില്ലിയിലെ ഔദ്യോഗിക വസതിയും നാട്ടിലെ സ്വന്തം വീടും. ഇതിനുള്ള പണം മുഴുവന്‍ ഈ ശമ്പളത്തില്‍ നിന്ന് ചെലവാക്കണം.
ജോലിക്കാരുടെ ശമ്പളം
വീടുകള്‍ മാത്രം നോക്കിയാല്‍ പോരല്ലോ... ഓഫീസിലെ കാര്യങ്ങളും നോക്കണ്ടേ? ഓഫീസ് ജീവനക്കാര്‍ക്കുള്ള ശമ്പളവും എംപി സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ കൊടുക്കണം എന്നാണ് ശശി തരൂര്‍ പറയുന്നത്.!
വാഹനവും വൈദ്യുതിയും
നാട്ടില്‍ ആണെങ്കിലും ദില്ലിയില്‍ ആണെങ്കിലും യാത്രക്ക് വാഹനം വേണം. ഇന്ധനച്ചെലവ് സര്‍ക്കാരില്‍ നിന്ന് കിട്ടില്ല. അപ്പോള്‍ ആ ചെലവും വഹിക്കണം. പിന്നെ നാട്ടിലെ വീട്ടിലെ വൈദ്യുതിച്ചെലവും എംപി തന്റെ ശമ്പളത്തില്‍ നിന്ന് തന്നെ വഹിക്കണം.
സന്ദര്‍ശകര്‍ക്കും കൊടുക്കണ്ടേ
സ്വന്തം മണ്ഡലത്തില്‍ ആണെങ്കിലും ദില്ലിയില്‍ ആണെങ്കിലും എംപിമാര്‍ക്ക് സന്ദര്‍ശകരുടെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാവില്ല. വീട്ടില്‍ വരുന്നവര്‍ക്ക് ചായയെങ്കിലും കൊടുക്കേണ്ടേ? ഇതിന്റെ ചെലവും എംപി തന്റെ ശമ്പളത്തില്‍ നിന്ന് കണ്ടെത്തണം.
വീട്ടുചെലവുകള്‍
എംപി ആണെങ്കിലും പൊതുപ്രവര്‍ത്തന്‍ ആണെങ്കിലും അത് ഒരു സ്വകാര്യ വ്യക്തിയാണ്. കുടുംബത്തിലെ ചെലവുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അതും ഈ ശമ്പളത്തില്‍ നിന്ന് തന്നെയാണ് വകയിരുത്തേണ്ടത്.
അഴിമതിയില്ലെങ്കില്‍
ഒരു എംപിയെ സംബന്ധിച്ച് ഇപ്പോഴത്തെ നിലയില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടാണെന്നും ശശി തരൂര്‍ പറയുന്നുണ്ട്. അല്ലെങ്കില്‍ എന്തെങ്കിലും അഴിമതി നടത്തേണ്ടി വരും എന്നാണ് തരൂരിന്റെ പക്ഷം.
വിമാനക്കൂലിയുടെ കാര്യം
ഇതൊക്കെ പറയുമ്പോള്‍ സൗജന്യം വിമാന ടിക്കറ്റിന്റെ കാര്യവും ഉയര്‍ത്തിപ്പിടിച്ച് വരരുത് എന്ന് പറയുന്നുണ്ട് അദ്ദേഹം. അത് മണ്ഡലത്തില്‍ നിന്ന് വരാനും പോകാനും വേണ്ടിയുള്ളതാണ്. യഥാര്‍ത്ഥ ചെലവുമായി കൂട്ടിമുട്ടിക്കാന്‍ പോലും അത് ഉതകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
തികച്ചും കുറവാണ്
എംപിമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം തികച്ചും കുറവാണ്. എംപിമാരുടെ ശമ്പള വര്‍ദ്ധനവിനെ വിമര്‍ശിക്കുന്നവര്‍, അവരുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു ഫോര്‍മുല കൂടി മുന്നോട്ട് വയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ശശി തരൂരിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം...