ഇനി 'മോദി തരംഗം' ഇല്ല? ഗുജറാത്തില്‍ പയറ്റുന്നത് ബദല്‍ തന്ത്രം... അവസരം കാത്തിരിക്കുന്നത് യോഗി?
ദില്ലി: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെത്തുമ്പോള്‍ രാജ്യം മുഴുവന്‍ മറ്റൊരു ചര്‍ച്ച ചൂടുപിടിക്കുകയാണ്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ആഞ്ഞടിച്ച മോദി തരംഗം, ഇത്തവണ ബിജെപി പോലും ഗുജറാത്തില്‍ പ്രതീക്ഷിക്കുന്നില്ലേ എന്നതാണത്. അല്ലെങ്കില്‍ ഇങ്ങനെയൊരു തന്ത്രം ബിജെപിയ്ക്ക് പയറ്റേണ്ടതുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഗുജറാത്തില്‍ ഒരു തിരഞ്ഞെടുപ്പ് പരാജയം നേരിട്ടാല്‍, അത് കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. പട്ടേല്‍ പ്രതിഷേധം ഇമ്മട്ടില്‍ മുന്നോട്ട് പോവുകയും സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുകയും ചെയ്താല്‍, അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഈ അവസരത്തില്‍ കണ്ണുനട്ട് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥും കാത്തിരിക്കുന്നു എന്ന് വേണം കരുതാന്‍.
മോദിയുടെ ഗുജറാത്ത് എന്നതായിരുന്നു 2010 ന്റെ തുടക്കത്തില്‍ രാജ്യം മുതല്‍ ബിജെപി വ്യാപകമായി പ്രചരിപ്പിച്ച ഒരു വിഷയം. വികസനത്തിന്റെ ഗുജറാത്ത് മാതൃക എന്ന രീതിയില്‍ അത് ഏറെ പൊലിപ്പിക്കപ്പെട്ടു. നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലേറാനുള്ള കാരണവും അത് തന്നെയെന്നായിരുന്നു പ്രചാരണം. 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് വിജയിച്ചു. അന്ന് കോണ്‍ഗ്രസിനെ 61 സീറ്റില്‍ ഒതുക്കി 115 സീറ്റുകള്‍ നേടിയായിരുന്നു നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറിയത്.
ഗുജറാത്ത് വികസനത്തിന്റെ ചുവട് പിടിച്ചാണ് ബിജെപിയില്‍ നരേന്ദ്ര മോദി ഒരു പുതിയ പ്രഭാവമായി ഉയര്‍ന്നുവരുന്നത്. മോദിയ്‌ക്കൊപ്പം തന്നെ ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ അമിത് ഷായും ദേശീയ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. എല്‍കെ അദ്വാനിയെ പോലെയുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയായിരുന്നു 2014 ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ബിജെപിയെ നയിച്ചത്. റെക്കോര്‍ഡ് സീറ്റുകളോടെ അന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു മോദി 2014 ലെ തിരഞ്ഞെടുപ്പ് നയിച്ചതും വിജയിച്ചതും. അതിന് ശേഷം ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. എന്നാല്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് പ്രായപരിധിയുടെ കണക്ക് പറഞ്ഞ് ആനന്ദി ബെന്നിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും വിജയ് രുപാണിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. മോദി തരംഗത്തിന്റെ അലയൊലികള്‍ അവസാനിക്കത്ത 2017 ല്‍ ആയിരുന്നു ഗുജറാത്തിലെ അടുത്ത തിരഞ്ഞെടുപ്പ്. പക്ഷേ, മോദിയുടെ സ്വന്തം ഗുജറാത്തില്‍ വിജയം അത്ര എളുപ്പമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 77 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ശക്തി തെളിയിച്ചു.
അന്ന് ഗുജറാത്തില്‍ മോദി തരംഗം ഉണ്ടായില്ല എന്നതാണ് നേര്. അതിനൊപ്പം, ബിജെപിയുടെ സ്ഥിതി വഷളാക്കിയത് പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധവും കൂടി ആയിരുന്നു. ഗുജറാത്തിലെ ഏറ്റവും ശക്തവും സുസജ്ജവും ആയ സമുദായമാണ് പട്ടേല്‍ വിഭാഗം. ഒരുകാലത്ത് കോണ്‍ഗ്രസിന് സമ്പൂര്‍ണ പിന്തുണ നല്‍കിയിരുന്നു ഇവര്‍. എന്നാല്‍ ബിജെപിയുടെ രൂപീകരണത്തിന് ശേഷം പട്ടേല്‍ പിന്തുണ കോണ്‍ഗ്രസിന് കാര്യമായി ലഭിച്ചിരുന്നില്ല.
മോദി തരംഗം എന്നൊന്ന് ഇനി ഗുജറാത്തില്‍ പ്രവര്‍ത്തിക്കില്ല എന്ന തിരിച്ചറിവിലാണ് പട്ടല്‍ സമുദായത്തില്‍ നിന്ന് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നാണ് വിലയിരത്തല്‍. ഭരണ രംഗത്ത് വലിയ അനുഭവ പരിചയമൊന്നും അവകാശപ്പെടാനില്ല ആള്‍ കൂടിയാണ് ഭൂപേന്ദ്ര പട്ടേല്‍ എന്നത് കൂടി ഓര്‍ക്കണം. ആദ്യമായി നിയമസഭയില്‍ എത്തിയ ബിജെപി നേതാവാണ് അദ്ദേഹം. മോദിയ്ക്ക് ശേഷം മുഖ്യമന്ത്രിയായ ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തന്‍ കൂടിയാണ് ഭൂപേന്ദ്ര പട്ടേല്‍.
ഗുജറാത്തില്‍ ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കൂടി പുറത്ത് വന്നിട്ടുണ്ട്. 2016 ല്‍ ആനന്ദി ബെന്‍ പട്ടേലിനെ മാറ്റുമ്പോള്‍, പട്ടേല്‍ സമുദായത്തില്‍ നിന്നുതന്നെയുള്ള നിതിന്‍ പട്ടേലിനെ ആയിരുന്നു മോദി മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ അമിത് ഷായുടെ താത്പര്യപ്രകാരം വിജയ് രൂപാണി മുഖ്യമന്ത്രി പദത്തില്‍ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്തിനെ നയിക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത് മോദിയുടെ വിശ്വസ്തനായ സിആര്‍ പട്ടേലിനെ ആണ്. ഒടുവില്‍ പാര്‍ട്ടി അധ്യക്ഷന് പിറകെ സംസ്ഥാന മുഖ്യമന്ത്രിയും പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള ആള്‍ തന്നെ ആയി മാറുകയും ചെയ്തു.
മോദിയുടെ കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന 'ഗുജറാത്ത് മോഡല്‍' ഇന്ന് ചിത്രത്തില്‍ എവിടേയും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെയൊരു വികസന മുഖം ഗുജറാത്തിന് ഇപ്പോഴില്ല എന്നത് മാത്രമല്ല, വിഭവ പരിമിതികളാല്‍ വലിയ പ്രതിസന്ധിയിലും ആണ് സംസ്ഥാനം. കൊവിഡ് വ്യാപനം തടയുന്നതില്‍ വലിയ പരാജയമായിരുന്നു ബിജെപി സര്‍ക്കാര്‍ എന്ന ആക്ഷേപവും ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപാണിയുടെ നേതൃത്വത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍, അതിനൊപ്പം പട്ടേല്‍ പ്രതിഷേധം കൂടി ഉണ്ടായാല്‍ വിജയം അസാധ്യം എന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
ഗുജറാത്ത് മോഡലിനെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും ഇല്ലാതിരിക്കുകയും ഉത്തര്‍ പ്രദേശ് മോഡലിനെ കുറിച്ചുള്ള പ്രചാരണം ശക്തമാവുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം കൂടി ഇപ്പോഴുണ്ട്. രണ്ട് വര്‍ഷം കൊണ്ട് അത് കുറച്ച് കൂടി ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2014 ല്‍ എങ്ങനെ ആയിരുന്നോ ഗുജറാത്ത് വികസനം ആഞ്ഞടിച്ചത്, അതുപോലെ 2024 ല്‍ യുപി വികസനം ആയിരിക്കും ആഞ്ഞടിക്കുക എന്നാണ് പ്രവചനം. സംഗതി മറ്റൊന്നുമല്ല, മോദിയ്ക്ക് ശേഷം കേന്ദ്രത്തില്‍ യോഗി എന്നൊരു ചര്‍ച്ച പലകോണുകളില്‍ നിന്നും ഉയരുന്നു എന്നത് തന്നെ കാരണം.
ഉത്തര്‍ പ്രദേശിലെ സാഹചര്യങ്ങള്‍ അത്ര സുരക്ഷിതമെന്നൊന്നും ബിജെപിയ്ക്ക് പറയാന്‍ ആവില്ല. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം വന്‍ പരാജയം ആയിരുന്നു. നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന സാഹചര്യവും വന്നു. ഇത് മാത്രമല്ല, സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ യോഗി വകവയ്ക്കുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഒടുവില്‍ നരേന്ദ്ര മോദിയും അമിത് ഷായും ഇടപെട്ടാണ് യോഗിയുടെ നീക്കങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത്. തിരഞ്ഞെടുപ്പില്‍ യോഗി തന്നെ നയിക്കുമെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ മോദിയുടെ വിശ്വസ്തനെ തന്നെ നിയോഗിച്ചിട്ടുണ്ട് അവിടെ.
Recommended Video
2022 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ എന്ത് സംഭവിക്കും എന്നതിന് അനുസരിച്ചായിരിക്കും യോഗിയുടേയും ഭാവി. 2017 ല്‍ 312 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷത്തില്‍ ആയിരുന്നു ബിജെപി അധികാരത്തിലേറിയത്. സംസ്ഥാനത്തെ ഒരു നേതാവിന്റേയും ബലത്തായിരുന്നില്ല ആ വിജയം. നരേന്ദ്ര മോദി തരംഗമായിരുന്നു ഉത്തര്‍ പ്രദേശില്‍ അന്ന് കണ്ടത്. ലോക്‌സഭ എംപിയായിരുന്ന യോഗിയെ രാജിവപ്പിച്ച് പിന്നീട് മുഖ്യമന്ത്രിയാക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ 2022 ലെ സ്ഥിതി അതല്ല. തിരഞ്ഞെടുപ്പിനെ നയിക്കുന്നത് യോഗി തന്നെ ആണ്. ഇതില്‍ വിജയം കൊയ്യാന്‍ ആകുമോ എന്നതാണ് യോഗിയുടെ വെല്ലുവിളി.