തലൈവിയുടെ മൃതദേഹം കുഴിതോണ്ടിയെടുക്കുമോ? ജയലളിതയുടെ മരണത്തില്‍ കോടതിയ്ക്കും സംശയം...
കോടതി തന്നെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ക്ക് അവസാനമാകുന്നില്ല. രണ്ട് മാസത്തിലേറെ ആശുപത്രിയില്‍ കിടന്ന ജയലളിത എങ്ങനെയാണ് മരിച്ചത് എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്.
അതിനിടയില്‍ ആണ് മദ്രാസ് ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്. മാധ്യമങ്ങള്‍ ഒരുപാട് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ തങ്ങള്‍ക്കും സംശയം ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്.
ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാവില്ലേ എന്ന നിര്‍മായക ചോദ്യവും കോടതി ചോദിച്ചു. തമിഴകത്ത് ഇനി എന്ത് സംഭവിക്കും?
അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതമാണ് ജയലളിതയുടെ മരണ കാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം അവര്‍ സുഖം പ്രാപിച്ച് വരികയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പെട്ടെന്നായിരുന്നു ജയലളിത ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത പുറത്ത് വന്നത്. അതോടൊപ്പം അധികൃതര്‍ നടത്തിയ മുന്നൊരുക്കങ്ങളും ഏറെ സംശയം ഉണര്‍ത്തി.
ജയലളിതയുടെ രോഗ വിവരങ്ങള്‍ പുറത്ത് വിടുന്ന കാര്യത്തില്‍ വലിയ ദുരൂഹത ആദ്യം മുതലേ നിലനില്‍ക്കുന്നുണ്ടായിരുന്നു. പ്രമുഖ വ്യക്തികള്‍ക്ക് പോലും ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല.
മാധ്യമങ്ങള്‍ നേരത്തെ തന്നെ ജയലളിതയുടെ മരമം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. തങ്ങള്‍ക്കും അത്തരം ചില സംശയങ്ങള്‍ ഉണ്ട് എന്നാണ് മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയത്. എഐഎഡിഎംകെ പ്രവര്‍ത്തകനായ പിഎ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
ജയലളിതയുടെ മൃതദേഹം ആര്‍ഡിഒ പോലും പരിശോധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഒരു മെഡിക്കല്‍ രേഖകളും പുറത്ത് വിട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ജയലളിതയുടെ മൃതദേഹം ചെന്നൈയിലെ മറീന ബീച്ചില്‍ എംജിആര്‍ സ്മൃതിമണ്ഡപത്തിന് സമീപമാണ് സംസ്‌കരിച്ചിട്ടുള്ളത്. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ സത്യം പുറത്ത് വരില്ലേ എന്നും കോടതി ചോദിച്ചു.
മുമ്പ് എംജിആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വീഡിയോ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. 1980 ല്‍ ചെന്നൈയിലും അമേരിക്കയിലും ചികിത്സയില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇത്. ഇത്‌പോലെ ഒന്ന് ജയലളിതയുടെ കാര്യത്തില്‍ ഉണ്ടായില്ല.
ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് കോടതി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആ വിവരങ്ങള്‍ പുറത്ത് വരുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.
ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല എന്ന ചോദ്യവും കോടതി ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം വീണ്ടും പരിശോധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ ജയലളിത ആരാധകര്‍ എങ്ങനെ സമീപിക്കും എന്നതും വലിയ ചോദ്യമാണ്.
ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തന്നെ മറ്റൊരു ഹര്‍ജിയുണ്ട്. സുപ്രീം കോടതിയ്ക്ക് മുന്നിലും ഹര്‍ജി എത്തിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 9 ലേക്ക് കോടതി മാറ്റി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ജയലളിതയെ നേരിട്ട് കണ്ടിട്ടുള്ളത് ആരൊക്കെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തോഴി ശശികലയും മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണനും മാത്രമേ ജയലളിതയെ കണ്ടിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹത അകറ്റണം എന്നാവശ്യപ്പെട്ട് സിനിമ താരം ഗൗതമി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ജയലളിതയുടെ അടുപ്പക്കാരെ ലക്ഷ്യം വച്ചായിരുന്നു അതിലെ ആരോപണങ്ങള്‍.