Get Updates
Get notified of breaking news, exclusive insights, and must-see stories!

പണികിട്ടുമെന്ന് നായിഡുവിന് സംശയം; വിദേശത്തായിരുന്നപ്പോള്‍ ചെയ്തത് മറന്നിട്ടില്ല, 'സ്പീക്കര്‍'ക്ക് പിന്നില്‍

ന്യൂഡല്‍ഹി: 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ടിഡിപിയും ചന്ദ്രബാബു നായിഡുവും കൂടെയുണ്ടായിരുന്നു. ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവിയുമാണ് അന്ന് ടിഡിപിക്ക് കിട്ടിയത്. പിന്നീട് ഒത്തുപോകില്ലെന്ന് മനസിലാക്കിയ നായിഡു എന്‍ഡിഎ സഖ്യം വിടുകയായിരുന്നു. വൈകാതെ എട്ടിന്റെ പണിയും കിട്ടി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ചിരുന്നു ചന്ദ്രബാബു നായിഡു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന് മാത്രമല്ല, ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. 300ലധികം സീറ്റ് നേടിയാണ് രണ്ടാംതവണ മോദി അധികാരത്തിലെത്തിയത്. ടിഡിപിയുടെ രാജ്യസഭാ അംഗങ്ങള്‍ ബിജെപിയിലേക്ക് കളംമാറിയത് ഈ വേളയിലാണ്.

chandrababunaidu-tdp

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുടുംബത്തോടൊപ്പം യൂറോപ്പില്‍ അവധി ആഘോഷത്തിലായിരുന്നു ചന്ദ്രബാബു നായിഡു. ഈ വേളയിലാണ് ടിഡിപിയുടെ രാജ്യസഭാ അംഗങ്ങള്‍ രാജിവച്ചതും ബിജെപിയില്‍ ചേര്‍ന്നതും. പൊടുന്നനെയുണ്ടായ രാഷ്ട്രീയ മാറ്റം കുടുംബത്തോടൊപ്പമുള്ള ഉല്ലാസത്തിന്റെ ശോഭ കെടുത്തി. നാട്ടിലെത്തിയ നായിഡു ചില രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആറ് രാജ്യസഭാ എംപിമാരായിരുന്നു ടിഡിപിക്കുണ്ടായിരുന്നത്. ഇതില്‍ നാല് പേരും ബിജെപിയില്‍ ചേരുകയായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം ഈ എംപിമാര്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കാലം പിന്നിടുമ്പോള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കെ, ടിഡിപിയാണ് കിങ് മേക്കര്‍. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വീണ്ടും സഹായിക്കുകയാണ് നായിഡു.

ചരിത്രം ചന്ദ്രബാബു നായിഡു മറന്നുകാണില്ല. മൂന്ന് കാബിനറ്റ് പദവിയും സ്പീക്കര്‍ പദവിയുമെല്ലാം അദ്ദേഹം ആവശ്യപ്പെടാനുള്ള കാരണം ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കൂറുമാറുന്നവരെ അയോഗ്യരാക്കുന്നതില്‍ നിര്‍ണായക തീരുമാനം എടുക്കാന്‍ സാധിക്കുന്ന പദവിയാണ് സ്പീക്കറുടേത്. കളംമാറ്റത്തിന് ബിജെപി ശ്രമിച്ചാല്‍ തടയിടാനാണ് സ്പീക്കര്‍ പദവി നായിഡു ചോദിക്കുന്നതത്രെ.

ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹത്തിന് മടിയില്ല. എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന് നായിഡു വ്യക്തമാക്കുന്നു. അതേസമയം, വിദ്യാഭ്യാസം, ഐടി ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് നായിഡുവിന്റെ കണ്ണ്. ഹൈദരാബാദിന്റെ മുഖഛായ മാറ്റിയ നായിഡുവിന് പുതിയ ആന്ധ്രയില്‍ വലിയ മാറ്റങ്ങളാണ് ലക്ഷ്യം. അതോടൊപ്പം രാഷ്ട്രീയ സുരക്ഷിതത്വത്തിന് സ്പീക്കര്‍ പദവിയും നോട്ടമിടുന്നു.

ആന്ധ്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവാണ് നായിഡുവിന്റെ ടിഡിപി നടത്തിയിരിക്കുന്നത്. ജനസേന, ബിജെപി എന്നീ കക്ഷികളുമായി സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചതെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ശക്തി ടിഡിപി നേടിക്കഴിഞ്ഞു. രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വന്നാല്‍ കൂടുതല്‍ അംഗങ്ങളെ അയക്കാന്‍ ടിഡിപിക്ക് സാധിക്കുകയും ചെയ്യും. മുസ്ലിം സംവരണത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് നായിഡു. ബിജെപി അതിന് എതിരാണ് എന്നതാണ് വസ്തുത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+