ശുഭമുഹൂർത്തം എത്തി; തെലങ്കാന മന്ത്രിസഭ വിപുലീകരിച്ച് കെസിആർ; മകനും മരുമകനും പദവിയില്ല, വമ്പൻ പദ്ധതി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടിആർഎസ് തരംഗമായിരുന്നു. കോൺഗ്രസ്-ടിഡിപി സഖ്യത്തെ കെ ചന്ദ്രശേഖര റാവുവിന്റെ തെലുങ്ക് രാഷ്ട്ര സമിതി തകർത്തെറിഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് കെസിആർ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അധികാരം പിടിച്ചെങ്കിലും 68 ദിവസങ്ങൾ പിന്നിട്ടപ്പോഴും കെസിആറിന്റെ മന്ത്രിസഭയിൽ വെറും രണ്ടേ രണ്ട് മന്ത്രിമാർ മാത്രമാണ് ഉണ്ടായിരുന്നത്.
മന്ത്രിസഭാ വിപുലീകരണം വൈകുന്നതിൽ പ്രതിപക്ഷം കനത്ത വിമർശനം ഉയർത്തിയെങ്കിലും ശുഭമുഹൂർത്തം കാത്തിരിക്കുകയായിരുന്നു കെസിആർ. ഒടുവിൽ 10 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി തെലങ്കാന മന്ത്രിസഭ വിപുലീകരിച്ചു. മകൻ കെടി രാമറാവുവിനും മരുമകൻ ടി ഹരീഷ് റാവുവിനും മന്ത്രിസ്ഥാനം നൽകാതെ പാർട്ടി അണികളെ പോലും ഞെട്ടിച്ചിരിക്കുകയാണ് കെസിആർ.
ടിആർഎസ് തരംഗം
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരം ഇല്ലാത്ത ഏക സംസ്ഥാനം തെലങ്കാനയായിരുന്നു. ആകെയുള്ള 119 സീറ്റുകളിൽ 89ലും ടിആർഎസ് അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി കെസിആറിന്റെ അടുത്ത അനുഭാവി മുഹമ്മദ് മഹ്ബൂദ് അലിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ശുഭ മുഹൂർത്തം കാത്ത്
അടുത്തെങ്ങും ശുഭ മുഹൂർത്തം ഇല്ലാത്തതിനാൽ ജനുവരി 15ന് ശേഷം മാത്രമെ മന്ത്രിസഭരൂപികരിക്കുമെന്ന് ടിആർഎസ് വ്യക്തമാക്കിയിരുന്നു. അതേസമയം തെലങ്കാനയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നേരിട്ട സംസ്ഥാനങ്ങളിൽ മന്ത്രിസഭാ രൂപികരണവും വകുപ്പ് വിഭജനവും പൂർത്തിയായി. കടുത്ത വിമർശനത്തിനൊടുവിൽ ചൊവ്വാഴ്ച മന്ത്രിസഭ വിപുലീകരിച്ചിരിക്കുകയാണ് കെസിആർ. 10 പുതിയ മന്ത്രിമാരാണ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഞെട്ടിച്ച് കെസിആർ
മകൻ കെടി രാമറാവുവിനിും മരുമകൻ ടി ഹരീഷ് റാവുവിനും മന്ത്രിസ്ഥാനം നൽകാത്ത കെസിആറിന്റെ നീക്കമാണ് പാർട്ടി നേതാക്കളെ പോലും ഞെട്ടിച്ചിരിക്കുന്നത്. തെലങ്കാനയിലെ ആദ്യ ടിആർഎസ് സർക്കാരിലെ സമർദ്ധനായ ഐടി വകുപ്പ് മന്ത്രിയായിയരുന്നു കെടി രാമറാവു. പാർട്ടിയിൽ ശക്തമായ സ്വാധീനമുള്ള ഹരീഷ് മുൻ ജലസേചന വകുപ്പ് മന്ത്രിയാണ്.
വൻ പദ്ധതി
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക മന്ത്രി മന്ദിരത്തിൽ നിന്നും ഹരീഷ് തന്റെ സ്വകാര്യ വസതിയിലേക്ക് താമസം മാറിയത്. ഇതോടെ ഹരീഷ് റാവുവിന് മന്ത്രിസ്ഥാനം നൽകാൻ കെസിആറിന് ഉദ്ദേശമില്ലെന്ന് ഏറെക്കുറെ ബോധ്യമായിരുന്നു. മരുമകനെ തഴഞ്ഞാണ് മകൻ രാമറാവുവിനെ ടിആർഎസിന്റെ വർക്കിംഗ് പ്രസിഡന്റാക്കിയത്. പാർട്ടിയിലെ ചില നേതാക്കൾക്ക് കെസിആറിന്റെ നീക്കത്തിൽ അതൃപ്തിയുണ്ട്.
ലക്ഷ്യം ലോക്സഭ
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെസിആറിന്റെ നീക്കമെന്നാണ് സൂചന. സംസ്ഥാനത്തെ 17 ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പിക്കുക എന്ന ദൗത്യമാണ് കെസിആർ മകനേയും മരുമകനേയും ഏൽപ്പിച്ചിരിക്കുന്നത്. അതേസമയം ഹൈദരാബാദ് സീറ്റ് അസൈദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് നൽകാൻ ധാരണയായെന്നാണ് സൂചന. കേന്ദ്രത്തിൽ മൂന്നാം മുന്നണിക്കായുള്ള നീക്കങ്ങൾ നടത്തുന്ന കെസിആറിന് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയം നിർണായകമാണ്.
ഉത്തരവാദിത്തം കെടിആറിന്
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇനി ദേശീയ രാഷ്ട്രീയത്തിലാണ് ശ്രദ്ധയെന്ന് കെസിആർ പ്രഖ്യാപിച്ചിരുന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റായ കെടി രാമറാവുവിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളതുകൊണ്ടാണ് മന്ത്രിസ്ഥാനം നൽകാത്തതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം രണ്ട് സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
രണ്ട് സാധ്യതകൾ
ചന്ദ്രശേഖര റാവുവിന്റെ പദ്ധതികൾക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീങ്ങുകയാണെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ കെസിആറിന് സാധിക്കും. മകൻ രാമറാവുവിന് മുഖ്യമന്ത്രി പദം കൈമാറിയ ശേഷം കെസിആർ കേന്ദ്രത്തിലേക്ക് ചുവടുമാറ്റിയേക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് കാര്യമായ പ്രകടം കാഴ്ച വച്ചില്ലെങ്കിൽ കെസിആർ മുഖ്യമന്ത്രിയായി തുടരുകയും ഹരീഷ് റാവുവിനേയും രാമറാവുവിനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തേക്കാം.
കെസിആറിനൊപ്പം ഹരീഷ്
തുടക്കം മുതൽ കെസിആറിനൊപ്പം തുടരുന്നയാളാണ് മരുമകൻ ഹരീഷ്. അമേരിക്കയിലെ പഠനകാലത്തിന് ശേഷമാണ് കെടിആർ പാർട്ടി സ്ഥാനങ്ങളിൽ എത്തിയത്. കെസിആറിന്റെ രാഷ്ട്രീയ പിൻഗാമി മരുമകൻ ഹരീഷായിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. താഴേത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ കെടിആറിനേക്കാൾ കൂടുതൽ പിന്തുണ ഹരീഷിനാണ്. സിദ്ദിപേട്ടിൽ നിന്നും ഒരുലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടർച്ചായായ ആറാം തവണയും ഹരീഷ് വിജയിച്ചത്. കെടി റാമറാവുവിന്റെ ചില നിലപാടുകളെ ഹരീഷ് ശക്തമായി വിമർശിക്കാറുണ്ട്
ബംഗാളി നടൻ ബിശ്വജിത് ചാറ്റർജി ബിജെപിയിൽ; തൃണമൂൽ പാളയത്തിൽ നിന്നും കൂടുതൽ പേർ ബിജെപിയിലേക്ക്