24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ നാണം കെട്ട പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. മോദി തരംഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നില്‍ ചില നേതാക്കളുടെ ഇടപെടല്‍ കൂടിയുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഡാറ്റാ അനാലിറ്റിക്സ് ടീം തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയുടെ പേരാണ് ഇക്കൂട്ടത്തില്‍ ഉയര്‍ന്ന് കേട്ടത്.
രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ
രാഹുലിനെ പ്രവീണ്‍ തെറ്റിധരിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ള 24 കോടിയോളം രൂപ പ്രവീണ്‍ തട്ടിയെടുത്തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രവീണിനെതിരെ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രവീണിനെ കോണ്‍ഗ്രസ് ഭയക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രവീണ്‍ ചക്രവര്‍ത്തി, എന്തിനാണ് കോണ്‍ഗ്രസ് നേതൃത്വം പ്രവീണിനെ ഭയക്കുന്നത്? വിശദാംശങ്ങളിലേക്ക്
കനത്ത പരാജയത്തിന് കാരണം
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ട് പേര്‍ രാജിവെച്ചിരുന്നു. സോഷ്യല്‍ മീഡിയ ഹെഡായിരുന്ന ദിവ്യ സ്പന്ദനയും ഡാറ്റാ അനാലിസിസ് ടീം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തിയും ഇക്കൂട്ടത്തില്‍ രാജിവെച്ചവരാണ്. 2014 ല്‍ മോദിയുടെ വിജയത്തിന് വഴിവെച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ചുമതലയ്ക്ക് തുല്യമായ ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു കോണ്‍ഗ്രസിന്‍റെ ഡാറ്റാ അനാലിസിസ് വിഭാഗം തലവനായ പ്രവീണ്‍. എന്നാല്‍ ഡാറ്റാലിസിസ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ തെറ്റിധരിപ്പിച്ചത് പരാജയത്തിന് വഴിവെച്ച വിമര്‍ശനമാണ് ഉയര്‍ന്നത്.
വിശദീകരിക്കാതെ
മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 184 സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുമെന്നായിരുന്നു പ്രവീണ്‍ രാഹുലിനെ ധരിപ്പിച്ചത്. പ്രതികൂല സാഹചര്യം ഉണ്ടായാലും 164 സീറ്റുകള്‍ വരെ നേടാനാകുമെന്നും പ്രവീണ്‍ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ വെറും 55 സീറ്റില്‍ മാത്രം കോണ്‍ഗ്രസ് ഒതുങ്ങി. പ്രവീണിന്‍റെ റിപ്പോര്‍ട്ട് അധ്യക്ഷനെ ഏറെ തെറ്റിധരിപ്പിച്ചെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പരാജയത്തിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാന്‍ പ്രവീണ്‍ തയ്യാറായിട്ടില്ല.
അമ്പരന്ന് നേതാക്കള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലവായ 24 കോടിയുടെ കണക്കോ മറ്റ് ഡാറ്റകളോ ഇതുവരെ പ്രവീണ്‍ നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടില്ല.അതേസമയം ഇത്രയുമൊക്കെ സംഭവിച്ചിട്ടും നേതൃത്വം പ്രവീണില്‍ നിന്ന് ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെ അമ്പരപ്പിച്ചിരിക്കുന്നത്. പ്രവീണ്‍ വരുത്തിയ വീഴ്ചകള്‍ അറിഞ്ഞിട്ടും രാഹുല്‍ ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള വയനാട്ടിലേക്കുള്ള യാത്രയില്‍ പ്രവീണിനെ ഒപ്പം കൂട്ടിയതും നേതാക്കളെ അമ്പരപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വെറും ഒരു പ്രവര്‍ത്തകനായ പ്രവീണിനെതിരെ നേതൃത്വം നടപടിയെടുക്കാത്തതെന്ന് പലരും രഹസ്യമായി പാര്‍ട്ടിയില്‍ ചോദിക്കുന്നുണ്ട്.
കാര്‍ത്തി ചിദംബരത്തിന് വേണ്ടി
തമിഴ്നാട്ടില്‍ നിന്നുള്ള പ്രവീണ്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഐസിസി അംഗമാകുന്നത്. കാംബ്രിഡ് അനലിറ്റിക്കയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രവീണിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശാണ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്. പിന്നീട് പി ചിദംബരത്തിന്‍റെ വലംകൈ ആയി പ്രവീണ്‍ മാറി. പിന്നീട് പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്സ് വിഭാഗത്തിന്‍റെ ചെയര്‍മാനായി പ്രവീണ്‍ നിയമിതനായി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ നട്ടെല്ലായ ശക്തി ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് പ്രവീണാണ്. അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചിദംബരത്തിന്‍റെ മകന്‍ കാർത്തി ചിദംബരത്തിനെ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവാക്കാനുളള ചരട് വലികള്‍ സജീവമാക്കിയിരിക്കുകയാണ് പ്രവീണ്‍.
എന്തുകൊണ്ട്
'യുഎസില്‍ ഉദ്യോഗസ്ഥനായ സമയത്ത് സുപ്രധാന ഡാറ്റ മോഷ്ടിക്കപ്പെട്ടതായി പ്രവീണിനെതിരെ കേസ് ഉണ്ടായിരുന്നു. അതൊന്നും പക്ഷേ ഇവിടെ ഒരു പ്രശ്നമേ അല്ല. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള രാഹുല്‍ ജിയുടെ മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ അടക്കം പ്രവീണ്‍ ഭാഗമായിരുന്നുവെന്നതാണ് ഖേദകരമായ കാര്യം, മുതിര്‍ന്ന എഐസിസി അംഗം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പല രഹസ്യം അറിയുന്നതിനാലാവാം പ്രവീണിനെതിരെ നേതൃത്വം നടപടി കൈക്കൊള്ളാത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അടക്കം പറയുന്നത്..
ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ