രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് താടി എടുക്കാത്തത്? കോൺഗ്രസ് നേതാവിന്റെ മറുപടി
ഒരു രാഷ്ട്രീയക്കാരന്റെ സ്റ്റീരിയോടൈപ്പ് ഇമേജ് തകർക്കാനുള്ള രാഹുൽ ഗാന്ധിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി കൂടിയും പുതിയ രൂപം ചർച്ചയായിരുന്നു.

ദില്ലി: ഭാരത് ജോഡോ യാത്രയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് രാഹുൽ ഗാന്ധിയുടെ ലുക്ക് ആയിരുന്നു. പതിവിൽ നിന്നും വിപരീതമായ താടി വളർത്തിയായിരുന്നു രാഹുൽ യാത്രയിൽ പങ്കെടുത്തത്. ബിജെപി അടക്കമുള്ളവർ ഈ ലുക്കിനെ പരിഹസിച്ചപ്പോൾ രാഹുലിന്റെ ഈ 'താടി രൂപം' മേക്ക് ഓവർ ആക്ടിന്റെ ഭാഗമായിട്ടായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഇമേജ് മെയ്ക്കിംഗിന് തന്നെ താടി സഹായിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ സ്റ്റീരിയോടൈപ്പ് ഇമേജ് തകർക്കാനുള്ള രാഹുൽ ഗാന്ധിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി കൂടിയും പുതിയ രൂപം ചർച്ചയായിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്ര കഴിഞ്ഞും അതേ താടി ലുക്കിൽ തന്നെയാണ് രാഹുൽ ഗാന്ധി ഇപ്പോൾ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടാണ് ഇപ്പോഴും അദ്ദേഹം താടി എടുക്കാത്തത് എന്നാണ് പലർക്കും അറിയേണ്ടത്. മാധ്യമ പ്രവർത്തകർ ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവായ പവൻഖേരയാണ് ഇതിന് നൽകിയ മറുപടി ഇങ്ങനെ

പവൻ ഖേരയുടെ പ്രതികരണം ഇങ്ങനെ
'രാഹുൽ ജി, ഭാരത് ജോഡോ യാത്രയിൽ നിങ്ങൾ കണ്ടുമുട്ടിയ ആയിരക്കണക്കിന് ആളുകളുടെ അനുഭവങ്ങൾ കൂടി പേറുന്നതാണ് നിങ്ങളുടെ താടി. നിങ്ങളുടെ താടി ഞങ്ങളെ ആ യാത്രയെ ഓർമ്മിപ്പിക്കുന്നതാണ്', പവൻഖേര പറഞ്ഞു. നേരത്തെ എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ താടി വളർത്താൻ താൻ തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നിരുന്നാലും യാത്രയ്ക്ക് ശേഷം ഈ ലുക്ക് ഒഴിവാക്കണമോയെന്ന കാര്യം ആലോചിക്കുകയാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്.

ഗാന്ധിയുടെ ലാളിത്യവും നെഹ്റുവിന്റെ ആഴവും ഉള്ള നേതാവ്
അതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തോട് രാഹുലിനെ മഹാത്മാഗാന്ധിയും നെഹ്റുവുമായി പവൻ ഖേര താരതമ്യം ചെയ്തു. മഹാത്മാഗാന്ധിയുടെ ലാളിത്യവും നെഹ്റുവിന്റെ ആഴവും ഉള്ള നേതാവാണ് രാഹുൽ എന്നായിരുന്നു പവൻഖേരയുടെ വാക്കുകൾ. രണ്ട് പൈതൃകങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഒന്ന് ഒന്നിപ്പിക്കുന്നതും മറ്റൊന്ന് വിഭജിക്കുന്നതും. ബി ജെ പിയുടെ ശാഖ കണ്ടാൽ ഞങ്ങൾ ഭയക്കില്ല, പക്ഷേ അവർ ഞങ്ങളുടെ വേരുകളെ ഭയക്കുന്നു. വിഭജന രാഷ്ട്രീയം തടയുന്നതിനും രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിനേയും ഭയപ്പെടില്ലെന്ന് പവൻ ഖേര
രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ, ഡൽഹി മുതൽ നാഗ്പൂർ വരെ ആ വാക്കുകളിൽ നെഹ്റുവിനേയും ഗാന്ധിയേയും കാണാമായിരുന്നു. എത്ര വിഷമകരമായ സാഹചര്യമുണ്ടായാലും മൂല്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് സോണിയ ഗാന്ധി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പവന്‍ ഖേരയെ അസം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. ഇത് സംബന്ധിച്ച ചോദ്യത്തിന് ഈ അറസ്റ്റൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം. വിമാനത്തിൽ നിന്നും ഇനിയും ഇറക്കിവിട്ടാലും താൻ അത് കാര്യമാക്കില്ല. ഞാൻ ഒന്നിനേയും ഭയപ്പെടില്ല, കാരണം എന്റെ നേതാക്കാളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭയക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല', പവൻഖേര പറഞ്ഞു.












Click it and Unblock the Notifications