ലോകവിപണിയിൽ എണ്ണവില ഇടിഞ്ഞിട്ടും, രാജ്യത്ത് ഇന്ധനവില കുതിക്കുന്നു; ഇതെന്ത് മറിമായം?
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കുന്ന കടുത്ത ജനദ്രോഹ നടപടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ അനുകൂല സൂചനകളെത്തുടർന്ന് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് വീപ്പയ്ക്ക് 100 ഡോളറിന് താഴേക്ക് (99.49 ഡോളർ) പതിച്ചിരുന്നു. ഡബ്ല്യു.ടി.ഐ ക്രൂഡ് വിലയും 92.41 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ ഇതേ ദിവസം തന്നെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടിയിരിക്കുകയാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന നാലാമത്തെ ഇന്ധന വിലവർദ്ധനവാണിത്. പുതിയ പരിഷ്‌കരണത്തോടെ പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. മെയ് 15-ന് നീണ്ട ഇടവേളയ്ക്ക് ശേഷം വില പുതുക്കൽ പുനരാരംഭിച്ചതു മുതൽ ഇതുവരെ ഇന്ധനവിലയിൽ ലിറ്ററിന് ഏകദേശം 7.5 രൂപ മുതൽ 8 രൂപവരെയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതോടെ പ്രമുഖ നഗരങ്ങളിലെല്ലാം ഇന്ധന നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി. ഡൽഹിയിൽ ആദ്യമായി പെട്രോൾ നിരക്ക് 100ന് മുകളിൽ പോയി. കേരളത്തിൽ തിരുവനന്തപുരത്ത് പെടോളിന് 115 രൂപ കടന്നു. ഡീസലിന് എല്ലായിടത്തും 100 രൂപ കടന്നു.
എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിൽ വില കൂട്ടുന്നത് എന്തുകൊണ്ട്?
ആഗോള വിപണിയിലെ വിലക്കുറവ് സാധാരണക്കാരിലേക്ക് എത്താതിരിക്കാൻ എണ്ണക്കമ്പനികളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ്.
മുൻകാല നഷ്ടം നികത്തൽ: യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില 50 ശതമാനത്തിലധികം വർദ്ധിച്ചിരുന്നു. ആ സമയത്ത് രാജ്യത്തെ ജനങ്ങളെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ വില വർദ്ധിപ്പിക്കാതെ മരവിപ്പിച്ചു നിർത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നപ്പോൾ കമ്പനികൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഇപ്പോൾ ക്രൂഡ് വില കുറയുമ്പോഴും ആഭ്യന്തര വിപണിയിൽ നിരക്ക് കൂട്ടുന്നത്.

നികുതി ഘടന:ഇന്ത്യയിലെ ഇന്ധനവിലയുടെ പകുതിയോളവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളാണ് (Excise Duty, VAT). അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ പലപ്പോഴും സർക്കാരുകൾ നികുതി നിരക്ക് വർദ്ധിപ്പിച്ച് ആ നേട്ടം ഖജനാവിലേക്ക് മാറ്റാറുണ്ട്. ക്രൂഡ് വില കുറയുമ്പോഴുള്ള ലാഭം ഉപഭോക്താക്കൾക്ക് കൈമാറാൻ സർക്കാരും എണ്ണക്കമ്പനികളും തയ്യാറാകാത്തതാണ് പ്രധാന കാരണം.
രൂപയുടെ മൂല്യത്തകർച്ച: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിടുന്ന മൂല്യത്തകർച്ച കാരണം എണ്ണ ഇറക്കുമതി ചിലവ് ഇപ്പോഴും ഉയർന്ന നിലയിലാണ് തുടരുന്നത്. ഇതും ആഭ്യന്തര വിപണിയിൽ ഇന്ധന നിരക്ക് കുറയ്ക്കുന്നതിന് തടസ്സമാകുന്നു.
ഡൈനാമിക് പ്രൈസിംഗ് രീതി: നിലവിൽ കഴിഞ്ഞ 15 ദിവസത്തെ ആഗോള എണ്ണവിലയുടെ ശരാശരിയും രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയിൽ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നത്. അതിനാൽ, ഇന്ന് അന്താരാഷ്ട്ര വിപണിയിൽ പെട്ടെന്നുണ്ടാകുന്ന വിലക്കുറവ് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയിലെ പെട്രോൾ പമ്പുകളിൽ പ്രതിഫലിക്കില്ല. വിപണി പൂർണ്ണമായി ശാന്തമാകുന്നത് വരെ കമ്പനികൾ ഉയർന്ന നിരക്ക് തുടരും.
ചുരുക്കത്തിൽ, യുഎസ്-ഇറാൻ ചർച്ചകൾ ലക്ഷ്യം കാണുകയും ഹോർമുസ് പ്രതിസന്ധി ഒടുങ്ങുകയും ചെയ്ത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ദീർഘകാലത്തേക്ക് കുറഞ്ഞ നിലയിൽ തുടർന്നാൽ മാത്രമേ വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഇന്ധനവില കുറയുകയുള്ളൂ. അതുവരെ മുൻകാല നഷ്ടത്തിന്റെ പേരിൽ ജനങ്ങൾ ഉയർന്ന വില നൽകേണ്ടി വരും. അതുകൊണ്ട് വരും ദിവസങ്ങളിലും ഇന്ധന വില ഉയർന്നേക്കാം.












Click it and Unblock the Notifications