പ്രിയങ്കയുടെ ലക്ഷ്യം മോദിയും യോഗിയും; കിഴക്കന്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ പ്രിയങ്ക
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെല്‍ എത്തിയതോടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്ത്രങ്ങല്‍ മെനയുന്ന തിരക്കിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വികസന നേട്ടങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മറുപക്ഷത്താവട്ടെ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഏതു വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനുള്ള ശ്രമത്തിലാണ്.
2019 ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. സര്‍വ്വ സന്നാഹങ്ങളും പുറത്തെടുത്താണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയെക്കൂടി സജീവരാഷ്ട്രീയത്തിലിറക്കി കോണ്‍ഗ്രസ് തങ്ങളുടെ നയം പ്രഖ്യാപിച്ചു കഴിഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല കൂടി പ്രിയങ്കയ്ക്ക് നല്‍കിയതിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്താണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.
കൃത്യമായ ആസുത്രണം
എഐസിസി ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രിയങ്കാ ഗാന്ധിക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ സംഘടന ചുമതലയാണ് കോണ്‍ഗ്രസ് നല്‍കിയത്. മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്‍റെയും തട്ടകമായ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല തന്നെ കോണ്‍ഗ്രസ് പ്രിയങ്കയെ ഏല്‍പ്പിച്ചത് കൃത്യമായ ആസുത്രണത്തിന്‍റെ ഭാഗമായാണ്.
2014 ബിജെപി
2014 ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശിലെ മികച്ച പ്രകടനമായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകളായിരുന്നു അന്ന് ബിജെപി കരസ്ഥമാക്കി. തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയില്‍ മത്സരിക്കാനുള്ള തീരുമാനം വലിയൊരു രാഷ്ട്രീയ തന്ത്രം കൂടിയായിരുന്നു.
അയോധ്യയും അലഹബാദും
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഖൊരക്നാഥ് ക്ഷേത്രം ഉള്‍പ്പെടുന്ന ഖൊരക്പൂര്‍ മണ്ഡലമായിരുന്നു യോഗി ആദിത്യനാഥ് മത്സരിക്കാനായി തിരഞ്ഞെടുത്തത്. അയോധ്യയും അലഹബാദും ഉള്‍പ്പെടുന്നത് ഈ മേഖലയില്‍ തന്നെയാണ്.
എത്രത്തോളം വിജയം നേടും
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല ഏറ്റെടുക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്നുചേരുന്നത്. അതില്‍ അവര്‍ എത്രത്തോളം വിജയം നേടും എന്നതിനെ ആശ്രയിച്ചിരിക്കും 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം.
വൈകാരിക ബന്ധം
സംസ്ഥാനത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച് റായ്ബറേലി, അമേഠി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശവുമായി കോണ്‍ഗ്രസിന് ഏറെ വൈകാരികമായി ബന്ധവുമുണ്ട്. ഫിറോസ് ഗാന്ധിയുടെ തട്ടകമായിരുന്നു ഒരു കാലത്ത് അലഹബാദ്. നെഹ്രു മൂന്ന് തവണ മത്സരിച്ച വിജയിച്ച ഫൂല്‍പൂര്‍ മണ്ഡലവും സ്ഥിതിചെയുന്നത് കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ്.
42 ലോക്സഭാ സീറ്റുകള്‍
വാരണാസി, അവധ്, പൂര്‍വാഞ്ചല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 42 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. വികസനം എത്തിനോക്കാത്ത പ്രദേശങ്ങളാണ് കിഴക്കൻ ഉത്തർപ്രദേശിൽ ഭൂരിഭാഗവും. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യവുമുണ്ട്.
പടിഞ്ഞാറ് ജോതിരാധിത്യ സിന്ധ്യ
കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് മേഖലകളാക്കി തിരിച്ചാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം ഏകോപിക്കുന്നത്. കിഴക്കന്‍ മേഖലയുടെ ചുമതല പ്രിയങ്കയ്ക്ക് നല്‍കിയപ്പോള്‍ പടിഞ്ഞാറന്‍ മേഖലയുടെ ചുമതല നല്‍കിയിരിക്കുന്നു ജോതിരാധിത്യ സിന്ധ്യക്കാണ്.