മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിസന്ധി; കര്‍ണാടക ആവര്‍ത്തിക്കുമെന്ന് ബിജെപി സഖ്യകക്ഷി
ദില്ലി; കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം ഒടുവില്‍ തിരിച്ചുപിടിക്കാനാവുമെന്ന് ആശ്വാസത്തിലാണ് കര്‍ണാടകത്തില്‍ ബിജെപി. 14 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ കൂടി പിന്തുണയോടെയാണ് ഇത്തവണ കര്‍ണാടകത്തില്‍ ബിജെപി കരുക്കള്‍ നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് പടിവാതില്ക്കല്.. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇനിയും വിയര്‍ക്കും
അതേസമയം കര്‍ണാടയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപി ഓപ്പറേഷന് താമര പുറത്തെടുക്കുമോയെന്ന അഭ്യൂഹങ്ങള്‍ ഒരുവശത്ത് ശക്തമായിട്ടുണ്ട്. കര്‍ണാടകത്തില്‍ സര്‍ക്കാരിനെ താഴെയിറക്കിയ ബിജെപി എന്തുകൊണ്ട് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്ന ചോദ്യവുമായി സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.
ഓപ്പറേഷന് ലോട്ടസ്
കര്‍ണാടകത്തില്‍ 224 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ ദിവസം രാജിവെച്ച രണ്ട് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബിജെപി അംഗസംഖ്യ 107 ആയിരിക്കുകയാണ്. രാജിവെച്ച 14 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയാലും കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഷ്ടപ്പെടേണ്ടതില്ല. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തന്നെ ഉറപ്പിക്കാം. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ബിജെപി ഓപ്പറേഷന് താമര പുറത്തെടുക്കുമോയെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ചോദ്യവുമായി ശിവസേന
മധ്യപ്രദേശില്‍ ബിജെപി എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്ന ചോദ്യവുമായി സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ബിജെപി മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കാത്തതെന്ന് ശിവസേനയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയയില്‍ ചോദിക്കുന്നു. കര്‍ണാടകത്തിലും മധ്യപ്രദേശിലും ബിജെപിക്ക് രണ്ട് നിലപാടാണോ? ഭരണപക്ഷി എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സർക്കാരുകൾ രൂപീകരിക്കണമോ എന്ന കാര്യത്തിൽ ദേശീയ നയം ഉണ്ടായിരിക്കണമെന്നും ശിവസേന എഡിറ്റോറിയലില്‍ എഴുതി.
നേരിയ ഭൂരിപക്ഷം
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന് തങ്ങള്‍ ആദ്യമേ പ്രവചിച്ചിരുന്നുവെന്ന് സാംനയിലെ എഡിറ്റോറിയലില്‍ പറയുന്നു. നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചത് സഖ്യസര്‍ക്കാരിനുള്ളിലെ ആഭ്യന്തര കലഹമാണ്. കര്‍ണാടകത്തില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി മോഹവും പ്രതിസന്ധിക്ക് കാരണമായി. ദക്ഷിണേന്ത്യയിലെ തെലങ്കാനയും ആന്ധ്രയും കേരളവും ബിജെപി പിടിച്ചെടുക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ ഷായുടെ ലിസ്റ്റില്‍ കര്‍ണാടകവും ഉള്‍പ്പെടുത്തണമായിരുന്നു. കാരണം ബിജെപി പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് കര്‍ണാടകത്തില്‍ നടന്നത്. മധ്യപ്രേദശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേയുള്ളൂ. കര്‍ണാകത്തിലെ സാഹചര്യം ഈ രണ്ട് സംസ്ഥാനങ്ങളിലും സംജാതമാകുമെന്നും സാംനയുടെ എഡിറ്റോറിയയില്‍ പറയുന്നുണ്ട്.
മധ്യപ്രദേശില്‍
പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് കമല്‍ നാഥിലേക്ക് എത്തിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണ നല്‍കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. ഇവരെ കൂടെ നിര്‍ത്താനുളള ബിജെപി ശ്രമം പരാജയപ്പെടുകയായിരുന്നു. ഏഴംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാം. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി മെയ്യില്‍ ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബിജെപി തന്നെ തങ്ങളുടെ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്