ജയലളിത തിരിച്ചു വന്ന് " യൂ ടു ബ്രൂട്ടസ് " എന്ന് പറഞ്ഞാൽ നിങ്ങൾ എന്തുപറയും?
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ചിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടു. രാജ്യം കണ്ട ശക്തരായ വനിതകളിലൊരാളായിരുന്നു തമിഴ് മക്കളുടെ പുരട്ച്ചി തലൈവി. വിവാദങ്ങളും എന്നും ജയലളിതയെ വേട്ടയാടിയിരുന്നു. അവരുടെ മരണശേഷവും വിവാദങ്ങൾ പിന്തുടരുകയാണ്.
2016 ഡിസംബർ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ജയലളിതയുടെ മരണത്തിലെ ദുരൂഹതകളിൽ വ്യക്തത വരുത്താനായുള്ള അന്വേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരൂഹത വർദ്ധിപ്പിക്കുന്ന പല വിവരങ്ങളും മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സാമി കമ്മീഷന് മുമ്പിൽ എത്തിയിരുന്നു.
വിദേശത്തേയ്ക്ക് കൊണ്ടുപോയോ?
ശശികലയുടെ ബന്ധുവായ ഡോ. വികെ ശിവകുമാറിൽ നിന്ന് അഞ്ച് മണിക്കൂറോളം നേരമാണ് ജസ്റ്റിസ് എ അറുമുഖൻ കമ്മീഷൻ മൊഴിയെടുത്തത്. ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി എന്തുകൊണ്ട് വിദേശത്തേയ്ക്ക് കൊണ്ടുപോയില്ല? എന്തുകൊണ്ടാണ് ജയലളിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാതിരുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കാണ് കമ്മീഷൻ ഉത്തരം തേടിയത്. അപ്പോളോ ആശുപത്രിയിൽ ജയലളിതയുടെ ചികിത്സകൾ ഏകോപിപ്പിച്ചത് ഡോ . ശിവകുമാർ ആയിരുന്നു.
നിങ്ങൾ എന്തു പറയും?
ജയലളിത തിരിച്ചു വന്ന് നിങ്ങൾ എന്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയില്ലെന്ന് ചോദിച്ചാൽ, താങ്കൾ എന്ത് മറുപടിയാകും കൊടുക്കുക എന്ന് കമ്മീഷൻ ചോദിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷേക്സ്പിയറിന്റെ വിഖ്യാത ഡയലോഗായ " യൂ ടൂ ബ്രൂട്ടസും'' കമ്മീഷൻ ഉൾപ്പെടുത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ജയലളിതയ്ക്ക് സാധ്യമായ ചികിത്സകളെല്ലാം നൽകിയിരുന്നുവെന്നാണ് ഡോ ശിവകുമാർ കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
ശസ്ത്രക്രിയ വേണ്ടെന്നു വച്ചോ?
ജയലളിതയുടെ ഹൃദയത്തിന്റെ ഇടത്തേ അറയ്ക്ക് പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയില്ലെന്ന ചോദ്യത്തോട് താൻ പ്ലാസ്റ്റിക് സർജനാണ് കാർഡിയോളജിസ്റ്റ് അല്ലെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ജയലളിതയുടെ ചികിത്സകൾ ഏകോപിപ്പിച്ചതിൽ പൂർണ തൃപ്തിയുണ്ടെന്നും ഡോ ശിവകുമാർ കമ്മീഷനോട് പറഞ്ഞു.
വിദേശ യാത്രകൾ വേണ്ട
വിദേശത്തേയ്ക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കിയിരുന്ന ആളാണ് ജയലളിത. വിദേശയാത്രകൾ ഒഴിവാക്കണമെന്ന് ജ്യോത്സ്യന്റെ നിർദ്ദേശമായിരുന്നു ഇതിന് കാരണം. വളരെ നാളുകൾക്ക് ശേഷമാണ് ജയലളിത പാസ്പോർട്ട് എടുക്കുന്നതുപോലുമെന്നാണ് റിപ്പോർട്ടുകൾ. വിദേശയാത്രകളോടുള്ള ജയലളിതയുടെ ഈ ഇഷ്ടക്കേട് മൂലമാണ് വിദേശ ചികിത്സയുടെ സാധ്യത തേടാതിരുന്നതെന്നാണ് വിശദീകരണം.
ശശികല എന്തു പറഞ്ഞു
ജയലളിതയെ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനെ പറ്റി വി കെ ശശികല മന്ത്രിമാരോടോ പാർട്ടി നേതാക്കളോടോ ചർച്ച ചെയ്തിരുന്നതായി കമ്മീഷൻ ഡോ ശിവകുമാറിനോട് ചോദിച്ചു. 1984ൽ എംജിആറിനെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുന്നതിന് അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാ ഗന്ധി ഇടപെട്ടതിന്റെ പത്രക്കുറിപ്പുകൾ ഉയർത്തിക്കാട്ടിയായിരുന്നു കമ്മീഷന്റെ ചോദ്യം.
രണ്ട് വർഷങ്ങൾക്ക് മുൻപ്
2016 സെപ്റ്റംബർ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജയലളിതയ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾക്കിടയിലാണ് ഡിസംബർ അഞ്ചാം തീയതി ഹൃദയാഘാതം മൂലം അവർ മരണപ്പെടുന്നത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയാണ് ജയലളിതയുടെ മരണം അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുന്നത്.
മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!