കർണാടകയെ ഗള്‍ഫ് പോലെയാക്കാന്‍ സിദ്ധരമായ്യ; തലങ്ങും വിലങ്ങും വിമർശനം, ഒടുവില്‍ പോസ്റ്റ് വലിച്ചു
യുഎഇയും സൗദി അറേബ്യയും പോലുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സമാന പാതയിലേക്ക് ഒമാനും വരുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാർത്ത. തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യമാണ് സ്വദേശിവത്കരണത്തിനുള്ളത്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏർപ്പെടുത്തയെന്ന നടപടിയിലേക്കാണ് കർണാടക സർക്കാർ എത്തിയിരിക്കുന്നത്.
സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണം ഉറപ്പ് വരുത്താനുള്ള നിയമം കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇതിന്റെ ആദ്യ പടിയെന്നോണം സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങളിലേയും50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിച്ചിരിക്കണമെന്നാണ് ബില്ല് വ്യക്തമാക്കുന്നത്.

പ്യൂൺ, സ്വീപ്പർ മുതലായ ജോലികള്‍ വരുന്ന ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളുവെന്ന നിർദേശവും ബില്ലിലുണ്ട്. കർണാടകയിൽ റജിസ്റ്റർ ചെയ്ത കച്ചവടസ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമാണ് ചട്ടം ബാധകമാകുക.
"സംസ്ഥാനത്തെ സ്വകാര്യ വ്യവസായങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും കന്നഡിഗർക്ക് സംവരണം ഏർപ്പെടുത്താനുള്ള... ബില്ലിന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സ്വന്തം മണ്ണില്‍ കന്നഡക്കാർക്ക് സുഖജീവിതം നയിക്കാൻ അവസരം നൽകണമെന്നാണ് ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ ആഗ്രഹം. സ്വന്തം നാട്ടിൽ ജോലി നഷ്ടപ്പെടുന്നത് ഒഴിവാക്കുക. ഞങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണ്. ഞങ്ങളുടെ മുൻഗണന കന്നഡക്കാരുടെ ക്ഷേമമാണ്" മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനമാണ് വ്യവസായ മേഖലയില്‍ നിന്നും ഉയർന്നത്. ഇതോടെ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളില്‍ കന്നഡികര്‍ക്ക് 100 ശതമാനം സംവരണം നിര്‍ബന്ധമാക്കുന്ന ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പോസ്റ്റ് എക്സില്‍ നിന്നും സിദ്ധരാമയ്യ ഡിലീറ്റ് ചെയ്തു.
സർക്കാറിന്റെ ഈ നീക്കം വിവേചനപരവും പിന്തിരിപ്പനുമാണെന്നായിരുന്നു മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ് ചെയര്‍മാന്‍ മോഹന്‍ദാസ് പൈയുടെ പ്രതികരണം. സര്‍ക്കാര്‍ നീക്കത്തെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തിയെന്നാണ് അസോചാം കര്‍ണാടകയുടെ സഹ ചെയര്‍മാനും യുലുവിന്റെ സഹസ്ഥാപകനുമായ ആര്‍.കെ. മിശ്ര വിശേഷിപ്പിച്ചത്.
വിമർശനം ശക്തമായതോടെ വിശദീകരണങ്ങളുമായി വിവിധ മന്ത്രിമാർ രംഗത്ത് വന്നു. വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കി. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. വ്യവസായ വകുപ്പുമായോ ഐടി വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications