കേന്ദ്രവുമായി സൗഹൃദത്തിലേക്ക്; മമതയുടെ നീക്കള്‍ക്ക് പിന്നില്‍ ഗൂഡലക്ഷ്യം?.. പ്രതിരോധത്തിലായി ബിജെപി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ബംഗാളില്‍ വലിയ പോരാട്ടമായിരുന്നു നടന്നത്. രാഷ്ട്രീയ പോരാട്ടം ആയുധങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ഇരുപാര്‍ട്ടികളില്‍ നിന്നുമായി നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അമിത് ഷാ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കളുടെ ഹെലികോപ്ടര്‍ ഇറങ്ങുന്നതിനും റോഡ്ഷോകള്‍ക്കും അനുമതി നിഷേധിച്ച മമത സര്‍ക്കാറിന്റെ നടപടികള്‍ പ്രശ്നങ്ങള്‍ ഗുരുതരമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തൃണമൂലിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 42 സീറ്റുകളില്‍ 22 ഇടത്ത് മാത്രമായിരുന്നു തൃണമൂലിന് വിജയിക്കാന്‍ കഴിഞ്ഞത്. അതേസമയം 18 സീറ്റുകളുമായി ബിജെപി സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയം കരസ്ഥമാക്കി. ഇതോടെ തൃണമൂല്‍-ബിജെപി നേതാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മമത ബാനര്‍ജി നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
കൂടിക്കാഴ്ച്ച
ബംഗാളില്‍ ബിജെപിയുമായി രൂക്ഷമായ പോരാട്ടം നടന്നുകൊണ്ടിരിക്കേയാണ് മമത ബാനര്‍ജി കഴിഞ്ഞ ദിവസം ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ആഭ്യന്തരമന്ത്രി ബിജെപി അധ്യക്ഷനുമായി അമിത്ഷായുമായും മമത കൂടിക്കാഴ്ച്ച നടത്തുന്നത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയപരമായ കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നില്ല. ബംഗാളിന്റെ വികസനകാര്യങ്ങളാണ് കേന്ദ്രവുമായി ചര്‍ച്ച ചെയ്തതെന്നാണ് മമത വ്യക്തമാക്കിയത്.
പ്രതിഷേധറാലി
പശ്ചിംബംഗാളില്‍ ഉള്‍പ്പടെ രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പിലാക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച്ച മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പ്രതിഷേധറാലി നടന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ദില്ലിയില്‍ കാര്യമായ ആരോപണങ്ങള്‍ക്ക് മമത തയ്യാറായില്ലെന്ന് ശ്രദ്ധേയമാണ്. ഇന്ത്യയിലുടനീളം ആസാം മാതൃകയിൽ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനാണ് ശ്രമമെന്ന് ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയായ ജംതാരയില്‍ അമിത് ഷാ പറഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു മമതയുമായുള്ള കൂടിക്കാഴ്ച്ച. .
തൃണമൂല്‍ ആരോപണം
പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ അതിനെതിരെ വലിയ പ്രചരണമാണ് തൃണമൂല്‍ നടത്തുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് ബംഗാളില്‍ അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
അമിത് ഷായോട് ചൂണ്ടിക്കാട്ടി
ബംഗാളില്‍ ഇത്തരം ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കെയാണ് മമത ബാനര്‍ജി ദില്ലിയിലെത്തി അമിത് ഷായുമായും മോദിയുമായും കൂടിക്കാഴ്ച്ച നടത്തിയത്. അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിഷയം താന്‍ ഉന്നയിച്ചിട്ടുണ്ടെന്നും ബംഗാളിന് ഇത്തരമൊരു പട്ടിക ആവശ്യമില്ലെന്നും അമിത് ഷായോട് ചൂണ്ടിക്കാട്ടിയതായും മമത പറഞ്ഞു.
ധ്രുവീകരണ പ്രശ്നം
പൗരത്വ രജിസ്ട്രേഷന് പുതുക്കുന്നതിനെ കഴിഞ്ഞ ഒരു വര്‍ഷമായി മമത ബാനര്‍ജി എതിര്‍ത്തു വരികയാണ്. സംസ്ഥാനത്ത് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന ന്യൂനപക്ഷങ്ങളില്‍ വലിയൊരു വിഭാഗം മമതയുടെ ഈ നിലപാടിന് വലിയ പിന്തുണയും നല്കിവരുന്നു. എന്നാല്‍ ധ്രുവീകരണ പ്രശ്നമായി ഇതിനെ ഉയര്‍ത്തിക്കാട്ടി തൃണമൂലിനെ ആക്രമിക്കാനാണ് ബിജെപി ഇതിനെ ഉപയോഗിച്ചത്. മമതയുടെ നിലപാട് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്നതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
പ്രതിരോധത്തിലായത്
എന്നിരുന്നാലും പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ ബിജെപിയായിരുന്നു കൂടുതല്‍ പ്രതിരോധത്തിലായത്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും ഗൂര്‍ഖകളും ഉള്‍പ്പടേയുള്ള നിരവധിയാളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഈ സമുദായങ്ങളില്‍ ഭൂരിഭാഗവും ബിജെപിയെ പിന്തുണയ്ക്കുന്നവരായിരുന്നു. നടപടികള്‍ പുരോഗമിക്കുന്നതോടെ ഇവര്‍ ഉടന്‍ തന്നെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെടും. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയായി മാറും. വിഷയത്തില്‍ കേന്ദ്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി മമത രാഷ്ട്രീയ മുതലെട്ടുപ്പ് നടത്തുമെന്നതാണ് ബംഗാള്‍ ബിജെപിയുടെ ഇപ്പോഴത്തെ ആശങ്ക.
രാഷ്ട്രീയ ലക്ഷ്യം
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ക്കൂടിയായിരുന്നു മമതയുടെ ദില്ലി സന്ദര്‍ശനം. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അത് വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
പ്രചരണത്തെ അതിജീവിക്കാന്‍
കേന്ദ്രവുമായി അടുത്ത് ഇടപഴകാനുള്ള മമതയുടെ പുതിയ ശ്രമങ്ങള്‍ ബംഗാളിന്റെ തിരഞ്ഞെടുപ്പ് രംഗത്ത് എന്ത് സ്വാധീനം ചെലുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര നയങ്ങളോട് മുഖം തിരിച്ചു നില്ക്കുന്ന മുഖ്യമന്ത്രി എന്ന ബിജെപി പ്രചരണത്തെ അതിജീവിക്കാന്‍ ദില്ലി സന്ദര്‍ശനങ്ങളോടെ മമതക്ക് സാധിച്ചിട്ടുണ്ട്. ഇതിനെ ബിജെപി എങ്ങനെ മറികടക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
പ്രശാന്ത് കിഷോറിന്റെ സഹകരണം
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് മമത നടത്തുന്നതെന്നും നിരീക്ഷണമുണ്ട്. എന്തുവിലകൊടുത്തും 2021 ലും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്നിര്ത്തിരാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സഹകരണം മമത തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രശാന്ത് കിഷോര്‍ മമതയ്ക്ക് നല്കിയ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം ബിജെപിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുക എന്നതായിരുന്നു.
കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണം
ബിജെപിയെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രശാന്ത് കിഷോര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ അക്രമത്തിന്റെയും സാഹചര്യത്തില്‍ നിന്നും മാറി നിന്ന് സമാധാനത്തിന്റെയും സമാധാനത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും പാതയില്‍ പ്രവര്‍ത്തിക്കുയാണ് വേണ്ടതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പ്രശാന്തിന്റെ ഉപദേശങ്ങളും ദീദിയുടെ ദില്ലി സന്ദര്‍ശനവും തമ്മില്‍ കൃത്യമായ ബദ്ധുമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം, സെന്‍സെക്സില്‍ വന്‍ കുതിപ്പ്
'തൊട്ടാല്‍ കത്തും':അമേരിക്കയോ സൗദിയോ അക്രമിച്ചാല്‍ ഫലം സംമ്പൂര്‍ണ്ണ യുദ്ധമെന്ന് ഇറാന്