മണ്ഡലം മാറിയിട്ടും കാര്യമില്ല, മനേകാ ഗാന്ധിക്ക് മന്ത്രിസ്ഥാനം നഷ്ടമായതിന്റെ കാരണം ഇതാണ്, താക്കീത്
ദില്ലി: രാഷ്ട്രപതി ഭവനിൽ നടന്ന വിപുലമായ ചടങ്ങിൽ രണ്ടാം മോദി സർക്കാർ അധികാരമേറ്റു. അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച സർപ്രൈസുകൾക്കൊടുവിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അഭ്യൂഹങ്ങൾക്കൊടുവിൽ ബിജെപി ദേശീയ സെക്രട്ടറി അമിത് ഷാ മന്ത്രിസഭയിലേക്ക് സർപ്രൈസ് എൻട്രി നടത്തിയപ്പോൾ സുഷമാ സ്വരാജും, ജെപി നദ്ദയും , മനേകാ ഗാന്ധിയും അടക്കമുള്ള പ്രമുഖർക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല.
കേരളത്തില്‍ സിപിഎമ്മിനെ വീഴ്ത്തിയത് 'വന്‍ സംഘ് പ്ലാന്‍'!! 14 ഇടത്ത് യുഡിഎഫിന് വോട്ട് മറിച്ചു
ഒന്നാം മോദി സർക്കാരിലെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയേയും, വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്ന സുഷമാ സ്വരാജിനേയും അനാരോഗ്യം മൂലമാണ് ഒഴിവാക്കിയത്. അതേസമയം മനേകാ ഗാന്ധിക്കും അനന്ത് കുമാർ ഹെഡ്ഗേയ്ക്കും മന്ത്രിസ്ഥാനം നഷ്ടമായത് സ്വന്തം നാക്കുപിഴ കൊണ്ടാണെന്നാണ് റിപ്പോർട്ട്.
അധികാരത്തിലേക്ക്
സഹമന്ത്രിമാരടക്കം 20 പുതുമുഖങ്ങൾക്കാണ് മന്ത്രിസഭയിൽ അവസരം നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പിന്നീട് ചില ബിജെപി കേന്ദ്രങ്ങൾ തന്നെ അത് നിഷേധിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അമിത് ഷായ്ക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നത്.
മനേകയ്ക്ക് സീറ്റില്ല
നാല് സർക്കാരുകളിൽ മന്ത്രിയായിരുന്നു മനേകാ ഗാന്ധി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നാണ് ഇത്തവണ മനേകാ ഗാന്ധി മത്സരിച്ചത്. മനേകാ ഗാന്ധിക്ക് പതിനേഴാം ലോക്സഭയുടെ പ്രോ ടേം സ്പീക്കറുടെ ചുമതല ലഭിച്ചതായും സൂചനയുണ്ട്.
മണ്ഡലം മാറി
മകൻ വരുൺ ഗാന്ധി മത്സരിച്ച് വിജയിച്ച് വന്ന മണ്ഡലമായിരുന്നു സുൽത്താൻപൂർ. മനേകാ ഗാന്ധിയുടെ മണ്ഡലമായ പിലിഭിത്തിൽ ഇത്തവണ വരുൺ ഗാന്ധിയും മത്സരിച്ചു. സുൽത്താൻപൂരിൽ വരുണിന് ജയസാധ്യത കുറവാണെന്ന വിലയിരുത്തലുകളെ തുടർന്നാണ് അമ്മയും മകനും മണ്ഡലം വെച്ചുമാറിയത്. നേരിയ ഭൂരിപക്ഷത്തിലായിരുന്നു സുൽത്താൻപൂരിൽ നിന്നും മനേകാ ഗാന്ധിയുടെ ജയം.
കുരുക്കായി വിവാദ പ്രസ്താവനകൾ
പ്രചാരണഘട്ടത്തിൽ മനേകാ ഗാന്ധി നടത്തിയ വിവാദ പ്രസ്താവനകളാണ് മനേകാ ഗാന്ധിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം മോദിസർക്കാരിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു മനേകാ. സ്മൃതി ഇറാനിക്കാണ് ഇത്തവണ ഈ വകുപ്പ് നൽകിയിരിക്കുന്നത്.
മുസ്ലിങ്ങൾക്ക് ഭീഷണി
പ്രചാരണ ഘട്ടത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളാണ് മനേകയ്ക്ക് കുരുക്കായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ പിന്നീട് എന്തെങ്കിലും ആവശ്യത്തിന് വരുമ്പോൾ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന മനേകയുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദ പരാമർശങ്ങളെ തുടർന്ന് മനേകയ്ക്ക് പലതവണ തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയിരുന്നു.
നാല് ലക്ഷം വോട്ടിന് ജയിച്ചിട്ടും
മനേകാ ഗാന്ധിയെ പോലെ വിവാദ പരാമർശങ്ങളാണ് ഒന്നാം മോദി സർക്കാരിൽ കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ അനന്ത് കുമാർ ഹെഡ്ഗേയ്ക്കും വിനയായത്. 4 ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉത്തര കന്നഡയിൽ നിന്നും അനന്ത്കുമാർ ഹെഡ്ഗെ വിജയിച്ചത്.
പ്രഗ്യാ സിംഗിനെ പിന്തുണച്ചതിന്
ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് അനന്ത്കുമാറും രംഗത്തെത്തിയിരുന്നു. പരാമർശം വിവാദമായതോടെ അനന്ത് കുമാറിന് താക്കീതുമായി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി.
രാഹുൽ ഗാന്ധിക്ക് വിമർശനം
രാഹുൽ ഗാന്ധിക്കെതിരെ അനന്ത് കുമാർ ഹെഡ്ഗേ നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഹുൽ മുസ്ലീമായ പിതാവിനും ക്രിസ്ത്യാനിയായ അമ്മയ്ക്കും ഉണ്ടായ ബ്രാഹ്മിണനായ മകനാണെന്നും ഹൈബ്രിഡ് സ്പെസിമനാണെന്നുമുള്ള ഹെഡ്ഗേയുടെ പരിഹാസത്തിനെതിരെ ബിജെപി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. നിരന്തരമായി നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിലാണ് ഇരുവരെയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.