മൂന്നായി വിഭജിച്ചാൽ കശ്മീർ താഴ്വരയിൽ മുസ്ലീം ഭൂരിപക്ഷം, രണ്ടായി വിഭജിച്ചതിന് പിന്നിൽ
Recommended Video
ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ് വെറും രണ്ട് മാസം തികയുന്നതേ ഉളളൂ. അതിനിടെ തന്നെ ബിജെപിയുടെ വര്‍ഷങ്ങളായുളള അജണ്ടകള്‍ ഓരോന്നായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങുകയാണ്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുക എന്നത് ബിജെപിയുടെ വര്‍ഷങ്ങളായുളള അജണ്ടകളിലൊന്നാണ്.
ചരിത്രം സൃഷ്ടിച്ച് നരേന്ദ്ര മോദി; 60 വര്‍ഷത്തിനിടെ ആദ്യം!! കോണ്‍ഗ്രസിന് കഴിയാത്തത് ബിജെപി നേടി...
ചടുല നീക്കങ്ങളിലൂടെ ബിജെപി ആ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞു. കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഇനി മുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടാണ് കശ്മീര്‍. കശ്മീരിനെ രണ്ടായി വിഭജിച്ചതിന് പിന്നില്‍ ബിജെപിക്ക് ചില കണക്ക് കൂട്ടലുകളുണ്ട്.
വിഭജിച്ചത് രണ്ടായി
രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും കശ്മീരിനെ രണ്ടായി മുറിക്കുകയും ചെയ്തിരിക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലും കശ്മീര്‍ ബില്ലുകള്‍ ബിജെപിക്ക് പാസ്സാക്കിയെടുക്കാന്‍ സാധിച്ചു. രാജ്യസഭയില്‍ കശ്മീര്‍ ബില്‍ അമിത് ഷാ അവതരിപ്പിക്കുന്നതിന് മുന്‍പ് പരന്ന അഭ്യൂഹങ്ങളിലൊന്ന് സംസ്ഥാനത്തെ മൂന്നായി വിഭജിച്ചേക്കും എന്നതായിരുന്നു.
എന്തുകൊണ്ട് മൂന്നായില്ല
കശ്മീര്‍, ജമ്മു, ലഡാക്ക് എന്നിങ്ങനെ മൂന്നായുളള വിഭജനത്തിനാണ് സാധ്യത എന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കശ്മീര്‍ മുറിഞ്ഞത് രണ്ടായിട്ടാണ്. ജമ്മുവില്‍ 70 ശതമാനത്തോളം ഹിന്ദുമത വിശ്വാസികളാണ്. പൂഞ്ച്, ബനിഹാള്‍ എന്നീ രണ്ട് ജില്ലകള്‍ മാത്രമാണ് മുസ്ലീം ഭൂരിപക്ഷമുളളത്. ഒരു വിഭാഗം ഹിന്ദുക്കള്‍ എക്കാലവും ആഗ്രഹിച്ചിരുന്നത് കശ്മീരി ആധിപത്യം ഇല്ലാത്ത വിഭജിക്കപ്പെട്ട സംസ്ഥാനം ആയിരുന്നു
മുസ്ലീംങ്ങൾ മാത്രമുളള താഴ്വര
കശ്മീരിലെ മുന്‍ പോലീസ് തലവന്‍ കെ രാജേന്ദ്ര പറയുന്നത് ഇങ്ങനെയാണ്: മൂന്നായിട്ടാണ് സംസ്ഥാനത്തെ വിഭജിക്കുന്നത് എങ്കില്‍ അത് മുസ്ലീംങ്ങള്‍ മാത്രമുളള ഒരു കശ്മീര്‍ താഴ്വരയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് പാകിസ്താനുമായി ചര്‍ച്ച നടത്തണം എന്നാകും ആ സംസ്ഥാനത്തെ നേതാക്കള്‍ അപ്പോഴും ആവശ്യപ്പെടുക. അത് പാക് അജണ്ടയെ ശ്ക്തിപ്പെടുത്തുകയാണ് ചെയ്യുക''
വിഭജനം മതപരം
കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുന്നത് മതപരമായാണ് എന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്. രണ്ടായിട്ടല്ല വിഭജനം എങ്കില്‍ അത് ഒരു പക്ഷേ വലിയ വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമായിരുന്നു. പ്രത്യേകിച്ച് ജമ്മു മേഖലയില്‍. ദോഡ മേഖലയില്‍ ഹിന്ദു-മുസ്ലീം തുല്യശക്തിയാണ്. തീവ്രവാദത്തിന്റെയും വര്‍ഗീയ സംഘര്‍ഷങ്ങളുടേയും കേന്ദ്രമാണിവിടം. ഇവിടുത്തെ വലിയൊരു വിഭാഗം മുസ്സീംങ്ങള്‍ കശ്മീരുമായിട്ടാണ് വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നത്.
വർഗീയ സംഘർഷത്തിന് സാധ്യത
ഡോദയില്‍ മാത്രമല്ല പൂഞ്ചിലും രജൗരിയിലും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകാനുളള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് ജമ്മുവിലെ മാധ്യമപ്രവര്‍ത്തകനായ ജുനൈദ് ഹാഷ്മി വിലയിരുത്തുന്നത്. മൂന്നായി വിഭജിക്കുന്നത് ഇന്ത്യാ വിരുദ്ധ വികാരം ശക്തിപ്പെടുത്തുന്നതിനും കാരണമായേനെ എന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലീംങ്ങളെ അരികുവല്‍ക്കരിച്ചുവെന്ന വികാരവും ശക്തപ്പെടുമായിരുന്നു. ഈ സാധ്യതകളെല്ലാം കണക്കിലെടുത്താണ് കശ്മീര്‍ വിഭജനം രണ്ടായി മാറിയത്.