ദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചു
ദില്ലി: ദില്ലിയാണ് രാജ്യത്തിന്റെ തലസ്ഥാനം. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്ന ദില്ലിയില്‍ നിന്നും രാജ്യത്തിന്റെ തലസ്ഥാന പദവി എടുത്തുമാറ്റണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ആര്‍എസ്എസ് ആസ്ഥാനം നില്‍ക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂര്‍, കര്‍ണാടകയിലെ ബെംഗളൂരു, തമിഴ്‌നാട്ടിലെ ചെന്നൈ തുടങ്ങിയ പേരുകള്‍ പുതിയ തലസ്ഥാനമായി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ നിര്‍ദേശങ്ങള്‍ നിറഞ്ഞിരുന്നു.
വിഷയത്തില്‍ ചര്‍ച്ച ചൂടേറിയിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നു. ദില്ലി മാത്രം രാജ്യത്തിന്റെ തലസ്ഥാനമാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. രാജ്യത്തിന് നാല് തലസ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം. അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്...
നാല് സംസ്ഥാനങ്ങള്‍ ആകാം
രണ്ടു മുതല്‍ നാല് വരെ തലസ്ഥാനങ്ങള്‍ ആകാമെന്ന് മനു അഭിഷേക് സിങ്‌വി പറയുന്നു. വന്‍കിട നഗരങ്ങള്‍ തലസ്ഥാനമാക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയും മുംബൈയും തലസ്ഥാനമാക്കരുതെന്നാണ് സിങ്‌വിയുടെ അഭിപ്രായം. ഈ നഗരങ്ങളിലെ സ്ഥലപരിമിതിയാണ് അദ്ദേഹം തടസമായി ചൂണ്ടിക്കാട്ടുന്നത്.
അമരാവതി, റാഞ്ചി
ആന്ധ്ര പ്രദേശ് തലസ്ഥാനമായി നേരത്തെ പരിഗണിച്ചിരുന്ന അമരാവതി, ഉത്തരാഖണ്ഡ് തലസ്ഥാനമായ റാഞ്ചി എന്നിവയാണ് സിങ്‌വി ചൂണ്ടിക്കാട്ടുന്ന തലസ്ഥാനങ്ങള്‍. ഇവയ്ക്ക് പുറമെ രണ്ടു തലസ്ഥാനങ്ങള്‍ കൂടി ആകാമെന്നും അദ്ദേഹം പറയുന്നു. ഭരണ സൗകര്യത്തിന് ഒന്നിലധികം തലസ്ഥാനമുള്ള രാജ്യങ്ങളും സംസ്ഥാനങ്ങളുമുണ്ട്.
ദില്ലിയിലെ പ്രശ്‌നങ്ങള്‍
ദില്ലിയില്‍ മലിനീകരണം കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്ഥലപരിമിതിയും ദില്ലി നേരിടുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ദില്ലിയില്‍ സൗകര്യം കുറവാണ്. പുതിയ തലസ്ഥാന നഗരങ്ങളില്‍ സുപ്രീംകോടതി ബെഞ്ചും പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കാമെന്നും സിങ്‌വി പറയുന്നു.
തലസ്ഥാനം മാറ്റിയ ഇന്തോനേഷ്യ
ആസ്‌ത്രേലിയ കാന്‍ബറ തലസ്ഥാനമാക്കിയത് ഭരണപരമായ സൗകര്യം മാത്രം അടിസ്ഥാനമാക്കിയാണ്. ഇന്തോനേഷ്യ അവരുടെ തലസ്ഥാനം മാറ്റി. ജക്കാര്‍ത്തയില്‍ നിന്ന് ബോര്‍ണിയോയിലേക്ക് മാറ്റാനാണ് തീരുമാനം. ജക്കാര്‍ത്തയില്‍ ജനങ്ങള്‍ കൂടിവന്നതും മറ്റു ചില പ്രതിസന്ധികളുമാണ് അവര്‍ തലസ്ഥാനം മാറ്റാന്‍ കാരണം. പിന്നെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് നാല് തലസ്ഥാനം ആയിക്കൂടാ എന്നും കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു.
മലിനീകരണ തോത് ഉയര്‍ന്നു
ദില്ലിയിലെ മലിനീകരണ തോത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2016 നവംബറിലാണ് ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന വായുമലിനീകരണ തോത് റിപ്പോര്‍ട്ട് ചെയ്തത്. 497 ആയിരുന്നു അന്നത്തെ മലിനീകരണം.
നാഗ്പൂരിലേക്ക് മാറ്റാം
കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ മലിനീകരണ തോത് 494 ആണ്. തിങ്കളാഴ്ച വീണ്ടും ഉയര്‍ന്ന് 500 ആയി. ഇതോടെ ദില്ലിയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായെന്നാണ് തലസ്ഥാന വാസികള്‍ പറയുന്നത്. രാജ്യതലസ്ഥാനം ദില്ലിയില്‍ നിന്ന് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടു. ചിലര്‍ നിര്‍ദേശിച്ചത് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് മാറ്റണം എന്നാണ്. നാഗ്പൂര്‍ നഗരത്തിലാണ് ആര്‍എസ്എസ് ആസ്ഥാനം.
ദില്ലിയിലേക്ക് മാറ്റിയത് ബ്രിട്ടീഷുകാര്‍
അതേസമയം, മറ്റു ചിലര്‍ തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കോ ചെന്നൈയിലേക്കോ രാജ്യതലസ്ഥാനം മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയായിരുന്നു. ബ്രിട്ടീഷുകാരാണ് ഇത് ദില്ലയിലേക്ക് മാറ്റിയത്. 1911ലാണ് കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് തലസ്ഥാനം മാറ്റപ്പെട്ടത്.
അധികാരികള്‍ ഗൗരവത്തിലെടുക്കുമോ
ബ്രിട്ടീഷുകാര്‍ നാട് വിട്ടെങ്കിലും സ്വതന്ത്ര്യ ഇന്ത്യയുടെ തലസ്ഥാനം മാറ്റപ്പെട്ടില്ല. എന്നാല്‍ അന്തരീക്ഷ മലിനീകരണം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഉയരുന്ന പുതിയ ആവശ്യം അധികാരികള്‍ ഗൗരവത്തിലെടുക്കുമോ എന്ന് വ്യക്തമല്ല. ദില്ലിയിലെ മനിലീകരണം നിയന്ത്രിക്കാന്‍ കഴിഞ്ഞദിവസം സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കോടതിയുടെ നിരോധനം
ദില്ലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കലിനും പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നതിനും സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എയര്‍ കണ്ടീഷന്റെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയി നേരത്തെ സെറ്റ് ചെയ്തൂടെ എന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വാദംകേള്‍ക്കുന്നതിനിടെ ചോദിച്ചു.
ജപ്പാനിലെ കാര്യം
ജപ്പാനിലെ കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവിടെ 25 ഡിഗ്രിക്ക് താഴെ എസി പ്രവര്‍ത്തിക്കില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് 18ഉം 16ഉം ആണ് പ്രവര്‍ത്തിക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണം എന്ന കാര്യം മറക്കരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിരോധനം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനവും പൊളിക്കലും നടത്തിയാല്‍ ഒരുലക്ഷം രൂപ പിഴയീടാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അത് അക്രമമണ്...
അന്തരീക്ഷം മലിനമാക്കുന്നത് അക്രമമാണ്. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണുള്ളത്. ജനങ്ങളെ മരിക്കാന്‍ വിടാനാകില്ല. പാഴ് വസ്തുക്കള്‍ കത്തിക്കുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഉത്തരവാദി ഭരണകൂടം
നിരോധനം ലംഘിക്കപ്പെട്ടാല്‍ ഉത്തരവാദി പ്രാദേശിക ഭരണകൂടവും സോണല്‍ ഓഫീസര്‍മാരുമാകുമെന്നും കോടതി വ്യക്തമാക്കി. വ്യക്തികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി പരിഗണിക്കാവുന്ന കാര്യങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്. അന്തരീക്ഷ മലിനീകരം കാരണം ദില്ലിയില്‍ താമസിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
കൃത്യമായ പദ്ധതി വേണം
മലിനീകരണം കുറയ്ക്കാനും സാഹചര്യം മെച്ചപ്പെടുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണം. തുറസായ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് പ്രത്യേക പദ്ധതി ദില്ലി സര്‍ക്കാര്‍ തയ്യാറാക്കണം. വാഹനങ്ങള്‍ മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ പ്രത്യേക പദ്ധതി ആവശ്യമാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.